കോയമ്പത്തൂര്‍: വാല്‍പ്പാറ സര്‍ക്കാര്‍ കോളേജിലെ കൂട്ട ലൈംഗികാതിക്രമത്തില്‍ രണ്ട് അധ്യാപകര്‍ ഉള്‍പ്പെടെ നാല് ജീവനക്കാര്‍ അറസ്റ്റില്‍. കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍മാരായ എസ് സതീഷ്‌കുമാര്‍ (39), എം മുരളീരാജ് (33), ലാബ് അസിസ്റ്റന്റ് എ അന്‍പരശ് (37), സ്‌കില്‍ കോഴ്സ് ട്രെയിനര്‍ എന്‍ രാജപാണ്ടി (37) എന്നിവരെയാണ് വാല്‍പ്പാറ ഓള്‍ വിമന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കോളേജിലെ ആറ് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ഇവര്‍ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി.

പ്രതികളില്‍ നിന്ന് പല രീതിയിലുള്ള അതിക്രമങ്ങള്‍ നേരിട്ടതായി വിദ്യാര്‍ത്ഥിനികള്‍ സംസ്ഥാന വനിതാ കമ്മീഷനാണ് ആദ്യം പരാതി നല്‍കിയത്. പിന്നാലെ ജില്ലാ സാമൂഹിക ക്ഷേമ ഓഫീസര്‍ ആര്‍ അംബികയും കോളേജിയേറ്റ് എജ്യൂക്കേഷന്‍ റീജണല്‍ ജോയിന്റ് ഡയറക്ടര്‍ വി കലൈസെല്‍വിയും വെള്ളിയാഴ്ച കോളേജിലെത്തി അന്വേഷണം നടത്തി. ഇരുവരുടെയും മുന്നില്‍ വിദ്യാര്‍ത്ഥിനികള്‍ പരാതിയിലെ കാര്യങ്ങള്‍ വ്യക്തമാക്കി.

ഇതോടെ പൊലീസിന് പരാതി കൈമാറുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.വിദ്യാര്‍ത്ഥിനികള്‍ക്ക് വാട്സാപ്പ് വഴി പ്രതികള്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നത് പതിവായിരുന്നു. ക്ലാസ് സമയം കഴിഞ്ഞാലും പ്രതികള്‍ വിദ്യാര്‍ത്ഥിനികളോട് ലാബില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മോശമായി പെരുമാറുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു.