ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ വിജയ് ഹൃദയം തകര്‍ന്ന അവസ്ഥയിലായിരുന്നുവെന്ന് അടുത്ത സുഹൃത്തും നടനുമായ ഷാം. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ്, ദുരന്തത്തിന് ശേഷമുള്ള വിജയിയുടെ മാനസികാവസ്ഥ ഷാം തുറന്നുപറഞ്ഞത്. ആ സംഭവത്തിന് ശേഷം ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തോട് സംസാരിക്കാനായതെന്നും ഓണ്‍ ദി ഡേറ്റ് വിത്ത് അഷര്‍ പോഡ്കാസ്റ്റില്‍ ഷാം പറഞ്ഞു.

വിജയിയുമായി താൻ വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ്. "ദിവസേന അദ്ദേഹത്തിന് സന്ദേശം അയക്കാറുണ്ട്. ആഴ്ചയിൽ ഒരിക്കലെങ്കിലും സംസാരിക്കാറുണ്ട്," ഷാം പറഞ്ഞു. എന്നാൽ, തന്റെ പൊതുയോഗത്തിനിടെയുണ്ടായ ദുരന്തം വിജയിയെ വല്ലാതെ തകർത്തു. "കരൂർ സംഭവത്തിന് ശേഷം അദ്ദേഹം വല്ലാതെ ഹൃദയം തകര്‍ന്നുപോയി. വല്ലാത്ത വിഷമത്തിലായിരുന്നു," ഷാം വെളിപ്പെടുത്തി.

തന്റെ രാഷ്ട്രീയ റാലിക്കിടെ ഇത്രയും വലിയൊരു ദുരന്തം സംഭവിച്ചതിൽ വിജയിക്ക് അതിയായ കുറ്റബോധമുണ്ടായിരുന്നു. ഈ കടുത്ത മനോവിഷമം കാരണം സംഭവം നടന്ന് ഒരാഴ്ചയെങ്കിലുമെടുത്തു ഷാമിന് വിജയ്‌യുമായി സംസാരിക്കാൻ. "ആറാമത്തെ ദിവസമാണെന്ന് തോന്നുന്നു അദ്ദേഹവുമായി സംസാരിച്ചത്. താൻ ഓക്കെ ആണെന്നും സംസാരിക്കാമെന്നും പറഞ്ഞു," ഷാം ഓർത്തെടുത്തു. ഒരു മാസം മുഴുവൻ ആ വേദനയിലൂടെയാണ് വിജയ് കടന്നുപോയതെന്നും ഷാം കൂട്ടിച്ചേർത്തു.

തമിഴ് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളുണ്ടാക്കിയ കരൂർ റാലിയിലെ തിക്കുംതിരക്കും കാരണം 41-ഓളം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഈ ദുരന്തത്തെ തുടർന്ന് തമിഴക വെട്രി കഴകം (TVK) നേതാവായ വിജയ് കുറച്ചുനാളത്തേക്ക് പൊതുപരിപാടികൾ നിർത്തിവെക്കുകയും ദുരിതബാധിതരായ കുടുംബാംഗങ്ങളെ നേരിൽ കണ്ട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.