ജനീവ: ഇസ്രയേൽ-ഫലസ്തീൻ സംഘർഷത്തിൽ യുഎൻ രക്ഷാസമിതിയിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. ഇസ്രയേലും-ഫലസ്തീനും സംയമനം പാലിക്കണമെന്നും പിരിമുറുക്കം കൂട്ടുന്ന നടപടികളിൽ നിന്ന് പിന്മാറണമെന്നും ഇന്ത്യ അറിയിച്ചു. ഗസ്സയുടെ റോക്കറ്റ് ആക്രമണത്തിൽ ഇസ്രയേലിൽ വച്ച് കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യയുടെ മരണത്തിലും ഇന്ത്യ അനുശോചനം രേഖപ്പെടുത്തി.

ആക്രമണങ്ങൾ നിയന്ത്രണാതീതമായി മാറിയെന്നും കൂടുതൽ സംഘർഷത്തിലേക്ക് പോകുമുൻപ് ഇരുവിഭാഗവും അക്രമം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ടസഭയിലെ ഇന്ത്യൻ അംബാസിഡർ ടിഎസ് തിരുമൂർത്തി യുഎൻ രക്ഷാസമിതിയിൽ ആവശ്യപ്പെട്ടു.

''ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ മരിക്കുന്നുണ്ട്. ഇസ്രയേൽ ഫലസ്തീന് മേലുള്ള ആക്രമണവും ഗസ്സയിൽ നിന്ന് റോക്കറ്റാക്രമണവും അവസാനിപ്പിക്കണം. ഇരുവിഭാഗവും ആത്മനിയന്ത്രണം പാലിച്ച് ആക്രമണത്തിൽ നിന്ന് വിട്ടുനിൽക്കണം.'' ജറുസലേമിൽ തത്സ്ഥിതി തുടരണമെന്നും തിരുമൂർത്തി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ആഴ്ചകൾ നീണ്ടതോടെയാണ് ഇന്ത്യൻ പ്രതിനിധിയുടെ പ്രസ്താവന.

പശ്ചിമേഷ്യൻ സംഘർഷത്തിന് പരിഹാരം തേടിയുള്ള നിർണ്ണായക യുഎൻ രക്ഷാസമിതി യോഗത്തിലാണ് ഇന്ത്യ ആശങ്ക അറിയിച്ചത്. യോഗത്തിന് മുന്നോടിയായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ചു. ഫലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായും ബൈഡൻ ഫോണിൽ സംസാരിച്ചു.

അതേസമയം, സംഘർഷം അവസാനിപ്പിക്കാൻ ചേർന്ന രക്ഷാസമിതി യോഗം തീരുമാനമാകാതെ പിരിഞ്ഞു. വെടിനിർത്തലിന് തയ്യാറല്ലെന്ന് ഇരുവിഭാഗവും ആവർത്തിച്ചു. സൈന്യക ശക്തി ഉപയോഗിച്ച് ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പറഞ്ഞു. ഔദ്യോഗിക കണക്കുകൾപ്രകാലം 192 പേരാണ് കഴിഞ്ഞദിവസങ്ങളിൽ ഗസ്സയിൽ കൊല്ലപ്പെട്ടകത്. ഇതിൽ 58 കുട്ടികളും 34 സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. ഇസ്രയേലിൽ രണ്ടു കുട്ടികളടക്കം 10 പേരാണ് മരിച്ചത്.

അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫീസുകൾ ബോംബിട്ട് തകർത്ത ഇസ്രയേലിന്റെ നടപടിയിൽ നേരത്തെ പ്രതിഷേധം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ഗസ്സയിൽ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫീസുകൾ പ്രവർത്തിച്ചിരുന്ന മന്ദിരം ഇസ്രയേൽ വ്യോമസേന ബോംബിട്ടു തകർത്തത്. അൽജസീറ, എപി, എഎഫ്‌പി ഓഫീസുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് തരിപ്പണമായത്. അതേ സമയം സ്ത്രീകളെയും കുട്ടികളെയുമടക്കം ആക്രമണത്തിന് ഹമാസ് മറയാക്കുന്നതും ആരോപണ വിധേയമായിട്ടുണ്ട്. വ്യോമാക്രമണത്തിൽ തകർത്ത ഗസ്സയിലെ ജല ടവർ മറയായി ഹമാസ് ഉപയോഗിച്ചിരുന്നതായി ഇസ്രയേൽ ആരോപിച്ചിരുന്നു.