തിരുവനന്തപുരം: ജനമൈത്രി സുരക്ഷാപദ്ധതിയുടെ ഭാഗമായി മൊബൈൽ ബീറ്റ് വഴിയുള്ള വിവരശേഖരണത്തിനു പൗരത്വ ഭേദഗതി നിയമവുമായി ബന്ധമില്ലെന്നു എഡിജിപി എസ്. ശ്രീജിത്ത്. പൊലീസിന്റെ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിന് ജനങ്ങളുടെ സാമൂഹിക- സാമ്പത്തിക- വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ മനസിലാക്കുകയാണു പദ്ധതിയുടെ ലക്ഷ്യം.

ജനങ്ങളിൽ നിന്നു നിർബന്ധപൂർവ്വം യാതൊരു വ്യക്തിഗത വിവരങ്ങളും അവരുടെ സമ്മതമില്ലാതെ സ്വീകരിക്കില്ലെന്നു ജനമൈത്രി സുരക്ഷാപദ്ധതിയുടെ സംസ്ഥാനതല നോഡൽ ഓഫീസറും ക്രൈംബ്രാഞ്ച് മേധാവിയുമായ എസ്. ശ്രീജിത്ത് വ്യക്തമാക്കി. ലഭിക്കുന്ന വിവരങ്ങൾ ജനമൈത്രി സമിതികളുമായി കൂടിയാലോചിച്ചു ക്രമസമാധാന പാലനം അടക്കമുള്ളവക്കായാണ് ഉപയോഗിക്കുകയെന്നും ശ്രീജിത്ത് പറഞ്ഞു.

സ്ഥിരം കുറ്റവാളികളുടെ പട്ടിക തയാറാക്കുന്നതിനും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തി തീവ്രവാദം പോലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ വേഗം കണ്ടെത്തുന്നതിന് വിവരശേഖരണം സഹായിക്കും.

കേരളാ പൊലീസ് ആക്ടിലെ 64, 65 വകുപ്പു പ്രകാരം നിയമസാധുതയുള്ള സംവിധാനമാണ് ജനമൈത്രി സുരക്ഷാപദ്ധതി. പൊലീസ് സ്റ്റേഷൻ പരിധിയിൽ നിശ്ചിത ശതമാനം വീടുകൾ അടങ്ങിയ പ്രദേശം ഒരു യൂണിറ്റായി കണക്കാക്കി ജനമൈത്രി ബീറ്റുകളായി വിഭജിച്ചിട്ടുണ്ട്. ബീറ്റ് ഉദ്യോഗസ്ഥർ തന്റെ പരിധിയിലെ ഓരോ വീട്ടിലെയും ഒരംഗത്തിനെ എങ്കിലും വ്യക്തിപരമായി അറിയാൻ ശ്രമിക്കും. ബീറ്റ് പ്രദേശത്തെ എല്ലാ റോഡും ഇടവഴികളും പോലും ബീറ്റ് ഓഫീസർക്ക് സുപരിചിതമായിരിക്കും.

ബീറ്റ് ഉദ്യോഗസ്ഥർ സന്ദർശിക്കുന്ന സ്ഥലങ്ങളിലെ വീടുകൾ, പൊതു-സ്വകാര്യ സ്ഥാപനങ്ങൾ, ട്രൈബൽ കോളനികൾ, അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് അവരുടെ പേര്, വിലാസം, തൊഴിൽ, വിദ്യാഭ്യാസയോഗ്യത, ഫോൺ നന്പർ, വാഹനങ്ങളുടെ വിവരങ്ങൾ, ആധാർ, റേഷൻ കാർഡ് നന്പർ, സംസ്ഥാനത്തിനു പുറത്തും ഇന്ത്യയ്ക്ക് വെളിയിലും ജോലിയുള്ളവരുടെ വിവരങ്ങൾ എന്നിവയാണ് ഡിജിറ്റലായി ശേഖരിക്കുന്നത്.

ഈ സംവിധാനം പ്രവർത്തനസജ്ജമാകുമ്പോൾ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് തന്റെ പരിധിയിലുള്ള ഏതൊരു വിലാസവും ജിപിഎസ് ലൊക്കേഷൻ ഉപയോഗിച്ച് കണ്ടുപിടിക്കാനാകുമെന്നും എഡിജിപി അറിയിച്ചു