ലണ്ടന്‍: രാജ്ഭവനില്‍ നടക്കേണ്ടിയിരുന്ന ചടങ്ങില്‍ ഭാരതാംബയുടെ ചിത്രവും കാവി കൊടിയും ഒക്കെ കൃഷി മന്ത്രി പി പ്രസാദ് എതിര്‍ത്തത് ഭാരതീയ ബിംബങ്ങളെയും നിറങ്ങളെയും വരെ എതിര്‍ക്കുക എന്ന നയത്തിന്റെ ഭാഗമാണോ എന്ന അല്‍പം പ്രകോപനപരമായ മറുനാടന്‍ മലയാളിയുടെ ചോദ്യത്തോടു പൊതുവെ സൗമ്യനായ അദ്ദേഹം ആ സൗമ്യത ഒട്ടും കൈവിടാതെ തന്നെയാണ് പ്രതികരിച്ചത്, ''അങ്ങനെയെങ്കില്‍ വീട്ടില്‍ ഞാന്‍ കാവി കൈലി സ്ഥിരമായി ഉടുക്കുമോ?'' അപ്പോള്‍ കാവി നിറമല്ല അദ്ദേഹത്തിന്റെ പ്രശ്‌നം എന്ന് വ്യക്തമായതോടെ ഇന്നലെ ഈ ഒരൊറ്റ വിഷയത്തില്‍ മാത്രം അദ്ദേഹം ഒരു മണിക്കൂറിലേറെ സമയമാണ് പ്രതികരിക്കാന്‍ കണ്ടെത്തിയത്.

താന്‍ ഉയര്‍ത്തുന്ന കാലികമായ സംവാദ വിഷയം കേവലം വാര്‍ത്തകളില്‍ നിറയുന്ന വിവാദത്തിനു അപ്പുറം മനുഷ്യ മനസുകളില്‍ ചിന്തകളായി നിറയണം എന്ന ഉദ്ദേശത്തോടെയാണ് ലണ്ടന്‍ നഗര സന്ദര്‍ശനത്തിന് ഉപയോഗിക്കേണ്ട സമയം പോലും മറുനാടന്‍ മലയാളിക്കായി മാറ്റി വച്ചത്. വെറും പത്തു മിനിറ്റില്‍ ആവശ്യപ്പെട്ട അഭിമുഖത്തില്‍ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും അല്‍പം രാഷ്ട്രീയവും ഒക്കെ കടന്നു വന്നപ്പോള്‍ സംസാരം രണ്ടു മണിക്കൂറിലേക്ക് വളരുക ആയിരുന്നു. ലണ്ടനില്‍ ഇടതു പക്ഷ സാംസ്‌കാരിക സംഘടനാ യുവകലാസാഹിതി സംഘടിപ്പിച്ച സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ കേരള കൃഷി മന്ത്രി പി പ്രസാദുമായി മറുനാടന്‍ മലയാളിക്ക് വേണ്ടി മാധ്യമ പ്രവര്‍ത്തകന്‍ കെ ആര്‍ ഷൈജുമോന്‍ നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ.

ഏതാനും വര്‍ഷം മുന്‍പ് മന്ത്രിമാരുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി ഒരു മാധ്യമം സ്‌കോര്‍ ഷീറ്റ് പുറത്തു വിട്ടപ്പോള്‍ മന്ത്രി പ്രസാദിന്റെ സ്‌കോര്‍ പുറകിലായിരുന്നു. അന്ന് വിമര്‍ശവും കേള്‍ക്കേണ്ടി വന്നു. ഇന്നിപ്പോള്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി ഭാരതാംബ വിഷയത്തില്‍ നേരിട്ട് ഏറ്റുമുട്ടിയതോടെ താങ്കള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. എന്താണ് പെട്ടെന്ന് ഉണ്ടായ പ്രകോപനമാണോ ഇതിനു പിന്നില്‍?

