കുവൈത്ത് സിറ്റി: രാജ്യത്ത് വാക്സിൻ സ്വീകരിക്കാത്ത താമസക്കാർക്ക് വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തി കുവൈത്ത്.കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. വിലക്ക് ഇന്ത്യ പോലെ നിരവധി പ്രവാസികൾ ഉള്ള രാജ്യങ്ങൾക്ക് തിരിച്ചടിയാകും. യാത്രാനിരോധനം ഈ മാസം 22 മുതൽ പ്രാബല്യത്തിൽ വരും.

മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. രണ്ടാം ഡോസ് വാക്സിൻ വിതരണത്തിന് വാക്സിൻ ക്ഷാമം നേരിടുന്നതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് താമസക്കാർക്ക് വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് കുവൈത്ത് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. യാത്രാവിലക്ക് താമസക്കാരുടെ ഇടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചതായാണ് റിപ്പോർട്ടുകൾ.

ഫൈസറിന്റെ ആദ്യ ഡോസ് എടുത്തവർക്ക് രണ്ടാം ഡോസിന് ആറാഴ്ച വരെ കാത്തിരിക്കണം. ആസ്ട്രാസെനേക്ക വാക്സിൻ എടുത്തവർക്ക് നാല് മാസം വരെ കാത്തിരിക്കണം. ഏതെങ്കിലും കാരണത്താൽ രണ്ടാമത്തെ ഡോസ് കിട്ടാതെ വരുന്നവർക്ക് വിലക്ക് ബാധകമല്ലെന്നും സർക്കാർ അറിയിച്ചു. നിലവിൽ രാജ്യത്തേയ്ക്ക് പ്രവേശിക്കുന്നതിന് പ്രവാസികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.