- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒടുവിൽ പുകഞ്ഞ കൊള്ളി പുറത്ത്; തളിപ്പറമ്പിലെ കോൺഗ്രസ് നേതാവ് കല്ലിങ്കൽ പത്മനാഭൻ സിപിഎമ്മിലേക്കെന്ന് സൂചന; സസ്പെൻഷനിൽ ആയത് ഇരട്ടപ്പദവി ഒഴിയാത്തതിനെ തുടർന്ന്

കണ്ണുർ: തളിപ്പറമ്പ് നഗരസഭയിലെ കോൺഗ്രസ് നേതാവ് കല്ലിങ്കൽ പത്മനാഭൻ സിപിഎമ്മിലേക്ക് പോകുമെന്ന് സൂചന. തളിപ്പറമ്പിലെ പ്രമുഖ കോൺഗ്രസ് നേതാവായ പത്മനാഭനെയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും പാർട്ടിയിലേക്ക് കൊണ്ടുവരുന്നതിനായി സിപിഎം അണിയറ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ഇതു സംബന്ധിച്ച് തന്നോടൊപ്പം നിൽക്കുന്നവരുമായി ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്ന് പത്മനാഭൻ പ്രതികരിച്ചു.
ഇരട്ടപദവി ഒഴിയാത്തതിനെ തുടർന്നാണ് തളിപ്പറമ്പ് നഗരസഭാ വൈസ് ചെയർമാനും സഹകരണ ബാങ്ക് പ്രസിഡന്റുമായ കല്ലിങ്കൽ പത്മനാഭനെ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി സസ്‌പെൻഡ് ചെയ്തത്. കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജാണ് ഈക്കാര്യം അറിയിച്ചത്.പ്രസിഡന്റ് സ്ഥാനത്തിരുന്ന് പാർട്ടി അറിയാതെ ബാങ്കിൽ നിയമനം നടത്തിയതിനും കൃത്യമായ വിശദീകരണം നൽകാത്തതുമാണ് നടപടിക്ക് പിന്നാലെ യഥാർത്ഥ കാരണമെന്നാണ് സൂചന.
തളിപ്പറമ്പ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ലഭിച്ച നിരവധി പരാതികളിന്മേലുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ബാങ്കിന്റെ പ്രസിഡണ്ട് ഡയറക്ടർ എന്നീ സ്ഥാനങ്ങൾ രാജിവെക്കാൻ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപിയും, മുൻ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയും കല്ലിങ്കീൽ പത്മനാഭന് നിർദ്ദേശം നൽകിയിരുന്നു.
ഡിസിസിയിൽ നിന്നും നൽകിയ കത്തിനു തൃപ്തികരമല്ലാത്ത മറുപടി നൽകിയതിനാലാണ് അച്ചടക്ക നടപടി സ്വീകരിക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചത്. കഴിഞ്ഞ നാല് വർഷത്തോളമായി ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ടും മറ്റു ക്രമക്കേടുകൾ സംബന്ധിച്ചും നിരവധി പരാതികൾ മണ്ഡലം ബ്ലോക്ക് ഭാരവാഹികളിൽ നിന്നും ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ ബാലകൃഷ്ണൻ മാസ്റ്റർ, എം പി വേലായുധൻ എന്നിവരെ പരാതികൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിരുന്നു.
സമഗ്രമായ അന്വേഷണം നടത്തി നൽകിയ റിപ്പോർട്ട് ഗൗരവതരവും ബാങ്കിന്റെയും പാർട്ടിയുടേയും സുഗമായ മുന്നോട്ടുപോക്കിന് തന്നെ ഭീഷണിയാണെന്ന് വിലയിരുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടിക്ക് ഡിസിസി പ്രസിഡന്റ് ശുപാർശ ചെയ്തത്.