മന്ത്രി പ്രസാദ് - ആദ്യമേ പത്രം നല്‍കിയ മാര്‍ക്കിന്റെ കാര്യം പറയാം. വാസ്തവത്തില്‍ അന്ന് നെല്ല് സംഭരണം ചില പാളിച്ചകള്‍ സംഭവിച്ചതോടെ അത് കൃഷി മന്ത്രിയായ എന്റെ തലയിലേക്ക് ഇടുകയായിരുന്നു അവര്‍ ചെയ്തത്. എന്നാല്‍ അത് സിവില്‍ സപ്ലൈസ് വകുപ്പ് ആയിരുന്നു ചെയ്തത് എന്ന് പിന്നീടാണ് അവര്‍ക്ക് മനസിലായത്. അതുകൊണ്ടാണ് അത്തരം ഒരു ആശയകുഴപ്പം ഉണ്ടായത്. ഇനി വിഷയത്തിലേക്കു കടക്കാം. നാലാം തിയതി കൃഷി വകുപ്പുമായി ബന്ധപ്പെട്ട ചെറിയ ഒരു ചടങ്ങാണ് സംഘടിപ്പിച്ചിരുന്നത്. സാധാരണ ഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ ആരംഭിക്കുന്നത് ദേശീയ ഗാനത്തോടെയും അവസാനിക്കുന്നതും ദേശീയ ഗാനത്തോടെയാണ്. ഈ ചടങ്ങില്‍ ഞാന്‍ അധ്യക്ഷനും ആശംസ പറയാന്‍ എംഎല്‍എ പ്രശാന്തും. മറ്റു കാര്യമായ പ്രസംഗികരും ഇല്ല.

ഇത്തരം ചടങ്ങുകള്‍ നടക്കുമ്പോള്‍ കാര്യ നിശ്ചയ പരിപാടി മിനിറ്റ് ബൈ മിനിറ്റായി നിശ്ചയിക്കപ്പെടുന്നതാണ്. അത്തരം ഒരു പ്രോഗ്രാം ചാര്‍ട്ട് രാജ്ഭവനില്‍ നിന്നും എന്റെ ഓഫീസില്‍ എത്തിയപ്പോഴാണ് ചടങ്ങിനിടയില്‍ ലൈറ്റിംഗ് ഓഫ് ദി ലാംപ് ആന്‍ഡ് ഫ്‌ലോറല്‍ ട്രിബുട് റ്റു ഗൊഡ്ഡെസ് ഓഫ് ഭാരതാംബ എന്ന ചടങ്ങ് ശ്രദ്ധയില്‍ പെടുന്നത്. ഇതിന്റെ വിശദംശങ്ങള്‍ രാജ്ഭവനില്‍ നിന്നും ചോദിച്ചപ്പോള്‍ അവര്‍ ചിത്രവും കാവിക്കൊടിയും ഒക്കെ അയച്ചു നല്‍കി. ഇതിനു മുന്‍പ് സര്‍ക്കാര്‍ ഔദ്യോഗിക പരിപാടിയില്‍ ഇങ്ങനെ ഒരു കാര്യം നടന്നിട്ടില്ലാത്തിനാല്‍ അക്കാര്യം രാജ്ഭവന്‍ ജീവനക്കാരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.

ഇതോടെ അവര്‍ ഗവര്‍ണറുമായി സംസാരിച്ചു മടങ്ങിയെത്താം എന്നായി. എന്നാല്‍ അക്കര്യത്തില്‍ ഒരു മാറ്റവും വേണ്ട എന്നായിരുന്നു ഗവര്‍ണറുടെ മറുപടി. ഇതോടെ രാത്രി പത്തേമുക്കാലോടെ പാര്‍ട്ടി പരിപാടിക്കായി ഡല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രിയെ ബന്ധപെട്ടു. അദ്ദേഹവും അഭിപ്രായപ്പെട്ടത് നമ്മള്‍ പറയുന്നതാണ് ശരി എന്ന നിലപാടില്‍ ആയിരുന്നു. ഇതോടെ സര്‍ക്കാര്‍ നടത്തുന്ന പരിപാടിയില്‍ ഉത്തരവാദിത്വം പറയേണ്ട ബാധ്യത മന്ത്രിക്കാണെന്നും രാജ്ഭവന്‍ നിലപാട് മാറ്റുന്നില്ലെങ്കില്‍ ചടങ്ങു ദര്‍ബാര്‍ ഹാളിലേക്ക് മാറ്റേണ്ടി വരും എന്നും രാജ്ഭവനെ അറിയിക്കുക ആയിരുന്നു. എന്നിട്ടും രാജ്ഭവന്‍ ഈ ചടങ്ങില്‍ ഭാരതാംബയുടെ ചിത്രവും കാവി കൊടിയും വയ്ക്കണമെന്ന് നിര്‍ബന്ധം പിടിച്ചതോടെയാണ് രാജ്ഭവനിലെ ചടങ്ങ് ഉപേക്ഷിച്ചത്.

