പ്രഭാത ഭക്ഷണത്തിന്റെ ഭാഗമായി യോഗര്‍ട്ട് കഴിക്കുന്നത് വന്‍കുടല്‍ ക്യാന്‍സറിനുള്ള സാധ്യതകള്‍ കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്. കുടലിലെ ബാക്ടീരിയകളെ സുഖപ്പെടുത്തുമെന്ന് കണ്ടൈത്തിയിരിക്കുന്നത് അമേരിക്കയിലെ ഹാവാര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ്. 2010നും 2030നും ഇടയില്‍ അമേരിക്കയിലെ ചെറുപ്പക്കാര്‍ക്കിടയില്‍ വന്‍കുടല്‍ ക്യാന്‍സറിനുള്ള സാധ്യത ഇരട്ടിയായി കൂടുകയാണെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഈ മേഖലയില്‍ നടത്തിയ ഗവേഷണങ്ങളെ തുടര്‍ന്നാണ് ഇത്തരമൊരു കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നത്.

കുടലിനെ ആവരണം ചെയ്യുന്ന ബാക്ടീരിയകളുമായിട്ടുള്ള സമ്പര്‍ക്കം കാരണമാണ് ക്യാന്‍സര്‍ കോശങ്ങള്‍ അതിവേഗം വളരുന്നതെന്നാണ് ഗവേഷകര്‍ കരുതിയിരുന്നത്. ആഴ്ചയില്‍ രണ്ട പ്രാവശ്യമെങ്കിലും യോഗര്‍ട്ട് കഴിക്കുന്നവരില്‍ വന്‍കുടല്‍ ക്യാന്‍സറിനുള്ള സാധ്യത ഇരുപത് ശതമാനം വരെ കുറവാണെന്ന് തന്നെയാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ബിഫിഡോബാക്ടീരിയം എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന വന്‍കുടല്‍ കാന്‍സര്‍ മുഴകളെ ഗവേഷകര്‍ പരിശോധിച്ചിരുന്നു.

ഇത്തരം ബാക്ടീരിയകള്‍ സാധാരണയായി നാരുകള്‍ ദഹിപ്പിക്കാനും അണുബാധകള്‍ തടയാനും സഹായിക്കുന്നവയാണ്. എന്നാല്‍ ഈ ബാക്ടീരിയയുടെ അളവ് കൂടുകയാണെങ്കില്‍ അത് വന്‍കുടലില്‍ വീക്കം ഉണ്ടാക്കാനും തുടര്‍ന്ന് കോശങ്ങളെ നശിപ്പിക്കാനും

ഒടുവില്‍ ക്യാന്‍സറിലേക്ക് എത്തിക്കുകയും ചെയ്യുന്നു. യോഗര്‍ട്ട് പോലെയുള്ള പുളിപ്പിച്ച ഭക്ഷണസാധനങ്ങളില്‍ കാണപ്പെടുന്ന ബിഫിഡോബാക്ടീരിയത്തെ പോലെയുള്ള ആരോഗ്യകരമായ ബാക്ടീരിയകള്‍ വന്‍കുടലില്‍ ഉള്ള ശരീരത്തിന് ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കും.

ഇത്തരം ദോഷകരമായ ബാക്ടീരിയകള്‍ കാരണം ഉണ്ടാകുന്ന ക്യാന്‍സറിനെ ഇത്തരത്തില്‍ യോഗര്‍ട്ട് ചെറുക്കുകയും ചെയ്യും. എന്നാല്‍ പൊണ്ണത്തടി, ജീനുകള്‍, രാസവസ്തുക്കളുമായുള്ള സമ്പര്‍ക്കം എന്നിവ കാരണമായിട്ടുള്ള വന്‍കുടല്‍ ക്യാന്‍സര്‍ തടയാന്‍ യോഗര്‍ട്ടിന് കഴിയില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. മസാച്യുസെറ്റ്സ് ജനറല്‍ ആശുപത്രിയിലെ ക്ലിനിക്കല്‍ ആന്‍ഡ് ട്രാന്‍സ്ലേഷണല്‍ എപ്പിഡെമിയോളജി യൂണിറ്റ് മേധാവി ഡോ. ആന്‍ഡ്രൂ ടി ചാന്‍ പറയുന്നത് ഭക്ഷണക്രമവും വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യതയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന പഠനങ്ങള്‍ക്ക് ഈ കണ്ടെത്തല്‍ ഏറെ സഹായകരമാകും എന്നാണ്.

ഈ വര്‍ഷം 154,000-ത്തിലധികം അമേരിക്കക്കാര്‍ക്ക് വന്‍കുടല്‍ കാന്‍സര്‍ ബാധിക്കാന്‍ സാധ്യതയുള്ളതായും അവരില്‍ 53,000 ഓളം പേര്‍ മരിക്കുമെന്നും അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി കണക്കാക്കുന്നു. ബ്രിട്ടനില്‍ ഓരോ വര്‍ഷവും നാല്‍പ്പത്തിനാലായിരത്തോളം പേരാണ് വന്‍ കുടല്‍ ക്യാന്‍സറിന് ഇരയാകുന്നത്. ഇവരില്‍ 16800 ഓളം പേര്‍ മരിക്കുകയും ചെയ്യുന്നു. ക്യാന്‍സര്‍ ചികിത്സാ ഗവേഷണ മേഖലയിലെ പ്രമുഖ സ്ഥാപനമായ ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാല നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് കുടുംബത്തില്‍ രോഗചരിത്രം ഇല്ലാത്ത പല രോഗികളുടേയും ആരോഗ്യപ്രശ്നത്തില്‍ ബാക്ടീരിയകള്‍ക്ക് പങ്കുണ്ടെന്നാണ്.

ശരാശരി 60 നും 65 നും ഇടയില്‍ പ്രായമുള്ള രോഗികളെ ആയിരുന്നു പഠനത്തിന് വിധേയമാക്കിയത്. ഇതില്‍ മൂന്നില്‍ രണ്ട് ഭാഗവും സ്ത്രീകളായിരുന്നു. യോഗര്‍ട്ടില്‍ പ്രോബയോട്ടിക്കുകളും അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ ഏറെ സഹായിക്കും. കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളെ സന്തുലിതമാക്കുന്നതിനൊപ്പം, കുടല്‍ വീക്കം കുറയ്ക്കുന്നതിനും കാന്‍സര്‍ കോശങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനും പ്രോബയോട്ടിക്കുകള്‍ സഹായിക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.