- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബർ തോട്ടത്തിലെ ഒറ്റപ്പെട്ട വീട് കൊള്ളയടിച്ചു; ഗ്യാസടുപ്പും മോട്ടോർ പമ്പും വാട്ടർ ടാങ്കും ആക്രിക്കടയിൽ വിറ്റു; രണ്ടു പ്രതികളിൽ ഒരാൾ പിടിയിൽ
വെച്ചൂച്ചിറ: മോട്ടോർ പമ്പും അനുബന്ധ സാധനങ്ങളും മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ കേസിൽ ഒരാൾ അറസ്റ്റിൽ. എരുമേലി വടക്ക് കരിനിലം പുലിക്കുന്ന് കാവുങ്കൽ വീട്ടിൽ ചിന്നസാമി മകൻ സി. മൂർത്തി (42)ആണ് അറസ്റ്റിലായത്.
വെച്ചൂച്ചിറ കുളമാങ്കുഴി ചേത്തയ്ക്കൽ ശശിധരന്റെ റബർ തോട്ടത്തിലുള്ള ഒറ്റമുറി കോൺക്രീറ്റ് കെട്ടിടത്തിന്റെ ജനൽ കമ്പി പൊളിച്ച് ഉള്ളിൽ കടന്ന് അവിടെ സൂക്ഷിച്ചിരുന്ന വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന മോട്ടോർ അടക്കമുള്ള സാധനങ്ങളാണ് മോഷടിച്ചത്. കഴിഞ്ഞമാസം 24 ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് ഭാര്യാ സഹോദരനായ ബാലമുരുകനെയും കൂട്ടി മോഷണം നടത്തിയത്. തോട്ടത്തിൽ പണിക്കാർ ഉള്ളപ്പോൾ അവർ ആഹാരം പാകം ചെയ്യാനും മറ്റും ഉപയോഗിച്ചിരുന്ന കെട്ടിടമാണ്.
ഉടമസ്ഥൻ ഇടയ്ക്ക് കൃഷിയും മറ്റും നോക്കിപ്പോകാറുള്ളതാണ്. അദ്ദേഹം വരാത്ത സമയം നോക്കി എത്തിയ മോഷ്ടാക്കൾ പടിഞ്ഞാറ് ഭാഗത്തുള്ള ഭിത്തിയിലെ തടി ജനലിന്റെ മൂന്ന് അഴികൾ കല്ലുകൊണ്ട് ഇടിച്ച് പൊട്ടിച്ച് അകത്തു കടന്ന് മോട്ടോർ പമ്പ്, ഗ്യാസടുപ്പ്, വെട്ടുകത്തി, പാത്രങ്ങൾ എന്നിവയും വെളിയിൽ സൂക്ഷിച്ച 1000 ലിറ്റർ കൊള്ളുന്ന വാട്ടർ ടാങ്കും കടത്തിക്കൊണ്ടു പോവുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം അന്വേഷണം വ്യാപിപ്പിച്ച പൊലീസ് സംഘം മോഷണമുതലുകൾ പ്രതികൾ എരുമേലിയിൽ ഒരു ആക്രിക്കടയിൽ 26 ന് വിറ്റതായി വിവരം ലഭിച്ചു. കടയുടമയെ ചോദ്യം ചെയ്തതിനെ തുടർന്നാണ് മൂർത്തിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കടയുടമയെ കാണിച്ച് തിരിച്ചറിഞ്ഞശേഷം സ്റ്റേഷനിൽ കൂട്ടിക്കൊണ്ട് വന്ന് വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. മോഷ്ടിച്ച സാധനങ്ങളെല്ലാം പൊലീസ് സംഘം ആക്രിക്കടയിൽ നിന്നും കണ്ടെടുത്തു.
രണ്ടാം പ്രതിക്കായുള്ള അന്വേഷണം പൊലീസ് വ്യാപിപ്പിച്ചു. അന്വേഷണ സംഘത്തിൽ പൊലീസ് ഇൻസ്പെക്ടർ ജർലിൻ വി സ്‌കറിയ, എഎസ്ഐ കൃഷ്ണൻ കുട്ടി, എസ്.സി.പി.ഓ സലിം, സുനിൽ, സി.പി.ഓ.മാരായ രാഹുൽ, നെബു മുഹമ്മദ് എന്നിവരാണ് ഉണ്ടായിരുന്നത്.