വാസ്തവത്തില്‍ കാവി നിറമായിരുന്നോ മന്ത്രിയുടെ വിഷയം?

മന്ത്രി പ്രസാദ് - ഞാന്‍ മന്ത്രിയാകും മുന്‍പ് അത്യാവശ്യം കൃഷികാര്യങ്ങള്‍ ചെയ്തിരുന്ന ആളാണ്. ഞങ്ങള്‍ പൊതുവെ കൃഷിപ്പണിയില്‍ ചെളി പറ്റിയാല്‍ അറിയാതിരിക്കാന്‍ കാവി മുണ്ടാണ് ഉടുക്കുക. ഞാന്‍ ഇപ്പോഴും വീട്ടില്‍ കാവി കൈലിയാണ് ഉടുക്കുന്നത്. അപ്പോള്‍ എനിക്ക് കാവിയോട് അലര്‍ജിയുണ്ടോ? സാധാരണക്കാരനായ പ്രസാദോ ഗവര്‍ണര്‍ അല്ലാത്ത ആര്‍ലേക്കറിനോ ഒക്കെ എന്തും ആകാം. പക്ഷെ ഭരണഘടനാപരമായ പദവിയില്‍ ഇരിക്കുന്നവര്‍ ഭരണഘടനാ പറയാത്ത കാര്യങ്ങള്‍ ചെയുമ്പോള്‍ ശ്രദ്ധിക്കണം. വാസ്തവത്തില്‍ സമൂഹത്തില്‍ ഒരു ഭിന്നിപ്പ് ഉണ്ടാക്കാനായുള്ള ബോധപൂര്‍വ്വവുമായ ശ്രമമായാണ് ഇന്ത്യയില്‍ എവിടെയും ഇല്ലാത്ത ഒരു കലാപരിപാടിയുമായി ഗവര്‍ണര്‍ ഇറങ്ങി തിരിച്ചത് എന്ന് സംശയിക്കേണ്ടി വരും.

ഗവര്‍ണറും മന്ത്രിയും ഒക്കെ ഭരണഘടനയ്ക്ക് വിധേയരായി പ്രവര്‍ത്തിക്കേണ്ടവരാണ്. ഇപ്പോള്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനവും സംഘടനയും ഒക്കെ ഉപയോഗിക്കുന്ന ബിംബങ്ങള്‍ ഔദ്യോഗിക പരിപാടിയില്‍ ഉള്‍പ്പെടുത്താന്‍ പറയുന്നവര്‍ നാളെ ഞാന്‍ സിപിഐയുടെ ചിഹ്നമായ അരിവാളും നെല്‍ക്കതിരും സര്‍ക്കാര്‍ പരിപാടികളില്‍ ഉപയോഗിച്ചാല്‍ നിങ്ങള്‍ ആരെങ്കിലും സമ്മതിക്കുമോ? എനിക്ക് പറയാമല്ലോ അരിവാളും നെല്‍ക്കതിരും കൃഷിയുമായി ബന്ധപ്പെട്ടതാണ് എന്നും. പക്ഷെ അത് എന്റെ വാശി ആകുകയും ആ ചിഹ്നത്തിന്റെ പേരില്‍ പരിപാടിയില്‍ പങ്കെടുക്കേണ്ടവര്‍ അതിനു താല്‍പര്യം ഇല്ലാതെ മാറിനില്‍ക്കുകയും ചെയ്താല്‍ ആരാണ് ജയിക്കുന്നതും തോല്‍ക്കുന്നതും? ആ ഒരു വിഷയത്തിന്റെ പേരില്‍ രണ്ടു തട്ടുകള്‍ സൃഷ്ടിക്കാന്‍ അല്ലെ കഴിയൂ. ആ വിഭജന ശ്രമമാണ് നമ്മള്‍ ഒന്നിച്ചു നിന്ന് എതിര്‍ക്കേണ്ടത്. അതിനു എന്ത് വലിയ വില നല്‍കേണ്ടി വന്നാലും പ്രശനമില്ല.


