തിരുവനന്തപുരം: രാജ്യസഭയിലെ കേരളത്തിൽ നിന്നുള്ള മൂന്ന് അംഗങ്ങൾ വിരമിക്കുന്ന ഒഴിവിലേക്കുള്ള തിരഞ്ഞെടുപ്പ് മരവിപ്പിച്ചതിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ വിമർശനവുമായി സിപിഎം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു.

രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് നടപടിക്രമങ്ങൾ ആരംഭിച്ചതിനുശേഷം തിരഞ്ഞെടുപ്പ് മരവിപ്പിക്കാൻ കമ്മിഷൻ എടുത്ത തീരുമാനം നിലവിലുള്ള നിയമസഭാ അംഗങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും സിപിഎം ആരോപിച്ചു.

സ്വതന്ത്രവും നീതിയുക്തവുമായി പ്രവർത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മിഷൻ ബാഹ്യ ഇടപെടലുകൾക്ക് വഴിപ്പെട്ട് തീരുമാനമെടുക്കുന്ന സാഹചര്യം ഉണ്ടാകരുത്. അത് സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങളെ ജനങ്ങൾ സംശയത്തോടെ കാണുന്ന സാഹചര്യം സൃഷ്ടിക്കും. 2016-ൽ അസംബ്ലി തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വന്നതിന് ശേഷമാണ് മൂന്ന് അംഗങ്ങൾക്ക് വേണ്ടിയുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് നടന്നത്.

ഇത്തവണയും മാർച്ച് 24-ന് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായുള്ള നോട്ടിഫിക്കേഷൻ പുറത്തിറക്കി. മാർച്ച് 31-ാം തീയതി മൂന്ന് മണി വരെ നോമിനേഷൻ സമർപ്പിക്കാമെന്ന് റിട്ടേണിങ് ഓഫീസർ പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. ഏപ്രിൽ 12-ാം തീയതിയാണ് തിരഞ്ഞെടുപ്പ് നടത്തുക എന്ന് റിട്ടേണിങ് ഓഫീസർ ഔദ്യോഗികമായി പുറത്തിറക്കിയ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ നടപടിക്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്ന ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നിർത്തിവെച്ച നടപടി ദുരൂഹമാണ്.

തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞാൽ അതിൽ ഇടപെടാൻ പാടില്ലെന്ന് നിരവധി സുപ്രീംകോടിതി വിധികൾ നിലവിലുണ്ട്. ഭരണഘടനാപരമായ ബാദ്ധ്യത നിറവേറ്റേണ്ട തിരഞ്ഞെടുപ്പ് കമ്മിഷൻ ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചത് ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കുന്ന നടപടിയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ മരവിപ്പിച്ച നടപടി തെരഞ്ഞെടുപ്പ് കമ്മിഷൻ പിൻവലിക്കണമെന്നും നിയമസഭയുടെയും, അംഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യർത്ഥിച്ചു.