പത്തനംതിട്ട: മന്ത്രിയുടെ ഡ്രൈവറുടെ നാക്കില്‍ നായയുടെ കടിയേറ്റു. ഭാര്യാമാതാവിനെ തെരുവുനായയുടെ ആക്രമണത്തില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് തെരുവു നായയുടെ കടിയേറ്റത്. കൃഷിമന്ത്രി പി. പ്രസാദിന്റെ ഡ്രൈവര്‍ അടൂര്‍ മേലൂട് സ്വദേശി ശശി (54)ക്കാണ് കടിയേറ്റത്. ശശിയുടെ ഭാര്യാമാതാവ് ഭാരതി(64)യുടെ മൂക്കിനും നായ കടിച്ചു. ഹൃദ്രോഗത്തിന് പേസ് മേക്കര്‍ ഘടിപ്പിച്ചിട്ടുള്ള ആളാണ് ഭാരതി. ഇവരെ കൂടാതെ നിരവധി പേര്‍ക്കും തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റു.

വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ അടൂര്‍ ഗവ.ആശുപത്രിയ്ക്കു സമീപത്തുവെച്ചാണ് നായയുടെ ആക്രമണം. റോഡിലുണ്ടായിരുന്ന നിരവധി പേരെ നായ ആക്രമച്ചു. റോഡില്‍കൂടി നടന്നുവരുമ്പോള്‍ നായ പാഞ്ഞടുക്കുന്നതുകണ്ട ഭാരതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഈ സമയം ശശി സമീപത്തെ കടയ്ക്കുമുന്നില്‍ നില്‍ക്കുകയായിരുന്നു. ഭാരതിയെ നായ കടിക്കാന്‍ ചാടുന്നത് കണ്ട ശശി കൈയ്യിലിരുന്ന ബാഗ് കൊണ്ട് അടിച്ചു. ഇതിനിടെ ഭാരതിയുടെ മൂക്കിന് നായ കടിച്ചു.

അടികൊണ്ട് മാറിയ ഉടനെ നായ ശശിയുടെ മുഖത്തിനുനേരെ ചാടുകയും നാക്കില്‍ കടിക്കുകയുമായിരുന്നു. ഇവരെക്കൂടാതെ മറ്റ് അഞ്ചുപേരെയും നായ ആക്രമിച്ചു. അടൂര്‍ പന്നിവിഴ സ്വദേശിനി അനുജ (43), കോട്ടപ്പുറം സ്വദേശി ശ്യാം (36), വിദ്യാര്‍ഥിയും ചായലോട് സ്വദേശിയുമായ ആല്‍വിന്‍ (11), ആനന്ദപ്പള്ളി സ്വദേശി ഗോപാലന്‍ (75), അടൂര്‍ സ്വദേശി ജോര്‍ജ്കുട്ടി (70) എന്നിവരുടെ കൈയിലും കാലിലുമാണ് കടിച്ചത്.

ക്ലാസ് കഴിഞ്ഞ് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ ബസിറങ്ങിയ വിദ്യാര്‍ഥിയായ അല്‍വിനെയാണ് ആദ്യം കടിച്ചത്. പിന്നീട് ബസ്റ്റാന്‍ഡിനുസമീപം വ്യാപാരം നടത്തുന്ന അനുജയെ കടിച്ചു. തുടര്‍ന്ന് കടയില്‍നിന്ന അമ്മയേയും മകളേയും കടിക്കാന്‍ ശ്രമിച്ചു. ഇവര്‍ ബഹളം വെച്ചതോടെ ഓടിപ്പോയ പട്ടി തുടര്‍ന്ന് ഭാരതിയെയും ശശിയെയും ആക്രമിക്കുകയായിരുന്നു. നായയെ കണ്ടെത്താനായിട്ടില്ല. പരിക്കേറ്റവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.