കുവൈറ്റ്: കുവൈറ്റിൽ ട്രാഫിക് നിയമങ്ങൾ കർശനമാക്കാൻ തീരുമാനിച്ചു. ഏപ്രിൽ 22 മുതൽ കുവൈത്തിൽ പുതിയ ട്രാഫിക് നിയമ ഭേദഗതി പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനത്തിൽ തനിച്ചാക്കി ഡ്രൈവർ പുറത്തിറങ്ങിപോയാൽ ഗുരുതര ട്രാഫിക് നിയമ ലംഘനമായി കണക്കാക്കുമെന്ന് 'യൂണിഫൈഡ് ഗൾഫ് ട്രാഫിക് വീക്ക് 2025' കമ്മിറ്റിയുടെ തലവൻ ബ്രിഗേഡിയർ മുഹമ്മദ് അൽ സുബ്ഹാൻ വ്യക്തമാക്കി.

പ്രായപൂർത്തിയായ ഒരാൾ എപ്പോഴും വാഹനത്തിൽ കുട്ടിയോടൊപ്പം ഉണ്ടായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ കുട്ടിയെ കണ്ടെത്തിയാൽ ചൈൽഡ് പ്രൊട്ടക്ഷൻ നിയമപ്രകാരം ഡ്രൈവർ ഉത്തരവാദിയാകും.

ശിക്ഷകളിൽ ആറുമാസം വരെ തടവോ 500 ദിനാർ പിഴയോ രണ്ടും കൂടിയോ ഉൾപ്പെട്ടേക്കാം. പത്തുവയസിൽ താഴെയുള്ള കുട്ടികൾ എല്ലായ്പ്പോഴും പിൻസീറ്റിൽ ഇരിക്കണമെന്നും ബ്രിഗേഡിയർ അൽ സുബ്ഹാൻ അറിയിച്ചു.