തിരുവനന്തപുരം: ഒന്നര വര്‍ഷത്തിനുള്ളില്‍ നൂറ് കുരുന്നുകളെ ദത്തുനല്‍കി ശിശുക്ഷേമസമിതി. സംസ്ഥാന ശിശുേക്ഷമസമിതിയുടെ ദത്തെടുക്കല്‍ കേന്ദ്രങ്ങളില്‍ വളര്‍ന്ന കുട്ടികളെയാണ് വിദേശ രാജ്യങ്ങളിലുള്ളവരടക്കം ദത്തെടുത്തത്. പുതിയ ഭരണസമിതി 2023 ഫെബ്രുവരിയില്‍ ചുമതലയേറ്റ് ഒന്നരവര്‍ഷത്തിനുള്ളിലാണ് ഇത്രയും കുട്ടികളെ ദത്തു നല്‍കിയത്. സമിതിയുടെ ചരിത്രത്തിലാദ്യമായാണ് ചുരുങ്ങിയ കാലയളവില്‍ ഇത്രയധികം ദത്തെടുക്കല്‍.

വെള്ളിയാഴ്ച തിരുവനന്തപുരം ദത്തെടുക്കല്‍ കേന്ദ്രത്തില്‍നിന്ന് ഏഴ് കുട്ടികള്‍ പുതിയ മാതാപിതാക്കളോടൊപ്പം കൈപിടിച്ചിറങ്ങി. ഇതോടെയാണ് ദത്തെടുക്കപ്പെട്ടവരുടെ എണ്ണം നൂറായത്. തിരുവനന്തപുരം കേന്ദ്രത്തില്‍നിന്നാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ദത്തെടുക്കപ്പെട്ടത്. അമ്മത്തൊട്ടിലുകളില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ എത്തുന്നതും തിരുവനന്തപുരത്താണ്.

ദത്തെടുക്കപ്പെട്ടതില്‍ 17 കുട്ടികള്‍ വിദേശരാജ്യങ്ങളിലേക്കാണ് പോയത്. കേരളത്തില്‍ 49 കുട്ടികളും മറ്റു സംസ്ഥാനങ്ങളിലേക്ക് 34 കുട്ടികളും ദത്തെടുക്കപ്പെട്ടു. ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികളെ ദത്തെടുക്കാന്‍ വിദേശ ദമ്പതിമാര്‍ക്കൊപ്പം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലുള്ളവരും താത്പര്യം കാണിക്കുന്നുണ്ടെന്ന് ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി ജി.എല്‍.അരുണ്‍ ഗോപി പറഞ്ഞു. ഇത്തരത്തിലുള്ള എട്ട് കുട്ടികളെയാണ് ദമ്പതിമാര്‍ ഈ വര്‍ഷം സ്വീകരിച്ചത്.

ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ ഓണ്‍ലൈനാക്കിയതോടെയാണ് വിദേശത്തുനിന്നു കൂടുതല്‍ അപേക്ഷകള്‍ വന്നത്. സമിതിയുടെ കീഴിലുള്ള വിവിധ മന്ദിരങ്ങളിലായി 217 കുട്ടികളാണ് നിലവില്‍ പരിചരണത്തിലുള്ളത്. ഇവരില്‍ ഏതാനും പേരെക്കൂടി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടനെ ദത്തു നല്‍കും.

താരാട്ട് എന്നപേരില്‍ സംസ്ഥാന ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ കേരളം ഒരു ദത്തെടുക്കല്‍ സൗഹൃദകേന്ദ്രമായി മാറ്റുന്നതിനു ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചുവരികയാണെന്നും ജനറല്‍ സെക്രട്ടറി അറിയിച്ചു.

ദത്തെടുക്കപ്പെട്ട കുട്ടികള്‍

രാജ്യം എണ്ണം

അമേരിക്ക 5

ഇറ്റലി 4

ഡെന്‍മാര്‍ക്ക് 4

യു.എ.ഇ 3

സ്വീഡന്‍ 1

മറ്റ് സംസ്ഥാനങ്ങള്‍ എണ്ണം

തമിഴ്നാട് 19

ആന്ധ്രപ്രദേശ് 3

കര്‍ണാടക 7

തെലങ്കാന 2

മഹാരാഷ്ട്ര 1

പശ്ചിമബംഗാള്‍ 1

പോണ്ടിച്ചേരി 1

കേരളം-49