ന്യൂഡൽഹി: 'ദ കേരള സ്റ്റോറി'ക്ക് മികച്ച ചിത്രത്തിനും ഷാരൂഖ് ഖാന് മികച്ച നടനുമുള്ള പുരസ്കാരം നൽകിയതിനെച്ചൊല്ലി വലിയ വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങൾ ഉയർന്ന് വന്നത്. ഇപ്പോഴിതാ ദേശീയ ചലച്ചിത്ര അവാർഡ് വിവാദത്തിൽ പ്രതികരണവുമായി പ്രശസ്ത സംവിധായകൻ ഷൂജിത് സർക്കാർ. പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് ശേഷം ജൂറിയുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്നതിൽ അർത്ഥമില്ലെന്നും, ജൂറിയുടെ നിലപാടാണ് അന്തിമമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഷൂജിത് സർക്കാർ നിലപാട് വ്യക്തമാക്കിയത്. 'തീരുമാനം ജൂറിക്ക് വിട്ടുകൊടുക്കുക. നമുക്കത്തിൽ യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം, എന്നാൽ ആ പാനലിൽ ആരാണെന്നതാണ് പ്രധാനം. ആ ജൂറിയാണ് അവസാന വാക്ക്. പുരസ്കാരം നൽകിക്കഴിഞ്ഞാൽ അതിനെ ചോദ്യം ചെയ്യാൻ കഴിയില്ല. എന്തെങ്കിലും ചോദ്യം ചെയ്യാനുണ്ടെങ്കിൽ, അത് പ്രക്രിയ തുടങ്ങുന്നതിന് മുൻപാകണം' അദ്ദേഹം പറഞ്ഞു.

മെൽബണിൽ നടക്കുന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിന്റെ (IFFM) മികച്ച ഹ്രസ്വചിത്രങ്ങൾ തിരഞ്ഞെടുക്കുന്ന ജൂറിയിൽ തുടർച്ചയായി രണ്ടാം വർഷവും അംഗമാണ് ഷൂജിത് സർക്കാർ. ഒരു നല്ല സിനിമ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാടുകളും അദ്ദേഹം പങ്കുവെച്ചു. 'സാങ്കേതിക മികവായ ഛായാഗ്രഹണം, എഡിറ്റിംഗ്, അഭിനയം, സംവിധാനം എന്നിവയ്‌ക്കൊപ്പം സിനിമയുടെ ആത്മാവും പ്രധാനമാണ്. അത് സമൂഹത്തിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരുന്നുണ്ടോ ? വേറിട്ടുനിൽക്കുന്ന ഒരു കാഴ്ചപ്പാടും ശബ്ദവും അതിനുണ്ടോ ? സാമൂഹിക മാറ്റത്തിന് കാരണമാവുകയും മനസ്സിൽ തങ്ങിനിൽക്കുകയും ചെയ്യുന്ന സിനിമകൾക്കാണ് പ്രാധാന്യം നൽകുന്നത്' അദ്ദേഹം പറഞ്ഞു.

ദേശീയ പുരസ്കാര നിർണയത്തെക്കുറിച്ചുള്ള സാമൂഹിക മാധ്യമങ്ങളിലെ ചൂടേറിയ ചർച്ചകൾക്കിടെ, പുരസ്കാര സമിതിയുടെ തീരുമാനങ്ങളെ ബഹുമാനിക്കേണ്ടതിൻ്റെ പ്രാധാന്യമാണ് ഷൂജിത് സർക്കാറിൻ്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.