നെടുമ്പാശ്ശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടെ 'ബോംബ്' പരാമര്‍ശം നടത്തിയ ബിഹാര്‍ സ്വദേശി മനോജ് കുമാറിനെ പോലിസ് അറസ്റ്റ് ചെയ്തു. എയര്‍ ഇന്ത്യ വിമാനത്തില്‍ മുംബൈക്ക് പോകാനെത്തിയതായിരുന്നു ഇയാള്‍. ഞായറാഴ്ച രാവിലെ 7.50-ന് പോകേണ്ടിയിരുന്ന വിമാനം ഇതുമൂലം ഒരു മണിക്കൂര്‍ വൈകി.

സുരക്ഷാ പരിശോധനയ്ക്കിടെ 'എന്റെ ബാഗേജില്‍ ബോംബ് വല്ലതുമുണ്ടോ' എന്ന് മനോജ് കുമാര്‍ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനോട് ചോദിച്ചു. വിശദമായ പരിശോധനയില്‍ നീരസം പൂണ്ടാണ് യാത്രക്കാരന്‍ ഇത്തരത്തില്‍ ചോദിച്ചത്. സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥന്‍ ഇത് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ ബോംബ് ത്രെഡ് അസസ്മെന്റ് കമ്മിറ്റി യോഗം ചേര്‍ന്ന് സുരക്ഷാനടപടികള്‍ കൈക്കൊണ്ടു.

ബാഗേജെല്ലാം വിശദമായി പരിശോധിച്ച് സംശയകരമായ ഒന്നും തന്നെയില്ലെന്ന് ഉറപ്പാക്കി. തുടര്‍ന്നാണ് വിമാനം മുംബൈക്ക് പറന്നത്. യാത്രക്കാരനെ നെടുമ്പാശ്ശേരി പോലീസിന് കൈമാറി. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

കഴിഞ്ഞ ബുധനാഴ്ച സമാനരീതിയില്‍ സുരക്ഷാ പരിശോധനയ്ക്കിടെ ബാഗേജില്‍ ബോംബുണ്ടെന്ന് തമാശയായി പറഞ്ഞ തിരുവനന്തപുരം സ്വദേശിയും അറസ്റ്റിലായിരുന്നു.