ലണ്ടന്‍: ആരോഗ്യ മേഖലയില്‍ ഉണ്ടായ ഏറ്റവും ശ്രദ്ധേയമായ കണ്ടുപിടുത്തങ്ങളില്‍ ഒന്നാണ് സി.ടി സ്‌ക്കാനിംഗ്. രോഗങ്ങള്‍ വളരെ പെട്ടെന്ന് തന്നെ കണ്ടെത്താന്‍ കഴിയും എന്നാണ് ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത. അത് കൊണ്ട് തന്നെ ഡോക്ടര്‍മാര്‍ പലപ്പോഴും എ്ല്ലാ അസുഖങ്ങള്‍ക്കും സി.ടി സ്‌ക്കാന്‍ ശുപാര്‍ശ ചെയ്യാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് വളരെ അത്യാവശ്യമില്ലെങ്കില്‍ സി.ടി സ്‌ക്കാന്‍ ഒഴിവാക്കണം എന്നാണ്.

വേഗത്തില്‍ രോഗം കണ്ടെത്താന്‍ സി.ടി സ്‌ക്കാന്‍ സഹായകരമാണെങ്കിലും ഇത് ചിലപ്പോള്‍ രോഗികളില്‍ ക്യാന്‍സര്‍ ബാധക്ക് കാരണമാകും എന്നാണ് വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. ഓരോ വര്‍ഷവും ലോകമെമ്പാടും അമ്പത് ലക്ഷത്തിലധികം സി.ടി സ്‌ക്കാനിംഗുകള്‍ നടത്തുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. അമിതമായ സി.ടി സ്‌ക്കാനിംഗുകള്‍ കാരണം ഭാവിയില്‍ ഒരു ലക്ഷത്തി മൂവായിരത്തോളം പേര്‍ക്ക് പുതിയതായി ക്യാന്‍സര്‍ ബാധ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അമേരിക്കയില്‍ നടക്കുന്ന പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.

ജെ.എ.എം.എ ഒരു ആരോഗ്യ മാസികയില്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2023 ല്‍ അമേരിക്കയില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ അഞ്ച് ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്. ഇതിനുള്ള പ്രധാന കാരണം സി.ടി. സ്‌കാനിംഗിന്റെ അമിതമായ ഉപയോഗം ആണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

സി.ടി സ്‌കാനുകളുടെ എണ്ണം കുറയ്ക്കുന്നതിലൂടെ ഭാവിയിലെ ഈ ക്യാന്‍സര്‍ അപകടസാധ്യതകള്‍ കുറയ്ക്കാന്‍ കഴിയും എന്നാണ് സാന്‍ ഫ്രാന്‍സിസ്‌കോയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ റേഡിയോളജിസ്റ്റും എപ്പിഡെമിയോളജി ആന്‍ഡ് ബയോസ്റ്റാറ്റിസ്റ്റിക്സ്, ഒബ്സ്റ്റട്രിക്സ്, ഗൈനക്കോളജി, റീപ്രൊഡക്റ്റീവ് മെഡിസിന്‍ പ്രൊഫസറുമായ ഡോ. റെബേക്ക സ്മിത്ത്-ബിന്‍ഡ്മാന്‍ മാധ്യമങ്ങളോട് പറഞ്ഞു. യു.കെയിലെ ആശുപത്രികളിലും സി.ടി സ്‌ക്കാനുകളുടെ എണ്ണം വളരെ കൂടുതലാണ്. സി.ടി സ്‌ക്കാനുകള്‍ ക്യാന്‍സറിന് കാരണമാകും എന്ന റിപ്പോര്‍ട്ട് നേരത്തേയും പുറത്ത് വന്നിരുന്നു.

2013 ല്‍ ഓസ്ട്രേലിയയില്‍ നടത്തിയ ഒരു പഠനം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ സി.ടി സ്‌ക്കാനിംഗില്‍ വ്യക്തിഗതമായി അപകടസാധ്യത കുറവാണെന്നും സി.ടി സ്‌കാനുകളുടെ പ്രയോജനം അപകടസാധ്യതകളെ മറികടക്കുമെന്നുമാണ് ഒരു വിഭാഗം ഗവേഷകര്‍ വാദിക്കുന്നത്. ഓസ്‌ട്രേലിയയില്‍, 2001 നും 2019 നും ഇടയില്‍ സി.ടി സ്‌ക്കാന്‍ ഉപയോഗത്തില്‍ 211 ശതമാനം വര്‍ദ്ധനവ് ഉണ്ടായതായി 2022 ലെ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. നിസാരമായ നടുവേദനക്ക് പോലും ഇത്തരത്തില്‍ സ്‌ക്കാനിംഗ് നടത്തുന്നത് ഒഴിവാക്കണം എന്നാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്.

നടുവേദന സഹിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് മാറിയാല്‍ മാത്രമേ സി.ടി സ്‌ക്കാനിംഗ് നടത്തിയാല്‍ മതിയെന്നുമാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഓസ്‌ട്രേലിയയില്‍, സി.ടി സ്‌കാനുകളുടെ അപകടസാധ്യതകള്‍ പരമാവധി കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ട്. പ്രത്യേകിച്ചും കുട്ടികളുടെ കാര്യത്തില്‍. ഏത് അസുഖത്തിനും സ്‌ക്കാനിംഗിലൂടെ പരിഹാരം നിര്‍ദ്ദേശിക്കുന്ന സ്വകാര്യ ക്ലിനിക്കുകള്‍ അമേരിക്കയില്‍ വന്‍ തോതില്‍ വര്‍ദ്ധിച്ചു വരുന്നതിലും ഗവേഷകര്‍ ഉത്ക്കണ്ഠ രേഖപ്പെടുത്തിയിട്ടുണ്ട്.