തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി മരണം ക്രമീതീതമായി കൂടുന്നു. ഈ വര്‍ഷം ഇതുവരെ 121 എലിപ്പനി മരണമാണ് സ്ഥിരീകരിച്ചത്. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന എലിപ്പനി മരണകണക്കാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനുപുറമേ 102 പേരുടെ മരണം എലിപ്പനി മൂലമെന്ന് സംശയിക്കുന്നുണ്ട്. ജൂണില്‍ 18 പേരും ജൂലൈയില്‍ 27 പേരും ആഗസ്റ്റ് 21 വരെ 23 പേരും എലിപ്പനി ബാധിച്ച് മരിച്ചു. എക്കാലത്തെയും ഉയര്‍ന്ന എലിപ്പനി കണക്കാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നത്. 1916 പേര്‍ക്ക് രോഗബാധ. 1565 പേര്‍ക്കാണ് എലിപ്പനി സംശയിച്ചത്. 121 മരണം സ്ഥിരീകരിച്ചപ്പോള്‍, 102 മരണം സംശയപ്പട്ടികയിലാണ്.

ഏറ്റവും കൂടുതല്‍ പേരുടെ ജീവനെടുത്ത പകര്‍ച്ച വ്യാധിയും എലിപ്പനിയാണ്. പ്രതിരോധപ്രവര്‍ത്തനങ്ങളും നിരീക്ഷണവും താഴെത്തട്ടില്‍ പാളിയെന്നതിന്റെ തെളിവായി മാറുകയാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്താകെ 831 പേര്‍ക്കായിരുന്നു എലിപ്പനി സ്ഥിരീകരിച്ചത്. 39 മരണം സ്ഥിരീകരിച്ചു. 2022ല്‍ 2482 പേര്‍ക്ക് രോഗംബാധ സ്ഥിരീകരിച്ചതില്‍ 121 പേരാണ് മരിച്ചത്.

സംശയ പട്ടികയിലെ മരണങ്ങള്‍ കൂടി ചേര്‍ത്താല്‍ 2021 മുതല്‍ 822 പേരാണ് എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് മരിച്ചതെന്നാണ് ഞെട്ടിക്കുന്ന വസ്തുത. എലിപ്പനിക്കെതിരെ ഫലപ്രദമായ പ്രതിരോധമാര്‍ഗവും ചികിത്സയുമുണ്ട്. പല കേസുകളിലും എലിപ്പനി സ്ഥിരീകരിക്കുന്നത് രോഗി അതിഗുരുതാവസ്ഥയിലെത്തുമ്പോഴാണ്. എലിപ്പനി ബാധിച്ചാല്‍ വളരെ വേഗം ആന്തരികാവയവങ്ങളെ ബാധിക്കും. അതിനാല്‍ നേരത്തെ രോഗം കണ്ടെത്തണം സൈലന്റ് കില്ലറാണ് എലിപ്പനി. പ്രതിരോധിക്കേണ്ടതും തിരിച്ചറിയേണ്ടതും നിര്‍ണായകം.