നമ്മുടെ ഭരണഘടനാ തയ്യാറാക്കിയവര്‍ ഒക്കെ എത്ര ഔന്നത്യം ഉള്ളവരായിരുന്നു. ഡോ. അംബേദ്കറും അല്ലാടി കൃഷ്ണസ്വാമി അയ്യരും എന്‍ ഗോപാലസ്വാമി അയ്യങ്കാറും കെ എം മുന്‍ഷിയും ഒക്കെ വിവരമില്ലാത്തവര്‍ ആയിരുന്നില്ലല്ലോ. ഭാരതാംബ ഭരണഘടനയില്‍ വേണമെങ്കില്‍ നിശ്ചയമായും അവര്‍ എഴുതി ചേര്‍ത്തേനെ. ഭരണഘടനയുടെ തുടക്കം തന്നെ ആമുഖത്തില്‍ വീ ആര്‍ ദി പ്യൂപ്പിള്‍ എന്ന് തുടങ്ങുന്നതിന് മുമ്പായിട്ട് ഇന്‍ ദി നെയിം ഓഫ് ഗോഡ് എന്ന് കൂട്ടിച്ചേര്‍ക്കണം എന്നതായിരുന്നു തര്‍ക്കം. സാക്ഷാല്‍ പട്ടം താണുപിള്ള ഇന്‍ ദി നെയിം ഓഫ് ഗോഡ് വേണ്ടായെന്ന് എതിര്‍ത്ത് വോട്ട് ചെയ്ത ആള്‍.. ഈശ്വര വിശ്വസിയാണ് എന്നാല്‍ ദൈവനാമത്തില്‍ ഭരണഘടനയുടെ ആമുഖം വേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അങ്ങനെ പറഞ്ഞാല്‍ ദൈവ വിശ്വാസികള്‍ അല്ലാത്തവരും ഇന്ത്യയില്‍ ഉണ്ട്, അത് അവരുടെ ഭരണഘടന ആകില്ല എന്നതായിരുന്നു ആ തര്‍ക്കം.


ഇരു ഭാഗത്തും തര്‍ക്കമായി. ഒരു കൂട്ടര്‍ ദൈവനാമത്തില്‍ വേണമെന്നും മറുപക്ഷം വേണ്ടെന്നും. ഒടുവില്‍ വോട്ടിനിട്ടപ്പോള്‍ ദൈവപക്ഷം തോറ്റു. അത് പിന്നെ ഇന്‍ ദി നെയിം ഓഫ് ഗോഡ്‌സ് എന്ന തര്‍ക്കത്തിലേക്ക് എത്തി. അതും തോറ്റു. അപ്പോള്‍ അടുത്ത വാദമായി ഇന്‍ ദി നെയിം ഓഫ് ഗാന്ധിജി എന്നത്. ഒടുവില്‍ ഗാന്ധിജിയെയും വോട്ടു ചെയ്തു തോല്‍പിക്കല്ലേ എന്ന ചര്‍ച്ച വന്നതോടെയാണ് ആ തര്‍ക്കം അവസാനിച്ചത്. ചുരുക്കത്തില്‍ ഭരണഘടനാ തയ്യാറാക്കുമ്പോള്‍ ഇങ്ങനെ ഓരോ ചെറുതും വലുതുമായ കാര്യങ്ങളില്‍ ഇഴകീറി പരിശോധിക്കാന്‍ കെല്‍പുള്ളവര്‍ തന്നെയായിരുന്നു അന്നുണ്ടായിരുന്നത്. ആര്‍ക്കെങ്കിലും തോന്നുമ്പോള്‍ മാറ്റാവുന്നതല്ല ഭരണഘടനയും പതാകയും ഒക്കെ. ഒരു രാജ്യവും അത്തരം കാര്യങ്ങള്‍ ചെയ്യില്ല.


