തിരുവനന്തപുരം: സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് വിപണി ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 225 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. ഓണക്കാലത്തു നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചത്. ബജറ്റ് വിഹിതത്തിനു പുറമേ 120 കോടി രൂപയാണു സപ്ലൈകോയ്ക്ക് അധികമായി ലഭ്യമാക്കിയത്.

വിപണി ഇടപെടലിന് ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വകയിരുത്തല്‍ 205 കോടി രൂപയാണ്. കഴിഞ്ഞ മാസം 100 കോടി രൂപ അനുവദിച്ചിരുന്നു. ബാക്കി 105 കോടി രൂപയാണു ബജറ്റ് വകയിരുത്തല്‍ ഉണ്ടായിരുന്നത്. എന്നാല്‍, 120 കോടി രൂപ അധികമായി നല്‍കാന്‍ ധനവകുപ്പ് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിപണി ഇടപെടലിന് ബജറ്റില്‍ 205 കോടി രൂപയായിരുന്നു വകയിരുത്തല്‍. 391 കോടി രൂപ സപ്ലൈകോയ്ക്ക് അനുവദിച്ചിരുന്നു.