ചെന്നൈ: ഗോട്ട് എന്ന പുതിയ ചിത്രത്തിന്റെ വിജയം ആഘോഷിച്ച് നടന്‍ വിജയ്. നിര്‍മാതാവ് അര്‍ച്ചന കല്‍പാത്തിക്കൊപ്പം കേക്കുമുറിച്ചാണ് വിജയ് ചിത്രത്തിന്റെ വിജയം ആഘോഷിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ചിത്രം തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 100 കോടി ഷെയര്‍ നേടിയതിന് പിന്നാലെയായിരുന്നു അണിയറപ്രവര്‍ത്തകരുടെ ആഘോഷം.



ചിത്രം 455 കോടിയാണ് ആഗോള തലത്തില്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ വിജയ്യുടെ കരിയറിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായി ഗോട്ട് മാറിയിരിക്കുകയാണ്. 600 കോടിയിലധികം നേടിയ ലിയോയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഗോട്ട് സിനിമയുടെ കളക്ഷന്റെ സിംഹഭാഗവും തമിഴ്നാട്ടില്‍ നിന്ന് തന്നെയാണ് ലഭിച്ചിരിക്കുന്നത്. 215 കോടിയോളം രൂപയാണ് സിനിമ സംസ്ഥാനത്ത് ഇന്ന് നേടിയത്. എന്നാല്‍ കേരളം ഉള്‍പ്പടെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ ഒന്നും തന്നെ സിനിമയ്ക്ക് വമ്പന്‍ കളക്ഷന്‍ നേടാനായില്ല. 13 കോടിയോളമാണ് കേരളത്തിലെ ചിത്രത്തിന്റെ കളക്ഷന്‍.

വിജയ് ഇരട്ടവേഷത്തിലെത്തിയ ഗോട്ടില്‍ സ്‌നേഹ, മീനാക്ഷി ചൗധരി എന്നിവരാണ് നായികമാരായെത്തിയത്. ഇവര്‍ക്ക് പുറമെ പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹന്‍, യോഗി ബാബു, വിടിവി ഗണേഷ്, ലൈല, വൈഭവ്, പ്രേംജി അമരന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആക്ഷന്‍ മൂഡില്‍ ഒരുക്കിയ ഗോട്ട്, എജിഎസ് എന്റര്‍ടെയിന്മെന്റിന്റെ ബാനറില്‍ കല്‍പാത്തി എസ് അഘോരം, കല്‍പാത്തി എസ് ഗണേഷ്, കല്‍പാത്തി എസ് സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഛായാഗ്രഹണം- സിദ്ധാര്‍ത്ഥ നൂനി, സംഗീതം- യുവാന്‍ ശങ്കര്‍ രാജ, ചിത്രസംയോജനം- വെങ്കട് രാജേന്‍, ആക്ഷന്‍- ദിലീപ് സുബ്ബരായന്‍, കലാസംവിധാനം- ബി ശേഖര്‍, സൂര്യ രാജീവന്‍, വസ്ത്രാലങ്കാരം- വാസുകി ഭാസ്‌കര്‍, പല്ലവി സിങ്, സൗണ്ട് ഡിസൈന്‍- ടി ഉദയകുമാര്‍, രഞ്ജിത് വേണുഗോപാല്‍, സരവകുമാര്‍, സൗണ്ട് മിക്‌സിങ്- ടി ഉദയകുമാര്‍, നൃത്ത സംവിധാനം- സതീഷ് കൃഷ്ണന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- എം.സെന്തികുമാര്‍, ഗോവിന്ദരാജ് തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറപ്രവര്‍ത്തകര്‍.