തിരുവനന്തപുരം: കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ടിലെ ചോർച്ചയിൽ ധനമന്ത്രി തോമസ് ഐസക്കിന് വൻ തിരിച്ചടി. ധനമന്ത്രി തോമസ് ഐസകിനെതിരായ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ് നിയമസഭാ പ്രിവില്ലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് വിടാൻ സ്പീക്കർ തീരുമാനിച്ചത് ഐസക്കിന് വലിയ തിരിച്ചടിയായി.

കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ട് ധനമന്ത്രി മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. റിപ്പോർട്ട് സഭയിൽ വെച്ചതിനു ശേഷം പുറത്തിവിടുന്നതാണ് സാധാരണ ചട്ടം. എന്നാൽ ഈ ചട്ടം ലംഘിച്ചാണ് ധനമന്ത്രി ഈ റിപ്പോർട്ട് ചോർത്തിയത്. ഇത് രാഷ്ട്രീയ പ്രേരിതമാണ്. ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും ചേർന്നുള്ള നീക്കമാണിത്. ഈ നീക്കം സഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് ആരോപിച്ചാണ് പ്രതിപക്ഷം ധനമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു.

പ്രതിപക്ഷ ആരോപണങ്ങളിൽ കഴമ്പുണ്ടെന്നാണ് സ്പീക്കറുടെ വിലയിരുത്തൽ. തുടർന്നാണ് പരാതി എത്തിക്സ് ആൻഡ് പ്രിവില്ലേജസ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടത്. പരാതിയിൽ എത്തിക്സ് കമ്മിറ്റ് ധനമന്ത്രിയോട് വിശദീകരണം തേടും. നേരത്തെ സ്പീക്കർക്ക് ധനമന്ത്രി നേരിട്ടെത്തി വിശദീകരണം നൽകിയിരുന്നു. മന്ത്രിമാർക്കെതിരെയുള്ള അവകാശലംഘന നോട്ടീസിൽ വിശദീകരണത്തിന് ശേഷം തുടർനടപടികൾ അവസാനിപ്പിക്കുന്നതാണ് സാധാരണ രീതിയെങ്കിലും നിയമസഭാചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിക്കെതിരായ അവകാശലംഘന പരാതി എത്തിക്സ് കമ്മിറ്റിക്ക് വിടുന്നത്.

നേരത്തെ സി.എ.ജി. റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തുവിട്ട മന്ത്രി തോമസ് ഐസക്കിന്റെ നടപടിയോട് സ്പീക്കർ പി. ശ്രീരാമകൃഷ്ണന് അതൃപ്തിയുണ്ടെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. നിയമസഭയുടെ അവകാശം 'രാഷ്ട്രീയ'മാക്കുന്നതിലായിരുന്നു സ്പീക്കർക്ക് വിയോജിപ്പ്. നിയമസഭാ സെക്രട്ടേറിയറ്റിൽ നടന്ന ആഭ്യന്തരയോഗത്തിൽ അദ്ദേഹം അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. അതേസമയം വിവാദത്തിൽനിന്ന് വികസനത്തിലേക്ക് രാഷ്ട്രീയചർച്ച മാറ്റാൻ സി.എ.ജി. ഓഡിറ്റ് റിപ്പോർട്ടിലെ കിഫ്ബിക്കെതിരേയുള്ള പരാമർശം പുറത്തുവിട്ടതിലൂടെ കഴിഞ്ഞിട്ടുണ്ടെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. പാർട്ടിയുടെയും മുഖ്യമന്ത്രിയുടെയും അനുമതിയോടെയാണ് ഈ 'അവകാശലംഘന'ത്തിന് മന്ത്രി തോമസ് ഐസക് ഒരുങ്ങിയതെന്നും സൂചനയുണ്ട്. എന്നാൽ, ഇപ്പോഴത്തെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഐസക്കിനെതിരായ പരാതി എത്തിക്‌സ് കമ്മിറ്റിക്ക് സ്പീക്കർ വിട്ടതും വിവാദങ്ങൾക്ക് ഇടയാക്കുന്നുണ്ട്.

കിഫ്ബിക്കെതിരേയുള്ള സി.എ.ജി.യുടെ പരാമർശങ്ങൾ ഗുരുതരമായ ആരോപണ സ്വഭാവമുള്ളവയാണ്. അടുത്ത നിയമസഭാ സമ്മേളനത്തിലാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. അത് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള സെഷനായിരിക്കും. സി.എ.ജി.യുടെ കണ്ടെത്തൽ മുള്ളും മുനയുംവെച്ച് പ്രതിപക്ഷം ആയുധമാക്കുമെന്ന് ഉറപ്പാണ്. ഇത് പൊളിക്കാനുള്ള ലക്ഷ്യവും ധനമന്ത്രിയുടെ വെളിപ്പെടുത്തലിന് പിന്നിലുണ്ടായിരുന്നു.