റാഞ്ചി: ധൻബാദ് ജില്ലാ ജഡ്ജിയായിരുന്ന ഉത്തം ആനന്ദിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. പിന്നാലെയാണ് അറസ്റ്റ്. പ്രഭാത സവാരി ചെയ്യുകയായിരുന്ന ജഡ്ജിയെ ഇരുവരും കൊലപ്പെടുത്തുകയായിരുന്നു. ഓട്ടോറിക്ഷയുമായി പിന്നിലൂടെ എത്തി റോഡിന്റെ വശത്തൂടെ നടക്കുകയായിരുന്ന ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആസൂത്രിതകമായി കൊലപ്പെടുത്തിയതാണെന്ന് സിസി ടിവി ദൃശ്യങ്ങളിൽ നിന്നു തന്നെവ്യക്തമാണ്.

പുലർച്ചെ അഞ്ച് മണിയോടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. രക്തത്തിൽ കുളിച്ച് റോഡരികിൽ കിടക്കുകയായിരുന്ന ജഡ്ജിയെ സമീപത്തു കൂടെ പോയ യാത്രക്കാരനാണ് തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ അദ്ദേഹം മരിക്കുകയിരുന്നു.

ജഡ്ജിയെ കൊല്ലാൻ ഉപയോഗിച്ച ഓട്ടോ മോഷ്ടിക്കപ്പെട്ടതാണെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ഏതാനും മണിക്കൂർ മാത്രം മുൻപാണ് ഓട്ടോ മോഷ്ടിച്ചത്. ഓട്ടോ ധൻബാദിൽ തന്നെയുള്ള ഒരു സ്ത്രീയുടെ പേരിലാണെന്ന് ഓട്ടോ ഓടിച്ച പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

പ്രഭാത സവാരിക്കിറങ്ങിയ ജഡ്ജി വീട്ടിൽ തിരിച്ചെത്താത്തിനെ തുടർന്ന് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി പറഞ്ഞു. പിന്നീട് മൃതദേഹം ജഡ്ജിയുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. തുടക്കത്തിൽ, ജഡ്ജി റോഡപകടത്തിൽ മരിച്ചുവെന്നായിരുന്നു അനുമാനം. എന്നാൽ വൈകീട്ടോടെ സിസിടിവി ഫൂട്ടേജുകൾ കണ്ടതോടെയാണ് മനപ്പൂർവം വാഹനമിടിച്ചതാണെന്ന് തെളിയുന്നത്. പിന്നാലെ നടത്തിയ അന്വേഷണമാണ് ഇപ്പോൾ രണ്ട് പേരുടെ അറസ്റ്റിൽ കലാശിച്ചത്.