പണ്ടുള്ളത് ഒന്നും മാറാന്‍ പാടില്ല എന്ന് പറയുമ്പോള്‍ കട്ടന്‍ ചായ കുടിച്ച കമ്മ്യൂണിസ്റ്റുകാരും മാറിയില്ലേ

മന്ത്രി പ്രസാദ് - മനുഷ്യര്‍ക്കോ ശാസ്ത്ര സാങ്കേതിക വിദ്യയ്‌ക്കോ ഒക്കെ മാറ്റം ഉണ്ടായില്ലേ എന്ന് പറഞ്ഞു തര്‍ക്കിക്കുന്നത് പോലെ മാറ്റാനുള്ളത് അല്ല ഭരണഘടനയും പതാകയും ഒക്കെ. ഇനി അങ്ങനെ വേണമെങ്കില്‍ അതിനൊക്കെ ആവശ്യമായ സ്ഥലവും സംവിധാനനവും ഉണ്ട് നമ്മുടെ നാട്ടില്‍. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തു വേണ്ടത് ചെയ്യട്ടെ. ഒരു സംസ്ഥാനത്തിന്റെ ഒരു വകുപ്പില്‍ നടക്കുന്ന ചടങ്ങിലാണോ ഭരണഘടനയ്ക്ക് വിരുദ്ധമായ കാര്യം ഒളിച്ചു കടത്തി മാറ്റം വരുത്തേണ്ടത്. രാജ് ഭവന്‍ രാജകൊട്ടാരമല്ല. അതാണ് ഗവര്‍ണര്‍ മനസിലാക്കേണ്ടത്. ജനങ്ങളുമായി ബന്ധപ്പെടുന്നത് ഞങ്ങള്‍ ജനപ്രധിനിധികളാണ്. ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടാനാകില്ല. ഏതൊരു പൗരനും ജനപ്രതിനിധിയെ ചോദ്യം ചെയ്യാന്‍ അവകാശമുണ്ട്. ഞങ്ങളൊക്കെ ആ ഉത്തമ ബോധ്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രിയും തമ്മില്‍ അസാധാരണ ഏറ്റുമുട്ടലിനു ശേഷം പുതിയ ഗവര്‍ണര്‍ വന്നപ്പോള്‍ സര്‍ക്കാര്‍ സംയമന പാതയില്‍ ആയിരുന്നല്ലോ. ഇപ്പോള്‍ കൂടുതല്‍ പ്രശ്‌നാകാരിയായ ഗവര്‍ണര്‍ ആണെന്ന് തോന്നുന്നുണ്ടോ?

മന്ത്രി പ്രസാദ് - ഇവിടെ ഒരാള്‍ നല്ല ഗവര്‍ണര്‍ മറ്റെയാള്‍ ചീത്ത ഗവര്‍ണര്‍ എന്ന മാര്‍ക്കിടാന്‍ ഒന്നും ഞാന്‍ തയ്യാറല്ല. വ്യക്തി അധിഷ്ഠിതമായ കാര്യങ്ങളല്ല നമ്മള്‍ സംസാരിക്കുന്നത്. ആശയാധിഷ്ഠിതമായ കാര്യങ്ങളാണ്. നാളെ ഈ ഗവര്‍ണര്‍ നിലപാട് മാറ്റിയാല്‍ അവിടെ തീരുന്ന പ്രശനമേ ഉള്ളൂ. ഇപ്പോഴും നേര്‍ക്ക് നേര്‍ വന്നാല്‍ പുഞ്ചിരിക്കാനോ കൈ കൊടുക്കാനോ മടിക്കേണ്ട കാര്യമില്ല. ഞങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ചോദ്യം ചെയ്താല്‍ വെറുതെ വിടില്ല എന്ന പ്രതീതി സൃഷ്ടിക്കാന്‍ എന്റെ അടഞ്ഞു കിടക്കുന്ന വീട്ടിലേക്ക് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി എന്നറിഞ്ഞു. ഞാന്‍ അവിടെ ഉണ്ടെങ്കില്‍ ആ മാര്‍ച്ചിലെ നാലഞ്ച് പേരെ വീട്ടിലേക്ക് വിളിച്ച് അവരുമായി കാര്യങ്ങള്‍ സംസാരിക്കാനും അവര്‍ പറയുന്നതിലെ ശരികേട് തിരുത്തി കാണിക്കാനും ശ്രമിച്ചേനെ. ഇനി അവര്‍ക്ക് എന്നെ തിരുത്താന്‍ കഴിയുമെങ്കില്‍ അതിനും സ്വാഗതം. അല്ലാതെ നടുറോഡില്‍ പ്രകടനം നടത്തി അല്ലല്ലോ ഇത്തരം കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകേണ്ടത്.

