തിരുവല്ല: അയൽവാസിയോടുള്ള മുൻ വൈരാഗ്യം തീർക്കാൻ ഒന്നര ലക്ഷത്തോളം രൂപ വില മതിക്കുന്ന ബൈക്ക് കത്തിച്ച സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. നിരണം കൊമ്പങ്കേരി വീട്ടിൽ ബിജി ചാക്കോ (32) ആണ് പാടിയിലായത്. കൊമ്പങ്കേരി മാനാങ്കേരിൽ വീട്ടിൽ സോമേഷ് സോമന്റെ പൾസർ ബൈക്കാണ് പൂർണമായും കത്തി നശിച്ചത്. വ്യാഴാഴ്ച അർദ്ധരാത്രിയോടെ ആയിരുന്നു സംഭവം. ബൈക്കിന് തീ പിടിക്കുന്നത് കണ്ട് പുറത്തിറങ്ങിയ സോമേഷ് വീട്ടുമുറ്റത്ത് നിന്നും ബിജി ചാക്കോ ഓടിപ്പോകുന്നത് കണ്ടു.

തുടർന്ന് വാർഡ് മെമ്പർ ഷൈനി ബിജുവിനെയും പൊലീസിലും വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിന് സമീപത്ത് നിന്നും ഇന്ന് പുലർച്ചെയോടെ ബിജിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ആലപ്പുഴയിൽ നിന്നും ഫോറൻസിക് വിഭാഗമെത്തി പ്രാഥമിക പരിശോധനകൾ നടത്തി. പിടിയിലായ ബിജിക്കെതിരെ പുളിക്കീഴ് സ്റ്റേഷനിൽ മാത്രം രണ്ട് ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. സിഐ ഇ .ഡി ബിജുവിന്റെ നിർദ്ദേശ പ്രകാരം എസ്. ഐ പി.കെ കവിരാജ്, എഎസ്ഐ മാരായ സദാശിവൻ, പ്രകാശ്, സി.പി. ഒമാരായ നവീൻ, പ്രദീപ്, സി.വി പ്യാരീലാൽ, രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.