കൊച്ചി: മലയാളികളുടെ പ്രിയതാരം കലാഭവൻ മണി വിടവാങ്ങി പത്തുവർഷം പിന്നിട്ടിട്ടും വാഗ്ദാനം ചെയ്ത സ്മാരകം പൂർത്തിയാക്കാത്തതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ വിനയൻ. ആറുമാസം മുൻപ് ചാലക്കുടിയിൽ തറക്കല്ലിട്ടതല്ലാതെ നിർമ്മാണത്തിൽ ഒരു പുരോഗതിയുമില്ലെന്നും, ഇത് തികഞ്ഞ അവജ്ഞയാണെന്നും വിനയൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

കലാഭവൻ മണി അന്തരിച്ച അതേ വർഷം അധികാരത്തിലെത്തിയ ഇടതുപക്ഷ സർക്കാർ സ്മാരകം ഉടൻ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും ഈ വാഗ്ദാനം നടപ്പായില്ല. വ്യാപകമായ പരാതികൾ ഉയർന്നതിനെ തുടർന്നാണ് ആറുമാസം മുൻപ് തറക്കല്ലിടാൻ സർക്കാർ തയ്യാറായത്. അതിനുശേഷം യാതൊരു അനക്കവുമുണ്ടായിട്ടില്ലെന്ന് വിനയൻ കുറ്റപ്പെടുത്തി. "എന്തു ന്യായം പറഞ്ഞാലും ഇതൊരു തികഞ്ഞ അവജ്ഞയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

വിനയന്റെ കുറിപ്പിന്റെ പൂർണ രൂപം:

കലാഭവൻ മണി എന്ന അതുല്യ കലാകാരൻ വിടപറഞ്ഞിട്ട് പത്തു വർഷം ആകുന്നു.. മണിക്കൊരു സ്മാരകം ഉടനെ നിർമ്മിക്കുമെന്നു പറഞ്ഞ ഇടതു പക്ഷ സർക്കാർ അധികാരത്തിലേറിയിട്ടും അതേ കാലയളവാകുന്നു പത്തു വർഷം.. വിളംബരം മാത്രമേ ഉള്ളു ഒന്നും നടന്നില്ല എന്ന വലിയ പരാതി വന്നപ്പോൾ ആറുമാസം മുൻപ് സർക്കാർ ചാലക്കുടിയിൽ ഒരു തറക്കല്ലിട്ടു.. പക്ഷേ പിന്നീടൊരു അനക്കവുമില്ല..

എന്തു ന്യായം പറഞ്ഞാലും ഇതൊരു തികഞ്ഞ അവജ്ഞയാണ്.. കലാഭവൻ മണിയെ പോലുള്ള കലാകാരന്മാരുടെ ജന്മങ്ങൾ അപൂർവ്വമാണ്.. സിനിമയിൽ മണി അവതരിപ്പിച്ച വ്യത്യസ്ത കഥാപാത്രങ്ങളേയും.. നാടൻ പാട്ടിലും മിമിക്രിയിലും മറ്റും മണിക്കുള്ള അതുല്യമായ കഴിവിനെയും അപഗ്രഥിക്കുന്ന ആർക്കും അങ്ങനെ മാത്രമേ മണിയെ വിലയിരുത്താനാകു. അതിലൊക്കെ ഉപരിയായി സാമൂഹ്യ പരമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന അവസ്ഥയിൽ ജനിക്കുകയും

ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും നടുവിൽ വളരുകയും ചെയ്ത മണി.. താനെന്തെങ്കിലും ആയിക്കഴിഞ്ഞപ്പോൾ ആ വന്ന വഴികളൊന്നും മറക്കാതെ പാവപ്പെട്ടവനെ ഉള്ളഴിഞ്ഞു സഹായിക്കാൻ മനസ്സു കാണിച്ചു എന്നതാണ് ആ ജന്മത്തിന്റെ മറ്റൊരപൂർവത.. മരിക്കുന്നതിനു മുൻപ് തിരഞ്ഞെടുപ്പുകളിൽ പോലും ഇടതു പക്ഷം പ്രചാരണത്തിനായി മണിയുടെ സഹായം തേടിയിട്ടുണ്ട് ... കാലാവധി തീരുന്നതിനു മുൻപ് എത്രയും വേഗം സർക്കാർ ആ സ്മാരകം പൂർത്തിയാക്കണമെന്ന് അഭ്യർത്ഥിക്കുന്നു..