പ്രശ്‌നം പല തലത്തില്‍ ചര്‍ച്ചയാകുന്നതോടെ ഗവര്‍ണര്‍ കൂടുതല്‍ കടുപ്പത്തിലേക്ക് നീങ്ങുന്നതില്‍ മുഖ്യമന്ത്രി അസ്വസ്ഥനാണോ, താങ്കളില്‍ സമ്മര്‍ദ്ദം ഉണ്ടോ?

ഒരിക്കലുമല്ല, എല്ലാ കാര്യങ്ങളും മുഖ്യ മന്ത്രിയുടെ അറിവോടെ തന്നെയാണ്. ഇത്തരം കാര്യങ്ങള്‍ ഒരു മന്ത്രിക്ക് ഒറ്റയ്ക്ക് ചെയ്യാവുന്ന സംവിധാനമല്ല നമ്മുടെ സ്റ്റേറ്റും ഭരണഘടനയും നിഷ്‌കര്‍ഷിക്കുന്നത്. ഇതിലൊന്നും വിട്ടുവീഴ്ച ചെയ്യുന്ന ആളല്ല മുഖ്യമന്ത്രി. ഇക്കാര്യത്തില്‍ പൊതുബോധം സര്‍ക്കാര്‍ പറയുന്നത് ശരിയാണ് എന്ന നിലയിലേക്ക് എത്തിച്ചിരിക്കുകയാണ്. എല്ലാവര്‍ക്കും കാര്യത്തിന്റെ പൊരുള്‍ മനസിലാകുകയാണല്ലോ. വെറും ഒരു ചിത്രമോ കൊടിയോ അല്ലല്ലോ വിഷയം. മൂന്നു നിറമുള്ള ത്രിവര്‍ണ പതാകയെ നമുക്ക് വേണമെങ്കില്‍ തലതിരിച്ചോ മറ്റോ എവിടെയും പ്രദര്‍ശിപ്പിക്കാം. പക്ഷെ ദേശീയ പതാകയെ അങ്ങനെ ചെയ്യാനാകില്ലല്ലോ. അതാണ് വ്യത്യാസം. നമുക്ക് യുക്തിബോധം ഉണ്ടാക്കുകയാണ് പ്രധാനം. നമ്മള്‍ എല്ലായ്പോഴും ഒരു തിരഞ്ഞെടുപ്പ് നടത്തുന്നുണ്ട്.

