കൊച്ചി: തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദനമേറ്റ് ഏഴുവയസ്സുകാരന്‍ മരിച്ചെന്ന കേസില്‍ പ്രതിയുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി വീണ്ടും തള്ളി. കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ പ്രതി ശ്രമിക്കുകയാണെന്നു വിലയിരുത്തിയാണു തിരുവനന്തപുരം സ്വദേശിയുടെ ജാമ്യ ഹര്‍ജി ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്‍ തള്ളിയത്.

2019 മാര്‍ച്ച് 27 നാണു കേസിന് ആസ്പദമായ സംഭവം. ഏഴും നാലും വയസ്സുള്ള കുട്ടികളുടെ അമ്മയുടെ സുഹൃത്തായിരുന്നു പ്രതി. യുവതിയുടെ ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് ഇരുവരും ഒരുമിച്ചു താമസിച്ചു വരിക ആയിരുന്നു. സംഭവദിവസം രാത്രി കുട്ടികളെ വീട്ടിലാക്കി ഇരുവരും പുറത്തുപോയി. തിരികെ വന്നപ്പോള്‍ നാലു വയസ്സുകാരന്‍ ട്രൗസറില്‍ മൂത്രം ഒഴിച്ചിരുന്നു. തുടര്‍ന്ന് അനുജനെ ശ്രദ്ധിച്ചില്ലെന്നു പറഞ്ഞു പ്രതി ഏഴുവയസ്സുകാരനെ അതിക്രൂരമായി മര്‍ദിക്കുക ആയിരുന്നു. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കേസില്‍ രണ്ടാം പ്രതിയായിരുന്ന കുഞ്ഞിന്റെ അമ്മ പിന്നീട് മാപ്പുസാക്ഷിയായി. അറസ്റ്റിലായ പ്രതിയെ നാലു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ 21 വര്‍ഷം തടവിന് വിചാരണക്കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. ഇതിനിടെയാണു കസ്റ്റഡിയിലായിട്ട് അഞ്ചു വര്‍ഷമായെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കൊലപാതക കേസില്‍ ജാമ്യഹര്‍ജി നല്‍കിയത്. എന്നാല്‍ വിചാരണ വൈകിപ്പിക്കാന്‍ പ്രതി ശ്രമിക്കുകയാണെന്നു പ്രോസിക്യൂഷന്‍ അറിയിച്ചു.