കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ അച്ഛന്റെ മരണത്തില്‍ അനുശോചനം നേര്‍ന്ന് നടി സ്‌നേഹ ശ്രീകുമാര്‍. ഷൈനിനും കുടുംബത്തിനും അപകടം നടന്ന അതേ സ്ഥലത്തുവച്ച് തനിക്കും വലിയൊരു ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് സ്‌നേഹ നടുക്കത്തോടെ ഓര്‍ത്തെടുക്കുന്നത്.

''വളരെ ദുഃഖകരമായ വാര്‍ത്ത... ആദരാഞ്ജലികള്‍. സേലത്തിനടുത്തു ധര്‍മ്മപുരിയില്‍ ആണ് അപകടം എന്ന് വാര്‍ത്തകളില്‍ കണ്ടു. ഇതേ സ്ഥലത്തായിരുന്നു ഛായാമുഖി നാടകം കഴിഞ്ഞു ബെംഗളൂരില്‍നിന്ന് വരുമ്പോള്‍ ഞങ്ങളുടെ ബസ്സും അപകടത്തില്‍പെട്ടത്. അന്ന് ഒരാള്‍ സംഭവസ്ഥലത്തു മരിച്ചു. ബാക്കിയുള്ളവര്‍ക്ക് പരുക്കുകളും. അന്ന് മുതല്‍ ഈ സ്ഥലത്തുണ്ടാകുന്ന അപകടവാര്‍ത്തകള്‍ കാണുമ്പോള്‍ ഞെട്ടലോടെ ശ്രദ്ധിക്കാറുണ്ട്. സ്ഥിരം അപകടങ്ങള്‍ ഉണ്ടാകുന്ന സ്ഥലമായി എങ്ങനെ മാറിയെന്നു അറിഞ്ഞൂടാ.

ഈ വാര്‍ത്തയും ഞെട്ടിക്കുന്നത് ആണ്. ഒരാള്‍ വലിയ ഒരു വിപത്തില്‍ അകപ്പെട്ടപ്പോള്‍ കൂടെനിന്ന് തിരിച്ചു കൊണ്ടുവരാന്‍ ഒരു കുടുംബം മുഴുവനായാണ് ഇറങ്ങി തിരിച്ചത്. എല്ലാ അച്ഛനമ്മമാരും അങ്ങനെ അല്ലെ എന്ന് ചോദിക്കുന്നവര്‍ക്കായി, അങ്ങനെ അല്ല. അങ്ങനെ അല്ലാത്തവരെയും കണ്ടിട്ടുണ്ട്.

തെറ്റുപറ്റിയത് കൊണ്ട് ഒരാളെ ക്രൂശിക്കുന്നതിലും വലുതാണ് അതില്‍നിന്നു മാറി വരാന്‍ കൂടെ നില്‍ക്കുന്നത്. അങ്ങനെ ശക്തമായി കൂടെ നിന്ന ഒരു അച്ഛന്‍ ആണ് പോയത്.. ഈ വാര്‍ത്തയ്ക്കു അടിയില്‍ വന്നു നെഗറ്റീവ് കമന്റ് ഇടുന്നവര്‍ക്കാണ് ആദ്യം ചികിത്സ വേണ്ടത്.''സ്‌നേഹയുടെ വാക്കുകള്‍

അതേസമയം ലോറിയുടെ പിന്നിലേക്കു ഇടിച്ചുകയറിയാണ് നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നത്. മുന്നില്‍ പോകുകയായിരുന്നു ലോറിക്കു പിന്നിലേക്കു കാര്‍ ചെന്നിടിക്കുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഷൈന്റെ സഹായി അത് നിഷേധിച്ചു. മുന്നില്‍ പോവുകയായിരുന്ന ലോറി പൊടുന്നനെ ട്രാക്ക് മാറിയതാണ് അപകടത്തിന് കാരണമായതെന്ന് സഹായി അനീഷ് മാധ്യമങ്ങളോടു പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലെ ഹൊഗനയ്ക്കല്‍ വച്ച് ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടമുണ്ടായത്.

അപകടത്തില്‍ ഷൈനിന്റെ പിതാവ് സി.പി. ചാക്കോയ്ക്ക് ജീവന്‍ നഷ്ടമായി. കൈക്ക് പരുക്കേറ്റ ഷൈന്‍ ഉള്‍പ്പെടെയുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈനിന്റെ അമ്മയുടെ ഇടിപ്പിനാണ് പരുക്ക്. ഒപ്പമുണ്ടായിരുന്ന ഷൈനിന്റെ സഹോദരനും ഡ്രൈവറിനും പരുക്കേറ്റെങ്കിലും ഗുരുതരമല്ല. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.