ഒരു ഹോട്ടലില്‍ കയറിയാലും ചായ ആണോ കാപ്പി ആണോ എന്ന തിരഞ്ഞെടുപ്പാണ് ആദ്യം ചെയ്യുന്നത്. രാവിലെ കുളിച്ചു തയ്യാറാക്കുമ്പോള്‍ ഏതു ഷര്‍ട്ട് ആണ് ഇടേണ്ടത് എന്നത് ഒരു തിരഞ്ഞെടുപ്പാണ്. അതിനാല്‍ ഏതു കാര്യത്തിലും ശരി തെറ്റുകളുടെ തിരഞ്ഞെടുപ്പ് ഉണ്ടാകണം. നമ്മള്‍ അപ്ഡേറ്റ് ചെയ്യപ്പെടണം. തിരുത്തേണ്ടിടത്തു തിരുത്താന്‍ തയ്യാറാകണം. ഇപ്പോള്‍ ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പറയുന്നുണ്ടല്ലോ കോംപ്രമൈസ് ആകാമെന്ന്. ഇത് പ്രസാദ് എന്ന വ്യക്തിയും ആര്‍ലേക്കര്‍ എന്ന വ്യക്തിയും തമ്മിലുള്ള തര്‍ക്കമല്ലല്ലോ മൂന്നാമതൊരാള്‍ ഇടപെട്ട് പരിഹരിക്കാന്‍. കോംപ്രമൈസ് എന്ന വാക്ക് തന്നെ ഇക്കാര്യത്തില്‍ തെറ്റ് എവിടെയെന്നു തെളിയിക്കുന്നുണ്ടല്ലോ. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും അവര്‍ ഭയക്കുകയാണ്. ഗവര്‍ണര്‍ ആര്‍ലേക്കറും മന്ത്രി പ്രസാദുമൊക്കെ താല്‍ക്കാലികമാണ്. അതാണ് ആദ്യം മനസിലാക്കേണ്ട പ്രധാന വസ്തുത.

നിങ്ങള്‍ ദേശീയതയെ മാനിക്കാത്തവര്‍ ആണെന്നാണല്ലോ എതിര്‍ ചേരിയുടെ ആരോപണം?

മന്ത്രി പ്രസാദ് - ആരാണ് ഇത് പറയുന്നത്. ആര്‍എസ്എസ് കാരോ? അവര്‍ക്ക് എന്ത് യോഗ്യതയാണ് ഇത് പറയാന്‍. അവര്‍ ഏതു സ്വതന്ത്ര സമരത്തില്‍ പങ്കെടുത്തിട്ടാണ് ദേശീയത പറയുന്നത്. അന്നത്തേക്കാള്‍ വലിയ ദേശീയ ബോധം ഇനിയൊരിക്കലും ഇന്ത്യക്കാരന്റെ മനസില്‍ ഉണ്ടാകാനിടയില്ലല്ലോ. അല്ലെങ്കില്‍ രാജ്യം വീണ്ടും അസ്വാതന്ത്ര്യത്തിന്റെ വലയില്‍ കെട്ടിയിടപ്പെടണം. അതിനാല്‍ 1925 ല്‍ പിറന്ന ആര്‍എസ്എസ് 1947 വരെ എന്ത് ദേശീയ സംഭാവന ചെയ്തു എന്നാണ് പറയേണ്ടത്.

ഒരു രക്തസാക്ഷിയുടെ പേര് അവര്‍ പറയട്ടെ. അവര്‍ കൊട്ടിഘോഷിക്കുന്ന ഹെഡ്‌ഗേവാര്‍ കോണ്‍ഗ്രസ് സേവാദള്‍ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് ജയിലില്‍ കയറിയത്. ജയിലില്‍ കിടന്നു 11 കിലോഗ്രാം തൂക്കം കൂടിയ അദ്ദേഹം ഗാന്ധിജി പറഞ്ഞ ജാമ്യം എടുക്കാന്‍ ശ്രമിക്കരുത്, വക്കീലിനെ ഏര്‍പ്പെടുത്തരുത് എന്ന താക്കീത് ഒക്കെ മറികടന്നു ജയില്‍ മോചിതനായത് മരിച്ചു പോകും എന്ന ഘട്ടത്തിലാണ്. സിപിഐ ഒരിക്കലും ദേശീയതയെ തള്ളിപ്പറഞ്ഞിട്ടില്ല. ഞങ്ങള്‍ക്ക് ആകെ തെറ്റുപറ്റിയത് കൊല്‍ക്കത്ത തീസീസിന്റെ പേരിലാണ്. ആ തെറ്റ് ഞങ്ങള്‍ ഏറ്റുപറയുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യം കിട്ടിയില്ല എന്ന് പറഞ്ഞു നടത്തിയ പ്രക്ഷോഭത്തില്‍ അനേകം പേര്‍ക്ക് ജീവനഷ്ടം ഉണ്ടായി. ഇങ്ങനെ ദേശീയ പ്രസ്ഥാനത്തിന്റെ ഏതെങ്കിലും ഒരേട് ആര്‍എസ്എസിന് എടുത്തു കാട്ടാനുണ്ടോ?

