കണ്ണൂർ: സിപിഎം സൈബർ സഖാക്കളുടെ അതിരുവിട്ട വിപ്‌ളവാവേശങ്ങളെ അതിരൂക്ഷമായി വിമർശിച്ച് കണ്ണൂരിലെ സിപിഐ നേതാവ് ' തന്റെ ഫെയ്‌സ് ബുക്ക് പേജിലും പാർട്ടി പത്രത്തിലെഴുതിയ ലേഖനത്തിലുമാണ് സിപിഎം നവ സഖാക്കൾക്കെതിരെ സിപിഐ നേതാവ് ആഞ്ഞടിച്ചത്. മുട്ടിൽ മരംമുറിയിൽ സിപിഐയെ സിപിഎം ഒറ്റികൊടുക്കുന്നുവെന്ന ചിന്ത സിപിഐയിൽ സജീവമാണ്. ഇതിനെ കരിപ്പൂർ കടത്തുപയോഗിച്ച് ചെറുക്കാനാണ് സിപിഐയുടെ തീരുമാനം.

ഇതിന്റെ ഭാഗമാണ് ജനയുഗത്തിലെ ലേഖനം. സിപിഐയുടെ മുഖപത്രത്തിൽ എഴുതിയ ലഖനത്തിൽ ചെഗുവേരയുടെ ചിത്രം നെഞ്ചിൽ പച്ചകുത്തിയും രാഷ്ട്രീയ എതിരാളികളെ വെട്ടിനുറുക്കിയും അല്ല കമ്മ്യുണിസ്റ്റ് ആകേണ്ടതെന്ന് സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ.പി.സന്തോഷ് കുമാർ എഴുതിയ ലേഖനത്തിൽ പറയുന്നു. ആകാശ് തില്ലങ്കേരിമാരുടെ പോസ്റ്റിന് കിട്ടുന്ന സ്വീകാര്യത ഇടതുപക്ഷം ചർച്ച ചെയ്യണം. പാർട്ടിക്ക് വേണ്ടിയുള്ള ക്വട്ടേഷൻ പ്രവർത്തനങ്ങൾ ഫംഗസെന്നും കണ്ണൂർ ജില്ലാസെക്രട്ടറി അഡ്വ. പി സന്തോഷ് കുമാർ എഴുതിയ ലേഖനത്തിൽ വിമർശനമുണ്ട്.

മുട്ടിൽ മരം മുറിയിൽ സിപിഐയെ പ്രതിക്കൂട്ടിലാക്കുന്ന തെളിവുകൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നിൽ സിപിഎമ്മാണെന്നും കരിപ്പൂർ കേസിൽ നിന്ന് വാർത്തകളെ മാറ്റാനുള്ള തന്ത്രമാണ് ഇതെന്നും വിലയിരുത്തൽ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കരിപ്പൂരിനെ ചർച്ചയാക്കിയുള്ള സിപിഐയുടെ വരവ്. മുട്ടിൽ മരം മുറിയിൽ മുൻ മന്ത്രി ചന്ദ്രശേഖരനെ കുറ്റക്കാരനാകുന്ന ചർച്ചകൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കരിപ്പൂരിലെ ലേഖനം. മുട്ടിൽ കേസിൽ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനെ പ്രതിക്കൂട്ടിലാക്കാനുള്ള ബോധപൂർവ്വ ശ്രമം നടന്നുവെന്നും സിപിഐ തിരിച്ചറിയുന്നുണ്ട്.

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ നിർദ്ദേശ പ്രകാരമാണ് കർഷകർക്ക് അനുകൂല തീരുമാനം റവന്യൂ വകുപ്പ് എടുത്തത്. ഇത് മറച്ചു വച്ച് സിപിഐ പ്രതിരോധത്തിലാക്കുന്നതാണ് ഇടതു മുന്നണിയിലെ രണ്ടാം കക്ഷിയെ വേദനിപ്പിക്കുന്നത്.

സിപിഐ നേതാവ് അഡ്വ.പി.സന്തോഷ് കുമാർ എഴുതിയ ലേഖനത്തിൽ നിന്ന്:

അടുത്തകാലത്തായി ഏറ്റവും അപകടകരവും, നമ്മുടെ ഇടതുപക്ഷ നൈതികമൂല്യങ്ങളെ വെല്ലുവിളിക്കുന്നതുമായ ചില രീതികൾ ഇടതുപാർട്ടികളിൽ അടക്കം അപൂർവമായി എങ്കിലും വളർന്നുവരുന്നു എന്നുള്ളതും നമ്മൾ ഗൗരവത്തോടെ കാണണം. കള്ളക്കടത്ത്-ക്വട്ടേഷൻ സംഘങ്ങളുമായി നേരിട്ട് ബന്ധമുള്ള, അതിൽ പ്രതികളാക്കപ്പെടുന്ന യുവാക്കൾ, ഇടതുരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഭാഗമായി കുറച്ചുകാലമെങ്കിലും പ്രവർത്തിച്ചിരുന്നവരായിരുന്നു എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. പുരോഗമന സാംസ്‌കാരിക പ്രവർത്തനങ്ങളിലൂടെ ഇടതുപക്ഷ യുവജനസംഘടനകൾ ഇക്കാലംകൊണ്ട് ആർജ്ജിച്ചെടുത്ത യുക്തിബോധവും സാമൂഹികജാഗ്രതയും വിശാലമായ ലോകബോധവും ഒക്കെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാവരുത്.

ഇപ്പോൾ രാമനാട്ടുകര ക്വട്ടേഷൻ കേസിൽ പ്രതികളായി ആരോപിക്കപ്പെടുന്ന യുവാക്കളിൽ ചിലർ, നിയോലിബറൽ കാലത്തെ ഇടതു സംഘടനാപ്രവർത്തകരാണ്. കണ്ണൂരിൽ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം വളർന്നുവന്ന കനൽവഴികളുടെ ചരിത്രം അല്ല അവരെ ഉത്തേജിപ്പിക്കുന്നത് എന്നാണു മനസിലാക്കേണ്ടത്. ഏതു വഴിയിലൂടെയും പണം ഉണ്ടാക്കാനും ആഡംബരജീവിതം നയിക്കാനും സോഷ്യൽമീഡിയയിൽ വലിയൊരു ആരാധകവൃന്ദത്തെ ഉണ്ടാക്കാനും വീരപരിവേഷം സൃഷ്ടിച്ചുകൊണ്ട് 'ആണത്തഭാഷണങ്ങൾ' നടത്താനും സ്വന്തം പാർട്ടിയെ അതിസമർത്ഥമായി ഉപയോഗപ്പെടുത്തുകയാണ് ഇവർ ചെയ്തത്.

വലതുപക്ഷ പാർട്ടികളിൽ നിന്ന് ഇടതുപക്ഷത്തെ വ്യത്യസ്തമാക്കുന്നത് വളരെ ചെറുപ്പം മുതൽ തന്നെയുള്ള ബോധവൽക്കരണവും സംഘടനാതത്വങ്ങളുടെ കണിശതയുമാണ്. എന്നാൽ, നവലിബറൽ മൂല്യങ്ങളുടെ കാലത്ത് ജീവിക്കുന്ന യുവാക്കൾക്കിടയിൽ ഈയൊരു മാർക്സിസ്റ്റ് സൈദ്ധാന്തികതയുടെ പ്രയോഗവല്ക്കരണം വേണ്ടത്ര സ്വാധീനം ചെലുത്തിയിട്ടില്ല എന്നത് അവരുടെ ഇപ്പോഴത്തെ ജീവിതരീതിയും കുറ്റബോധമില്ലാത്ത ക്രിമിനൽ പ്രവർത്തനങ്ങളും തെളിയിക്കുന്നു. മാഫിയാപ്രവർത്തനങ്ങളെ തള്ളിപ്പറഞ്ഞ നേതാക്കളെ വെല്ലുവിളിക്കാനും അവർക്ക് മടിയുണ്ടായിരുന്നില്ല (സോഷ്യൽ മാധ്യമങ്ങളിൽ ഇവരുടെ അഭിപ്രായങ്ങൾക്ക് ലഭിക്കുന്ന പരിഗണനയും പിന്തുണയും അമ്പരപ്പിക്കുന്നതാണ്). ഈയൊരു മാറ്റം ഏതൊരു ഇടതുപക്ഷപ്രസ്ഥാനത്തിന്റെയും ഭാവിക്ക് അപകടമുണ്ടാക്കുന്ന ലക്ഷണങ്ങളാണ് എന്ന് സ്വയം വിമർശനപരമായി ഉൾക്കൊള്ളണം.

