മലപ്പുറം: രണ്ടു തവണ വിമാനത്താവളത്തിലെത്തിയ ശേഷം ദുബായ് യാത്ര മുടങ്ങിയ യുവതിക്ക് എയര്‍ ഇന്ത്യ 75,000 രൂപ നഷ്ട പരിഹാരം നല്‍കാന്‍ ഉത്തരവ്. ജില്ലാ ഉപഭോക്തൃ കമ്മിഷന്റേതാണ് ഉത്തരവ്. പൊന്മള സ്വദേശി പൂവാടന്‍ അഹമ്മദ് മാജിന്റെ ഭാര്യ ഫിദ നല്‍കിയ പരാതിയിലാണു വിധി.സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം രണ്ടുതവണ യുവതിയുടേയും മക്കളുടേയും വിമാന യാത്ര മുടങ്ങുക ആയിരുന്നു. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന കമ്പനികള്‍ ചേര്‍ന്ന് നഷ്ടപരിഹാരത്തുകയായി 75,000 രൂപയും കോടതിച്ചെലവായി 5000 രൂപയും ഒരു മാസത്തിനകം നല്‍കിയില്ലെങ്കില്‍ 9% പലിശ നല്‍കണമെന്നും വിധിച്ചു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 25നാണ് കേസിനാസ്പദമായ സംഭവം. മൂന്നു മക്കള്‍ക്കൊപ്പം എയര്‍ ഇന്ത്യ വിമാനത്തില്‍ ദുബായിലേക്കു പോകുന്നതിനായി ഫിദ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നാണ് ടിക്കറ്റ് എടുത്തത്. രാവിലെ 8.30നു പുറപ്പെടുന്ന യാത്രയ്ക്കായി ഏപ്രില്‍ ഒന്നിനു വിമാനത്താവളത്തില്‍ ആറു മണിക്കു തന്നെയെത്തി. ബോര്‍ഡിങ് പാസിനായി അന്വേഷിച്ചപ്പോഴാണ് എയര്‍ ഇന്ത്യ ടിക്കറ്റ് എയര്‍ ഇന്ത്യ എക്‌സ്പ്രസിലേക്കു മാറ്റിയതായി അറിയുന്നത്. 12 മണിവരെ കാത്തിരുന്നെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം അന്നു ബോര്‍ഡിങ് പാസ് കിട്ടിയില്ല.

ഏപ്രില്‍ ഏഴിലെ വിമാനത്തില്‍ ടിക്കറ്റ് നല്‍കാമെന്ന ഉറപ്പില്‍ ഫിദയും മക്കളും വീട്ടിലേക്കു മടങ്ങി. ആറു മണിക്കൂറോളം വിമാനത്താവളത്തില്‍ കാത്തിരുന്നെങ്കിലും ഭക്ഷണം നല്‍കാനോ മറ്റു സൗകര്യങ്ങളെക്കുറിച്ച് അന്വേഷിക്കാനോ വിമാനക്കമ്പനി അധികൃതര്‍ തയാറായില്ലെന്നു പരാതിയില്‍ പറയുന്നു. ഏഴിനു പുലര്‍ച്ചെ 5നു ഫിദയും മക്കളും വീണ്ടും വിമാനത്താവളത്തിലെത്തി. 12 വയസ്സിനു താഴെ പ്രായമുള്ള 2 മക്കള്‍ക്ക് 'മൈനര്‍ സ്റ്റാറ്റസി'ലാണ് എയര്‍ ഇന്ത്യയില്‍ ടിക്കറ്റു ബുക്ക് ചെയ്തിരുന്നത്. ഇത് എക്‌സ്പ്രസിലേക്കു മാറ്റിയപ്പോള്‍ 'അഡല്‍റ്റ് സ്റ്റാറ്റസ്' ആയെന്നും അതിനാല്‍ 2 കുട്ടികളുടെ ടിക്കറ്റിനു കൂടുതല്‍ പണം നല്‍കണമെന്നും വിമാനക്കമ്പനി ജീവനക്കാര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ കൂടുതല്‍ പണം നല്‍കാന്‍ തയാറല്ലെന്ന് അറിയിച്ചതോടെ വിമാനത്തില്‍ കയറാനായില്ല. അന്ന് ഉച്ചയോടെ വീട്ടിലേക്കു മടങ്ങി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ അറിയിപ്പു ലഭിച്ചതോടെ മടങ്ങിയെത്തി രാത്രി 8നുള്ള വിമാനത്തില്‍ ദുബായിലേക്കു തിരിക്കുകയും ചെയ്തു. തനിക്കും മക്കള്‍ക്കുമുണ്ടായ പ്രയാസങ്ങള്‍ക്കൊപ്പം തങ്ങളെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയ ഭര്‍ത്താവിനും സഹോദരനും 2 തവണ മടങ്ങിപ്പോകേണ്ടി വന്നതിനും നഷ്ടപരിഹാരം വേണമെന്നായിരുന്നു അഡ്വ. ഹാരിസ് പഞ്ചിളി മുഖേന നല്‍കിയ പരാതിയില്‍ യുവതിയുടെ ആവശ്യം. പ്രസിഡന്റ് കെ.മോഹന്‍ദാസ്, അംഗങ്ങളായ പ്രീത ശിവരാമന്‍, സി.വി.മുഹമ്മദ് ഇസ്മായില്‍ എന്നിവരുള്‍പ്പെട്ട കമ്മിഷനാണു വിധി പറഞ്ഞത്.