ഗവര്‍ണര്‍ വിഷയത്തിന് തൊട്ടു പിന്നാലെ ഒരു പോരാളിയെ പോലെ മന്ത്രി പ്രസാദ് ആറന്മുള ഐടി കമ്പനിയുടെ പേരിലും ഉടക്കിലാണല്ലോ, അതിലും മുഖ്യമന്ത്രി നിലപാട് പറയുന്നില്ലലോ?

അദ്ദേഹം പറയേണ്ട കാര്യം പറയേണ്ട സന്ദര്‍ഭത്തില്‍ പറയും. ആറന്മുളയില്‍ നെല്‍വയല്‍ നികത്തല്‍ സമരത്തില്‍ അന്നും എന്റെ നിലപാട് വ്യക്തമായിരുന്നു. ഞങ്ങളാരും വിമാനത്താവളം വേണ്ടെന്നു പറയുന്നില്ല. എന്നാല്‍ വയല്‍ നികത്തി വേണ്ടെന്നാണ് അന്നും ഇന്നും പറയുന്നത്. അന്ന് കോടതിയും ഇതാണല്ലോ പറഞ്ഞത്. നികത്തിയ ഭൂമി തിരിച്ചു പിടിക്കാനും കോടതി പറഞ്ഞില്ലേ. ഒരേക്കര്‍ വയല്‍ നിലം അഞ്ചു കോടി ലിറ്റര്‍ വെള്ളം ഉള്‍ക്കൊളും എന്ന ശാസ്ത്ര സത്യമൊക്കെ മുന്നില്‍ നില്‍ക്കുമ്പോളാണ് നമ്മള്‍ നികത്തലിനെ പറ്റി ചിന്തിക്കുന്നത്. ഇപ്പോള്‍ അംഗന്‍വാടി പണിയാന്‍ പോലും നെല്‍വയല്‍ നികത്താനുള്ള അനുമതി തേടിയാണ് ആളുകള്‍ എത്തുന്നത്. ഇതിന്റെ ഉദ്ദേശം വേറെ പലതുമാണ്. ഒരു വയല്‍ നികത്തിയാല്‍ അതിനൊപ്പം കരഭൂമിയുടെ വിലകൂട്ടാനുള്ള തന്ത്രം. ഒരിടത്തു നികത്തല്‍ നടന്നാല്‍ തൊട്ടടുത്ത് വേറെയും നികത്താന്‍ തയ്യാറായി വയല്‍ കണ്ടുവച്ചിട്ടുള്ളവര്‍ ഉണ്ടാകും. പദ്ധതിക്കായി സ്ഥലം നോക്കുമ്പോള്‍ ഏറ്റവും ചുളുവില്‍ കിട്ടുന്ന സ്ഥലം എന്നതാണ് ഇപ്പോള്‍ വയലുകളുടെ ശാപമായി മാറുന്നത്.

കേരളത്തിലെ കൃഷിക്കാര്‍ക്ക് എന്ത് പറ്റുന്നു. കൃഷി വകുപ്പ് എന്ത് ചെയ്യുന്നു, മന്ത്രി എന്ത് ചെയ്യുന്നു, കാര്യങ്ങള്‍ പഠിച്ചു പരിഹാരം കണ്ടെത്തുമ്പോഴേക്കും ചെറുപ്പക്കാരൊക്കെ കേരളം വിട്ടാല്‍ പിന്നെന്തു പ്രസക്തി - മന്ത്രി പ്രസാദിന് മറുപടി പറയാന്‍ ചൂടേറിയ വിഷയങ്ങള്‍ ഏറെയാണ്. അവ നാളെ പ്രസിദ്ധീകരിക്കുന്നതാണ്.