ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയ്ക്ക് കാര്യമായ ഊന്നല്‍ നല്‍കി മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പങ്കുവയ്ക്കുന്നത് കര്‍ഷകരില്‍ നഷ്ടപ്പെട്ട പിന്തുണ തിരിച്ചു പിടിക്കാനുള്ള നീക്കം. കാര്‍ഷിക ഉത്പാദന വര്‍ദ്ധനവ് ലക്ഷ്യമിട്ട് വന്‍ പദ്ധതികളാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചത്. കാര്‍ഷിക രംഗത്ത് കാലത്തിനൊത്ത വളര്‍ച്ച ലക്ഷ്യമിട്ടുള്ളതാണ് പ്രഖ്യാപനങ്ങള്‍.

കാര്‍ഷിക ഉത്പാദനം കൂട്ടുമെന്നാണ് വിശദീകരിക്കുന്നത്. കാര്‍ഷിക മേഖലയില്‍ ഗവേഷണ പദ്ധതികള്‍ നടപ്പാക്കും.പച്ചക്കറി ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ക്ലസ്റ്ററുകള്‍ രൂപീകരിക്കും. പച്ചക്കറി ഉത്പാദനവും സംഭരണവും ഉറപ്പുവരുത്തും. കാര്‍ഷിക മേഖലയില്‍ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കും. ഇതിന് സംസ്ഥാനങ്ങളുടെ സഹകരണം ഉറപ്പുവരുത്തും.കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാന്‍ കഴിയുന്ന വിളകളെ പ്രോത്സാഹിപ്പിക്കും.നബാര്‍ഡുവഴി കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായം നല്‍കുമെന്നും പ്രഖ്യാപനമുണ്ട്.

കാര്‍ഷിക ഗവേഷണം കൃത്യമായി പരിശോധിക്കും. കാര്‍ഷിക അനുബന്ധ മേഖലയ്ക്കായി 1.52 ലക്ഷം കോടിരൂപ വിനിയോഗിക്കും.ആന്ധ്രയിലെ കര്‍ഷകര്‍ക്ക് പ്രത്യേക സഹായവും പ്രഖ്യാപിച്ചു. അടുത്ത രണ്ടുവര്‍ഷത്തില്‍ ഒരുകോടി കര്‍ഷകരെ ജൈവകൃഷിയിലേക്ക് ആകര്‍ഷിക്കുമെന്നും പറയുന്നു. കര്‍ഷക സംഘടനകളെയും സ്റ്റാര്‍ട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കും.

ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും കാലാവസ്ഥയെ പ്രതിരോധിക്കുന്ന ഇനങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്ന തരത്തില്‍ കാര്‍ഷിക ഗവേഷണങ്ങളെ മാറ്റുമെന്ന് ധനമന്ത്രി പറഞ്ഞു. കാലാവസ്ഥാ പ്രതിരോധശേഷിയുള്ള വിളകള്‍ വികസിപ്പിക്കുന്നതിന് കാര്‍ഷിക ഗവേഷണ സംവിധാനങ്ങളുടെ സമഗ്രമായ അവലോകനം നടത്തുമെന്നും അവര്‍ പറഞ്ഞു. കര്‍ഷകര്‍ക്കുള്ള ധനസഹായം ആറായിരം രൂപയായി തുടരും.