തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്നു കാണാതാവുകയും ഒന്നര ദിവസത്തിനു ശേഷം വിശാഖപട്ടണത്തു നിന്ന് കണ്ടെത്തുകയും ചെയ്ത അസം ബാലിക രണ്ട് ദിവസത്തിനകം സ്‌കൂളില്‍ പോയിത്തുടങ്ങും. കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങി. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലുള്ള പതിമൂന്നുകാരിയെ ഏഴാം ക്ലാസിലാണു ചേര്‍ക്കുകയെന്നു ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപി അറിയിച്ചു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 20ന് ആണ് മാതാപിതാക്കളുമായി പിണങ്ങി പെണ്‍കുട്ടി വീടുവിട്ടത്. ഒന്നര ദിവസത്തിനു ശേഷം വിശാഖപട്ടണത്തു നിന്നു കുട്ടിയെ കണ്ടെത്തിയെങ്കിലും മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ പെണ്‍കുട്ടി തയ്യാറായില്ല.

ആദ്യം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയില്‍ കഴിഞ്ഞ കുട്ടിക്ക് ഒരാഴ്ച കൗണ്‍സലിങ് നല്‍കിയിരുന്നു. ഇതിനു ശേഷവും വീട്ടിലേക്കു മടങ്ങാന്‍ താല്‍പര്യമില്ലെന്നു കുട്ടി അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ കാണാനെത്തിയെങ്കിലും അവര്‍ക്കൊപ്പം പോകുന്നില്ലെന്നു കുട്ടി ആവര്‍ത്തിച്ചു.

തങ്ങള്‍ക്കൊപ്പം അസമിലേക്കു വരാനാണ് മാതാപിതാക്കള്‍ ആവശ്യപ്പെട്ടത്. കുട്ടി ശക്തമായ വിസമ്മതം അറിയിച്ച സാഹചര്യത്തിലാണ് ശിശുക്ഷേമ സമിതി ഏറ്റെടുക്കാനും സ്‌കൂളിലേക്ക് അയയ്ക്കാനും തീരുമാനിച്ചത്.

ബലമായി കുട്ടിയെ കൊണ്ടുപോകാനുള്ള ശ്രമവും അധികൃതര്‍ തടഞ്ഞു. കുട്ടിയെ ഏറ്റെടുക്കുന്ന വിവരം സാമൂഹിക നീതി വകുപ്പിനെ അറിയിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ മാതാപിതാക്കളെ അധികൃതര്‍ വീണ്ടും കാണും. ഇവര്‍ക്ക് ഇളയ രണ്ട് കുട്ടികള്‍ കൂടിയുണ്ട്. ഇവരെയും ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ജില്ലാ ചെയര്‍പഴ്‌സന്‍ ഷാനിബ ബീഗം വ്യക്തമാക്കി.