ജയ്പുര്‍: ഉദയ്പുരില്‍ സഹപാഠിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന 15കാരന്‍ മരിച്ചു. നാലുദിവസമായി ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാര്‍ഥി ദേവ്രാജ് (15) ആണ് മരണത്തിനു കീഴടങ്ങിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്നു സംസ്‌കരിക്കും.

അതേസമയം, സംഭവം സാമുദായിക വിഷയമായി മാറിയതോടെ ഉദയ്പുരില്‍ വന്‍ പ്രതിഷേധമാണ്. കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയതായി ഇന്‍സ്‌പെക്ടര്‍ ജനറല്‍ അജയ്പാല്‍ ലംബ പറഞ്ഞു. ആശുപത്രിയിലും സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളുടെ പ്രദേശത്തും കനത്ത സുരക്ഷയൊരുക്കി. പ്രതിഷേധക്കാര്‍ ചിലയിടങ്ങളില്‍ കാറുകളും കടകളും കത്തിച്ചതോടെയാണിത്. സ്‌കൂളുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു. മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനം തടഞ്ഞിട്ടുമുണ്ട്.

ദേവ്രാജിന്റെ കുടുംബത്തിന് 51ലക്ഷം രൂപ നഷ്ടപരിഹാരം നല്കുമെന്ന് ഉദയ്പുര്‍ എംഎല്‍എ താരാചന്ദ് ജെയിന്‍ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച സ്‌കൂളിനു സമീപമുണ്ടായ തര്‍ക്കത്തിനിടെയാണ് ആക്രമണം. കുത്തിയ വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്ത പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തിരുന്നു