ചെന്നൈ: തമിഴ്താരം ധനുഷും ഭാര്യയും സംവിധായികയുമായ ഐശ്വര്യയും വേർപിരിഞ്ഞു.കഴിഞ്ഞ ദിവസം രാത്രി വൈകി സോഷ്യൽ മീഡിയയിലുടെയാണ് വിവാഹമോചനവിവരം പങ്കുവെക്കുന്ന കുറിപ്പ് ഇരുവരും പുറത്ത് വിട്ടത്.നീണ്ട് 18 വർഷത്തെ വിവാഹ ബന്ധത്തിനാണ് ഇതോടെ വിരാമമാകുന്നത്.പങ്കാളികൾ എന്ന നിലയിൽ വേർപിരിയുകയും രണ്ട് വ്യക്തികൾ എന്ന നിലയിൽ വളർച്ചയുടെയും മനസിലാക്കലിന്റെയും യാത്രയായിരുന്നു എന്നും ഇരുവരുടെയും കുറിപ്പിൽ പറയുന്നു.സ്വയം നന്മയ്ക്കും തിരിച്ചറിയലിനും വേണ്ടിയാണ് ഈ തീരുമാനമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

ധനുഷും ഐശ്വര്യയും ചേർന്ന് പുറത്തിറക്കിയ കുറിപ്പ്

സുഹൃത്തുക്കളും പങ്കാളികളുമായി 18 വർഷത്തെ ഒരുമിച്ചുനിൽക്കൽ, മാതാപിതാക്കളായും പരസ്പരമുള്ള അഭ്യുദയകാംക്ഷികളായും. വളർച്ചയുടെയും മനസിലാക്കലിന്റെയും ക്രമപ്പെടുത്തലിന്റെയും ഒത്തുപോവലിന്റെയുമൊക്കെ യാത്രയായിരുന്നു ഇത്.. ഞങ്ങളുടെ വഴികൾ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങൾ നിൽക്കുന്നത്. പങ്കാളികൾ എന്ന നിലയിൽ വേർപിരിയുന്നതിനും വ്യക്തികൾ എന്ന നിലയിൽ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാൻ അവശ്യം വേണ്ട സ്വകാര്യത ഞങ്ങൾക്ക് നൽകൂ.

ധനുഷ്, ഐശ്വര്യ രജനീകാന്ത്

2004 നവംബർ 18നായിരുന്നു ഇരുവരുടെയും വിവാഹം. യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആൺമക്കളുണ്ട്.വിവാഹത്തിനു പിന്നാലെ തന്നെ താര ദമ്പതികളുടെ ജീവിതത്തെ ചുറ്റിപ്പറ്റി നിരവധി ഗോസിപ്പുകൾ പുറത്ത് വന്നിരുന്നു.എന്നാൽ അതിനെയൊക്കെത്തന്നെയും അതിജീവിച്ച് ഇരുവരും മുന്നോട്ട്‌പോവുകയായിരുന്നു.അതിനാൽ തന്നെ ഈ അപ്രതീക്ഷിത പ്രഖ്യാപനത്തിന്റെ ഞെട്ടലിലാണ് പ്രത്യേകിച്ചും തമിഴ് സിനിമാ ലോകവും ഇരുവരുടെയും ആരാധകരും.

രജനീകാന്തിന്റെ മൂത്ത മകളായ ഐശ്വര്യ ഒരു പിന്നണി ഗായികയായാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. ദേവയുടെ സംഗീതത്തിൽ രമണാ എന്ന ചിത്രത്തിനുവേണ്ടി 2000ൽ പാടിയെങ്കിലും ഈ ചിത്രം റിലീസ് ചെയ്യപ്പെട്ടില്ല. 2003ൽ പുറത്തിറങ്ങിയ 'വിസിൽ' എന്ന ചിത്രമാണ് ഐശ്വര്യയുടെ ആലാപനത്തോടെ ആദ്യമായി പുറത്തെത്തിയത്. ധനുഷിനെ നായകനാക്കി 2012ൽ പുറത്തെത്തിയ '3' എന്ന ചിത്രത്തിലൂടെ സംവിധായികയായും ഐശ്വര്യ അരങ്ങേറി.