കുവൈത്ത് സിറ്റി: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ലൈസൻസില്ലാതെ വാഹനമോടിച്ച 79 കുട്ടികളെ കുവൈത്ത് ട്രാഫിക് അധികൃതർ അറസ്റ്റ് ചെയ്തു. ഇവരെ തുടർനടപടികൾക്കായി ജുവനൈൽ പ്രോസിക്യൂഷന് കൈമാറി. ട്രാഫിക് പട്രോളിംഗ് വിഭാഗം ശേഖരിച്ച കണക്കുകൾ പ്രകാരം, ഈ കാലയളവിൽ മൊത്തം 31,395 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ഇതിന്റെ ഭാഗമായി 29 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.

അറസ്റ്റിലായവരിൽ 65 പേരെ ട്രാഫിക് തടങ്കൽ കേന്ദ്രങ്ങളിലേക്ക് മാറ്റി. നിയമനടപടികൾ ഒഴിവാക്കാൻ ശ്രമിച്ച 66 പേരെയും ഇവർ ഓടിച്ച വാഹനങ്ങളും പിടിച്ചെടുത്തു. കൂടാതെ, റെസിഡൻസി നിയമം ലംഘിച്ച 126 പേരെ അറസ്റ്റ് ചെയ്യുകയും മയക്കുമരുന്ന് ഉപയോഗിച്ച മൂന്ന് പേരെ നാർക്കോട്ടിക് ഡിപ്പാർട്ട്മെന്റിന് കൈമാറുകയും ചെയ്തു.

ഈ ഒരാഴ്ചയ്ക്കിടെ കുവൈത്തിൽ 1,179 ട്രാഫിക് അപകടങ്ങൾ റിപ്പോർട്ട് ചെയ്തതായും, ഇതിൽ 180 പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കുട്ടികൾ ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. നിയമലംഘനങ്ങൾ ഒഴിവാക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ ആവർത്തിച്ചു.