ചെന്നൈ: വിജയ് ചിത്രം ഗോട്ട് സൂപ്പര്‍ഹിറ്റിലേക്ക്. വെങ്കട് പ്രഭു സംവിധാനം ചെയ്ത ചിത്രം താരം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി ഇറങ്ങിയ ചിത്രമാണ്. ഇനി രണ്ട് സിനിമകള്‍ കൂടി പൂര്‍ത്തിയാക്കിയാല്‍ വിജയ് പൂര്‍ണമായും രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി സമയം മാറ്റി വയ്ക്കും.

സെപ്തംബര്‍ 5 നാണ് ഗോട്ട് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും ആദ്യദിനം തന്നെ ഇന്ത്യയില്‍ നിന്ന് മാത്രമായി 60 കോടിയോളം വരുമാനം നേടി. വെള്ളിയാഴ്ചയില്‍ വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു. എന്നാല്‍ അവധിദിനമായ ശനിയാഴ്ചയില്‍ വീണ്ടും വരുമാനമുയര്‍ന്നു. വളരെ പെട്ടന്നാണ് ഗോട്ട് 100 കോടി ക്ലബില്‍ പ്രവേശിച്ചത്. ഇന്ത്യയില്‍ നിന്ന് മൂന്ന് ദിവസം കൊണ്ട് 122 കോടി ബോക്‌സ് ഓഫീസ് വരുമാനം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമയുടെ രണ്ടാംഭാഗം ഉടനെ റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുത്തുന്നത്. രണ്ടാം ഭാഗത്തിനുള്ള സാധ്യതകള്‍ തുറന്നിട്ടാണ് ആദ്യഭാഗം അവസാനിപ്പിച്ചത്. ഗോട്ട് വേഴ്സസ് ഒജിയെന്നായിരിക്കും രണ്ടാം ഭാഗത്തിന്റെ പേര്. രണ്ടാം ഭാഗത്തില്‍ വിജയിന് പകരം അജിത് നായകനാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആക്ഷന്‍ മൂഡില്‍ ഒരുങ്ങിയ ഈ ചിത്രം എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ കല്‍പാത്തി എസ് അഘോരം, കല്‍പാത്തി എസ് ഗണേഷ്, കല്‍പാത്തി എസ് സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.

മീനാക്ഷി ചൗധരി നായിക വേഷം ചെയ്യുന്ന ചിത്രത്തിന്റെ താരനിരയില്‍ പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മല്‍ അമീര്‍, മോഹന്‍, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംഗി അമരന്‍, അരവിന്ദ്, അജയ് രാജ്, പാര്‍വതി നായര്‍, കോമള്‍ ശര്‍മ്മ, യുഗേന്ദ്രന്‍, അഭ്യുക്ത മണികണ്ഠന്‍, അഞ്ജന കിര്‍ത്തി, ഗഞ്ചാ കറുപ്പ് എന്നിവരുമുണ്ട്.