കോയമ്പത്തൂര്‍: വിദ്യാര്‍ഥിനികള്‍ക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ വാല്‍പ്പാറ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ താത്കാലിക അധ്യാപകരെയും ജീവനക്കാരനെയും കോടതി റിമാന്‍ഡ് ചെയ്തു. അസിസ്റ്റന്റ് പ്രൊഫസര്‍മാരായ എസ്. സതീഷ്‌കുമാര്‍ (39), എം. മുരളിരാജ് (33), ലാബ് അസിസ്റ്റന്റ് എ. അന്‍പരശ് (37), സ്‌കില്‍ ട്രെയ്നര്‍ എന്‍. രാജാപാണ്ഡി (37) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. കോളേജ് വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവരെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്.

കോളേജിലെ വിദ്യാര്‍ഥിനികളായ ആറുപേര്‍ നല്‍കിയ പരാതിയിലാണ് നടപടി. അശ്ലീല വാട്‌സാപ്പ് സന്ദേശങ്ങള്‍ അയയ്ക്കുക, ലാബില്‍വെച്ച് ശരീരത്തില്‍ സ്പര്‍ശിക്കുക എന്നിവ പതിവാണെന്ന് പരാതിയില്‍ പറഞ്ഞു. തമിഴ്‌നാട് വനിതാകമ്മിഷന്റെ ഇടപെടലിനെത്തുടര്‍ന്ന് ജില്ലാ സാമൂഹികക്ഷേമ ഓഫീസര്‍ ആര്‍. അംബിക, കോളേജ് വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ വി. കലൈശെല്‍വി എന്നിവര്‍ കഴിഞ്ഞദിവസം കോളേജിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

ആയിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജില്‍ കഴിഞ്ഞദിവസം പൊള്ളാച്ചിയിലെ ഒരു സന്നദ്ധസംഘടന സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച് ക്ലാസെടുത്തിരുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടികള്‍ പരാതിയുന്നയിച്ചത്. മൂന്ന് അധ്യാപകരും ലാബ് ടെക്നീഷ്യനും സ്ഥിരമായി ലൈംഗികാധിക്ഷേപം നടത്തുന്നുവെന്നും അശ്ലീല വീഡിയോകള്‍ അയയ്ക്കുന്നെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു. സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ ഉടന്‍തന്നെ വാല്‍പ്പാറപോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസെത്തി അന്വേഷണം നടത്തിയപ്പോള്‍ പരാതി വാസ്തവമാണെന്ന് ബോധ്യമായതിനെത്തുടര്‍ന്നാണ് അറസ്റ്റ്.