കുവൈത്ത് സിറ്റി: ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ കുവൈത്ത് ക്രിമിനൽ കോടതി കടുത്ത ശിക്ഷകൾ വിധിച്ച് തുടങ്ങി. ഒരു ഡോക്ടർക്കും സർക്കാർ ഉദ്യോഗസ്ഥനും 10 വർഷം വീതം തടവും പ്രവാസികളായ പ്രതികൾക്ക് ജീവപര്യന്തം തടവും കോടതി വിധിച്ചു. ലഹരിമരുന്ന് കടത്തിനും വിൽപനയ്ക്കും എതിരെ കുവൈത്ത് സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നടപടികളുടെ ഭാഗമായാണ് ഈ കടുത്ത വിധികൾ.

ലഹരിമരുന്ന് നിയന്ത്രണ വിഭാഗം നടത്തിയ രഹസ്യ ഓപ്പറേഷനുകളിലൂടെ പിടിയിലായ നിരവധി പ്രതികൾക്കാണ് കോടതി ശിക്ഷ വിധിച്ചത്. ഹാഷിഷ്, കൊക്കെയ്ൻ എന്നിവ ഉപയോഗിച്ചതിനും വിറ്റതിനും കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഒരു കുവൈത്തി സ്വദേശിയായ സർക്കാർ ഉദ്യോഗസ്ഥനും ഒരു ഡോക്ടർക്കുമാണ് 10 വർഷം തടവും 10,000 ദിനാർ പിഴയും വിധിച്ചത്. സുറ, സിദ്ദീഖ് എന്നിവിടങ്ങളിൽ വെച്ച് ഡി.സി.ജി.ഡി ഉദ്യോഗസ്ഥർ നടത്തിയ ആസൂത്രിത നീക്കത്തിലൂടെയാണ് ഇവർ പിടിയിലായത്.

പ്രവാസികളായ പ്രതികൾക്ക് കൂടുതൽ കടുത്ത ശിക്ഷകളാണ് ലഭിച്ചത്. രഹസ്യ ഏജന്റിന് ഹെറോയിൻ വിൽക്കാൻ ശ്രമിച്ച ഒരു അഫ്ഗാൻ സ്വദേശിക്ക് ജീവപര്യന്തം തടവ് ലഭിച്ചു. ഹെറോയിനും ഹാഷിഷുമായി പിടിയിലായ ഒരു ബംഗ്ലാദേശ് സ്വദേശിയായ മയക്കുമരുന്ന് കച്ചവടക്കാരനും ജീവപര്യന്തം തടവ് വിധിച്ചു. ഹവല്ലിയിൽ വൻതോതിൽ ഹെറോയിനും മറ്റ് ലഹരിവസ്തുക്കളുമായി പിടികൂടിയ മറ്റൊരു അഫ്ഗാൻ സ്വദേശിക്കും ജീവപര്യന്തം തടവാണ് ശിക്ഷ. സാൽമിയയിൽ വെച്ച് ഹാഷിഷുമായി പിടിയിലായ ഒരു ഫിലിപ്പിനോ പൗരന് 15 വർഷം തടവ് ശിക്ഷയും ലഭിച്ചു.