തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധാകേന്ദ്രമായ ഇടത് കോട്ടയായ മുട്ടട ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷാണ് വിജയിച്ചു. 1607 വോട്ട് വൈഷ്ണ നേടി. 1210 വോട്ടാണ് ഇടത് സ്ഥാനാര്‍ത്ഥി അംശു വാമദേവന് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി അജിത് കുമാറിന് 460 വോട്ട് മാത്രമേ നേടാനായുള്ളൂ. സിപിഎമ്മിന്റെ കോട്ടയിലാണ് വിജയം. നിലവില്‍ കൗണ്‍സിലറായിരുന്നു അംശു വാമദേവന്‍.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മുട്ടട വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ തന്നെ വാര്‍ഡില്‍ സജീവമായിരുന്ന സ്ഥാനാര്‍ഥിയായിരുന്നു വൈഷ്ണ. സിപിഎം നല്‍കിയ പരാതി ശരിവെച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൈഷ്ണയുടെ പേര് ഒഴിവാക്കിയത്. പിന്നീട് ഹൈക്കോടതി ഉത്തരവിന്റെ ബലത്തില്‍ മത്സരിച്ചു. മത്സരിക്കാന്‍ അടക്കം ടെക്‌നോപാര്‍ക്കിലെ ജോലി അടക്കം രാജിവച്ചിരുന്നു.

ഇടതുകോട്ടയായ മുട്ടടയില്‍ വൈഷ്ണ സുരേഷ് സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്തിരുന്നു. സിപിഎമ്മും മേയര്‍ ആര്യാ രാജേന്ദ്രനും ഇടപെട്ട് പേര് വെട്ടിയെന്ന ആക്ഷേപം ശക്തമായിരുന്നു. പിന്നീട് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയാണ് വൈഷ്ണ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചത്. തിരുവനന്തപുരത്ത് കാലങ്ങളായി ഇടതിന്റെ കൈവശമുള്ള മുട്ടട സീറ്റ് നഷ്ടപ്പെട്ടതോടെ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാണ്. കേശവദാസപുരത്തെ എല്‍ഡിഎഫ് കൗണ്‍സിലറായ അംശു വാമദേവനെയാണ് വൈഷ്ണ പരാജയപ്പെടുത്തിയത്.

പ്രചാരണം ആരംഭിച്ച ശേഷമാണ് വോട്ട് വെട്ടിയെന്ന കാര്യം വൈഷ്ണ അറിയുന്നത്. മേല്‍വിലാസത്തില്‍ അപാകതയുണ്ടെന്നും വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്.തുടര്‍ന്ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയില്‍ വൈഷ്ണയുടെ പേരുണ്ടായിരുന്നില്ല. നഗരസഭയിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേര് ഉണ്ടെങ്കിലേ കൗണ്‍സിലിലേക്ക് മത്സരിക്കാന്‍ കഴിയൂവെന്ന് ചട്ടമുള്ളതിനാല്‍ സ്ഥാനാര്‍ത്ഥിത്വം ആശങ്കയിലായി. യുവത്വത്തിന്റെ പ്രസരിപ്പോടെ പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കി എല്‍.ഡി.എഫിന്റെ കൈയിലുള്ള മുട്ടട വാര്‍ഡ് പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ആ ശ്രമം ഇപ്പോള്‍ വിജയിക്കുകയും ചെയ്തു. മേയര്‍ ആര്യാ രാജേന്ദ്രന്റെ ഇടപെടലിലാണ് വൈഷ്ണവയുടെ പേര് വെട്ടിയത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെ വൈഷ്ണയ്ക്ക് വേണ്ടി പ്രചാരണത്തില്‍ സജീവമായിരുന്നു.അമ്പലമുക്ക് വാര്‍ഡില്‍ വാടകയ്ക്ക് താമസിക്കുന്ന തന്റെ പിതാവിന്റെ കുടുംബവീട് മുട്ടട വാര്‍ഡിലാണെന്നും ഈ മേല്‍വിലാസമാണ് എല്ലാ രേഖകളിലുമുള്ളതെന്നും വൈഷ്ണ പറഞ്ഞിരുന്നു. ഹിയറിംഗ് കഴിഞ്ഞിട്ടും കമ്മിഷന്‍ തീരുമാനം അറിയിക്കാതിരുന്നത് ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കോടതി നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്നാണ് വൈഷ്ണയുടെ വാദം അംഗീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് പുറത്തിറക്കിയത്. പേര് നീക്കംചെയ്ത നഗരസഭ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ നടപടി നിയമപരമല്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി. കെഎസ്യു പ്രവര്‍ത്തകയായിരുന്ന വൈഷ്ണ നിയമവിദ്യാര്‍ത്ഥി കൂടിയാണ്. നിയമപ്പോരാട്ടം നടക്കുന്നതിനിടയിലും സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്നു.

24 വയസ്സുകാരിയായ വൈഷ്ണ ടെക്‌നോപാര്‍ക്ക് ജീവനക്കാരിയായിരുന്നു. വൈഷ്ണ പേരൂര്‍ക്കട ലോ കോളജിലെ നിയമ വിദ്യാര്‍ഥിനി കൂടിയാണ്. തിരുവനന്തപുരം പ്രസ് ക്ലബില്‍നിന്ന് ജേണലിസത്തില്‍ ഡിപ്ലോമ നേടിയ ശേഷം വിവിധ ടിവി ചാനലുകളിലും നഗരത്തിലെ പ്രധാന ഷോകളിലും അവതാരകയായിരുന്നു. ജില്ലയിലെ കോണ്‍ഗ്രസിന്റെ സമരങ്ങളിലും സജീവ സാന്നിധ്യമാണ്. തിരുവനന്തപുരം ഗവ.വനിതാ കോളജിലെ കെഎസ്യു യൂണിറ്റ് പ്രസിഡന്റായിരുന്ന വൈഷ്ണ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ചെയര്‍പഴ്‌സന്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. കെഎസ്യു വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു. ബാസ്‌കറ്റ്‌ബോളില്‍ കഴിവു തെളിയിച്ച വൈഷ്ണ കര്‍ണാടക സംഗീതജ്ഞയുമാണ്. സുരേഷ് കുമാര്‍, ലെളി സുരേഷ് എന്നിവരാണ് മാതാപിതാക്കള്‍.


വൈഷ്ണ സുരേഷ്