നടന്മാര്‍ നിര്‍മാതാക്കള്‍ ആകരുതെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം തള്ളി ഉണ്ണി മുകുന്ദന്‍. അഭിനേതാക്കള്‍ സിനിമ നിര്‍മിക്കുന്നതിനെ ഒരു തരത്തിലും എതിര്‍ക്കാന്‍ പാടില്ല എന്നാണ് താരത്തിന്റെ നിലപാട്. തന്റെ പണം കൊണ്ട് തനിക്കിഷ്ടമുള്ള സിനിമകള്‍ നിര്‍മിക്കുമെന്നും അതിനെ ആരും ചോദ്യം ചെയ്യാതിരിക്കുന്നതാണ് മാന്യതയെന്നും ഉണ്ണി പറഞ്ഞു. പുതിയ ചിത്രമായ 'ഗെറ്റ് സെറ്റ് ബേബി'യുടെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

നല്ല സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹിച്ച് നിര്‍മാതാവായ ഒരാളാണ് ഞാന്‍. എന്റെ പണം കൊണ്ട് എന്റെ ഇഷ്ടത്തിന് സിനിമ ചെയ്യും. അത് എന്റെ അവകാശമാണ്. ആ പൈസ കൊണ്ട് എന്ത് ചെയ്യുന്നുവെന്നത് ആരും ചോദിക്കേണ്ട കാര്യമില്ല. അതൊരു മാന്യതയാണ്. ഞാന്‍ നിര്‍മിച്ച സിനിമകളും നല്ലതാണെന്നാണ് വിശ്വാസം. അതിന്റെ നഷ്ടവും ലാഭവും മറ്റുള്ളവരോടുപോലും ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. ഒരു നടനോട് സിനിമ നിര്‍മിക്കാന്‍ പാടില്ല എന്നു പറയുന്നത് ശരിയാണോ എന്നറിയില്ല.

അതെന്റെ അവകാശമാണ്. എന്റെ മാത്രമല്ല എല്ലാവര്‍ക്കും. ആ പ്രസ്താവനയേ ശരിയല്ല. ഇതൊരു ഫ്രീ സ്പേസ് ആണ്. സീറോ ബജറ്റിലും പുതിയ ആളുകളെ വച്ചുമൊക്കെ സിനിമ ചെയ്യാം. ഇതിനൊരു റൂട്ട് ബുക്കൊന്നുമില്ല. ഇന്‍ഡസ്ട്രിയില്‍ ഈ ആള് മാത്രമാണ് സിനിമ ചെയ്യേണ്ടതെന്ന് എവിടെയും എഴുതിവെച്ചിട്ടില്ല. വേറെ മേഖലയില്‍ നിന്നും ജോലിയൊക്കെ രാജിവച്ച് വന്ന് സിനിമ ചെയ്യുന്ന ആളുകളുണ്ട്.

ഞാന്‍ പോലും സിനിമ പഠിച്ചിട്ട് വന്ന് സിനിമാ നടനായ ആളല്ല, പ്രൊഡക്ഷന്‍ എന്താണെന്നുപോലും എനിക്കറിയില്ലായിരുന്നു. ജീവിതാനുഭവങ്ങള്‍കൊണ്ടാണ് അതൊക്കെ പഠിക്കേണ്ടത്. ഞാന്‍ അധികം പ്രതിഫലം വാങ്ങാറില്ല. അഞ്ചുവര്‍ഷത്തോളമായി എന്റെ പ്രൊഡക്ഷന്‍ കമ്പനിയിലാണ് വര്‍ക്ക് ചെയ്യുന്നതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.