ചെഗുവേരയുടെ ചിത്രം കൈയിലും നെഞ്ചിലും പച്ചകുത്തിയും ചെങ്കൊടി പിടിച്ചു സെൽഫി എടുത്തും രാഷ്ട്രീയ എതിരാളികളെ വെട്ടിനുറുക്കിയും അല്ല കമ്മ്യുണിസ്റ്റ് ആകേണ്ടത് എന്ന മിനിമം ബോധം ഇവരിൽ എത്തിക്കാൻ നിർഭാഗ്യവശാൽ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞില്ല. സമൂഹ്യമാധ്യമങ്ങളിൽ തങ്ങളുടെ പ്രസ്ഥാനത്തിനു വേണ്ടി സജീവമായി നിലകൊള്ളുന്നവരും കേരളം മുഴുവൻ ആരാധകരും ഉള്ളവരാണ് ഈ ക്രിമിനൽസംഘങ്ങൾ എന്ന് ഓർക്കണം. ചരിത്രബോധമില്ലാത്ത ഈ പുതുതലമുറ 'സംഘ'ങ്ങൾക്ക് മുൻകാല കമ്മ്യുണിസ്റ്റ് നേതാക്കന്മാരുടെ സമരങ്ങളെക്കുറിച്ചുപോലും വേണ്ടത്ര ധാരണയില്ല എന്നത് ഞെട്ടിപ്പിക്കുന്നു.

അതുകൊണ്ടാണ്, 'പാതാളത്താഴ്ചയുള്ള' ഇവരുടെ 'വീരകൃത്യങ്ങളെ' 'ആകാശത്തോളം വാഴ്തിക്കൊണ്ട്' മഹത്തായ തില്ലങ്കേരി സമരത്തിലെ നായകന്മാരുടെ ജന്മിത്വത്തിന് നേരെയുള്ള സമരങ്ങളുമായിപ്പോലും താരതമ്യം ചെയ്യാൻ ഇവർക്ക് കഴിയുന്നത്. സേലം രക്ഷസാക്ഷികൾക്ക് ശേഷം തില്ലങ്കേരിയുടെ ചരിത്രപൈതൃകം പ്രശസ്തമാക്കിയ ഉത്തമകമ്മ്യുണിസ്റ്റ് ആയി ക്രിമിനൽകേസിലെ പ്രതികളെ അടയാളപ്പെടുത്തുന്ന ഫേസ്‌ബുക്ക് പോസ്റ്റുകൾക്ക് പോലും ലഭിക്കുന്ന വൻസ്വീകാര്യത ഇടതുപക്ഷം വളരെ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്.

ഇത്തരം ഇടങ്ങളിൽ തന്നെയാണ് സി അച്യുതമേനോനെപോലുള്ള അസാധാരണമായ നേതൃപാടവവും കമ്മ്യുണിസ്റ്റ് മൂല്യബോധവും ഉണ്ടായിരുന്ന നേതാക്കളെ ഇപ്പോഴും അപമാനിക്കുന്നതും എന്നത് ഗർഹണീയമാണെന്നും സന്തോഷ് കുമാർ ചുണ്ടിക്കാട്ടുന്നു.