മംഗളുരു: ദക്ഷിണ കന്നഡയിൽ ഹസ്സനെ ജില്ലയിലെ അറക്കലഗുഡ് താലൂക്കിലെ കോനാനൂരിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യാൻ യാത്രക്കാരിൽ നിന്നും കുറഞ്ഞ നിരക്ക് ഈടാക്കുന്നതിനാൽ പ്രകോപിതനായി സുഹൃത്തിനെ കൊലപ്പെടുത്തിയ ഓട്ടോ റിക്ഷ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂരിലെ പിരിയപട്ടണ സ്വദേശിയായ പ്രസന്ന (31) യാണ് പൊലീസ് അറസ്റ്റ് ചെയ്തതത് .

അറക്കലഗുഡ് താലൂക്കിലെ മല്ലാപുരയിലെ ലാക്കൂർ വനമേഖലയിൽ താമസിക്കുന്ന സുഹൃത്ത് ജഗദീഷിനെയാണ് (42) പ്രസന്ന കൊലപ്പെടുത്തിയത്. സുഹൃത്തുക്കളായിരുന്ന ഇരുവരും പിരിയപട്ടണ-രാമനാഥപുര ഓട്ടോ സ്റ്റാൻഡിൽ നിന്നുമാണ് യാത്രക്കാരെ കണ്ടെത്തിയിരുന്നത്. എന്നാൽ ജഗദീഷ് യാത്രക്കാരോട് മാന്യമായ നിരക്കാണ് ഈടാക്കിയിരുന്നതുകൊണ്ട് തന്നെ ജഗദീഷിന് ലഭിക്കുന്നത് പോലെ പ്രസന്നയ്ക്ക് യാത്രക്കാരെ ലഭിച്ചിരുന്നില്ല. ഇതിൽ പ്രകോപിതനായ പ്രസന്ന ജഗദീഷിനെ കൊല്ലാൻ പദ്ധതിയിട്ടു.

ഓഗസ്റ്റ് 26 വ്യാഴാഴ്ച രാത്രി, പ്രസന്ന ജഗദീഷിനോട് ചില യാത്രക്കാരെ മറ്റൊരു സ്ഥലത്ത് നിന്ന് ഓട്ടോയിൽ കയറ്റാനുണ്ടെന്ന വ്യാജേന ഓട്ടോയെ അനുഗമിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഓട്ടോറിക്ഷ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ജഗദീഷിനെ ആക്രമിക്കുകയുംകൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു .