ലണ്ടന്‍: ഡ്രൈവറില്ലാ റോബോ ടാക്സികള്‍ ലണ്ടനില്‍ വ്യാപകമാകാന്‍ പോകുന്നു. ഇതിന് മുന്നോടിയായി നഗരത്തിലെ തെരുവുകളില്‍ വേയ്മോ കാറുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഈ കാറുകള്‍ സീബ്രാ ക്രോസിംഗുകളുമായി പൊരുത്തപ്പെടേണ്ടതുണ്ട്. റോബോടാക്സികള്‍ ഈ വര്‍ഷം സെപ്തംബറിലാണ് യു.കെയില്‍ ലോഞ്ച് ചെയ്യുന്നത്. ഡ്രൈവര്‍ സീറ്റില്‍ ആരുമില്ലാതെ പൂര്‍ണ്ണമായും സ്വയം നിയന്ത്രിക്കുന്ന ടാക്സികളായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ വാഹനങ്ങള്‍ വിപണനത്തിന് മുന്നോടിയായി ലണ്ടനില്‍ പരീക്ഷണം നടത്തിവരികയാണ്.

ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ ഒരു യൂണിറ്റായ കമ്പനി, കര്‍ശനമായ നിയന്ത്രണങ്ങളും ചെലവേറിയ സാങ്കേതികവിദ്യയും ഉണ്ടായിരുന്നിട്ടും അമേരിക്കയില്‍ വര്‍ഷങ്ങളായി വളര്‍ന്ന് വരികയായിരുന്നു. ഇത് തന്നെയാണ് മറ്റ് രാജ്യങ്ങളിലേക്കും ചുവടുറപ്പിക്കാനായി അവര്‍ക്ക് പ്രോത്സാഹനം നല്‍കിയത്. ജാഗ്വാറുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വേമോ, ഓരോ കാറിന്റെയും മുകളിലും വശങ്ങളിലും വലിയ ക്യാമറ ഉപകരണങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ വെളുത്ത നിറത്തിലുള്ള വാഹനങ്ങളുടെ ഒരു കൂട്ടത്തെ

തന്നെയാണ് ലണ്ടനിലെ വിവിധ ഭാഗങ്ങളില്‍ കാണാന്‍ കഴിയുന്നത്.

സാന്‍ ഫ്രാന്‍സിസ്‌കോ, മിയാമി, അറ്റ്ലാന്റ എന്നിവയുള്‍പ്പെടെ അമേരിക്കന്‍ നഗരങ്ങളില്‍ ഇപ്പോള്‍ കമ്പനിയുടെ വാഹനങ്ങള്‍ സര്‍വ്വീസ് നടത്തുകയാണ്. ലണ്ടനില്‍ പരീക്ഷണത്തിനും തെരുവ് മാപ്പിംഗിനുമായി നിലവില്‍ 24 വാഹനങ്ങള്‍ സഞ്ചരിക്കുകയാണ്. ഇപ്പോള്‍ പരീക്ഷണത്തിന്റെ ഭാഗമായി ഓരോ വാഹനത്തിലും ഡ്രൈവര്‍മാര്‍ ഉണ്ട്. ഏപ്രില്‍ മുതല്‍ ഡ്രൈവര്‍മാരെ ഒഴിവാക്കാനും സെപ്തംബര്‍ ആദ്യവാരം പൂര്‍ണമായ തോതില്‍ സര്‍വ്വീസ് ആരംഭിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.

നിലവില്‍ ലണ്ടനിലെ 19 ബറോകളില്‍ പരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഈ വാഹനങ്ങള്‍ക്ക്, റൗണ്ട് എബൗട്ടുകളും സീബ്ര ക്രോസിംഗുകളും ഉള്‍പ്പെടെ ബ്രിട്ടീഷ് തെരുവുകളുമായി ബന്ധപ്പെട്ട നിരവധി വെല്ലുവിളികള്‍ ഇനിയും മറികടക്കേണ്ടതുണ്ട്. ബ്രിട്ടനിലെ തെരുവുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ ഓടുന്നതിന്റെ സുരക്ഷയെക്കുറിച്ചും സൈബര്‍ ആക്രമണങ്ങള്‍ പോലുള്ള നിരവധി ഭീഷണികളില്‍ നിന്ന് അവയെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനെക്കുറിച്ചും ആശങ്കകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ടാക്സികള്‍ ചുറ്റുമുള്ള ലോകത്തില്‍ നിന്നുള്ള ഡാറ്റ ശേഖരിക്കുന്നതിനും ഉപയോഗിക്കുന്നതിനും നാല് സെന്‍സര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു.

വിഷന്‍, റഡാര്‍, മൈക്രോഫോണ്‍, ലിഡാര്‍ എന്നിവയാണ് അത്. വാഹനത്തിന്റെ ബൂട്ടിലുള്ള ഒരു ശക്തമായ കമ്പ്യൂട്ടര്‍ എല്ലാ ഡാറ്റയും പ്രോസസ്സ് ചെയ്യുകയും കാറിന്റെ പ്രവര്‍ത്തനങ്ങള്‍ തത്സമയം തീരുമാനിക്കുകയും ചെയ്യുന്നു. ഒരിക്കല്‍ ലോഞ്ച് ചെയ്താല്‍, ഉപഭോക്താക്കള്‍ക്ക് ഒരു ആപ്പ് വഴി ക്യാബുകളെ സ്വീകരിക്കാന്‍ കഴിയും. എന്നാല്‍ എയര്‍പോര്‍ട്ട് ഡ്രോപ്പ്-ഓഫുകള്‍ തുടക്കത്തില്‍ ലഭ്യമാകില്ല.

അതേ സമയം കഴിഞ്ഞ ഡിസംബറില്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ വൈദ്യുതി തടസ്സമുണ്ടായപ്പോള്‍, ട്രാഫിക് ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് നിലച്ചപ്പോള്‍ കവലകളില്‍ എങ്ങനെ പ്രതികരിക്കണമെന്ന് അറിയാതെ ഇത്തരം കാറുകള്‍ നിര്‍ത്തിയതായി യുഎസിലെ ചില യാത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേ സമയം 2035 ആകുമ്പോഴേക്കും ഈ മേഖലയ്ക്ക് 38,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും യുകെ സമ്പദ്വ്യവസ്ഥയ്ക്ക് 42 ബില്യണ്‍ പൗണ്ട് വരെ വിലമതിക്കുന്ന ഒരു വ്യവസായത്തിന്റെ സാധ്യതകള്‍ തുറക്കാനും കഴിയുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ കണക്കാക്കുന്നു.