പത്തനംതിട്ട: ചെങ്ങന്നൂര്‍-പമ്പ റെയില്‍വേ ലൈന്‍ യഥാര്‍ത്ഥ്യമാകും. ശബരിമല തീര്‍ഥാടകര്‍ക്ക് പമ്പയിലെത്താന്‍ മെച്ചപ്പെട്ട സൗകര്യമൊരുക്കി റെയില്‍വേയുടെ സ്വീകാര്യത കൂട്ടുകയാണ് ലക്ഷ്യം. കേരളത്തിന് പുറത്തു നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. മണ്ഡല-മകരവിളക്ക് സീസണില്‍ മാത്രമായിരിക്കും പാത ഉപയോഗിക്കുക

ശബരിമലയിലേക്ക് റെയില്‍വേയുടെ പൂര്‍ണമായ ചെലവില്‍ പാതയൊരുക്കുകയാണ് ലക്ഷ്യം. അങ്കമാലി-എരുമേലി ശബരിപ്പാതയുടെ കാര്യത്തില്‍ സംസ്ഥാനം നിസ്സഹകരിക്കുന്നുവെന്ന് കേന്ദ്രം കുറ്റപ്പെടുത്തുന്നതിനിടയിലും, ചെങ്ങന്നൂര്‍- പമ്പ പാതയുടെ നടപടികള്‍ ചെന്നൈയിലെ ദക്ഷിണ റെയില്‍വേ ആസ്ഥാനത്ത് അതിവേഗം പുരോഗമിക്കുകയാണ്. ഈ പാത വന്നാലും ശബരി റെയില്‍ പദ്ധതിയുമായി മുമ്പോട്ട് പോകും. ഇ ശ്രീധരനാണ് റെയില്‍വേയ്ക്ക് മുന്നില്‍ ചെങ്ങന്നൂര്‍-പമ്പ പാത എന്ന ആശയം മുമ്പോട്ട് വച്ചത്.

പാതയുടെ വിശദ പദ്ധതിരേഖ തയ്യാറാക്കിയിരുന്നെങ്കിലും അത് പരിഷ്‌കരിക്കുകയാണ്. 7000 കോടി രൂപ ചെലവിലുള്ള പദ്ധതിയാണ് ആദ്യം തയ്യാറാക്കിയിരുന്നത്. ചെലവ് അല്പം താഴ്ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എസ്റ്റിമേറ്റിന്റെ പുനഃപരിശോധന. ഓഗസ്റ്റ് അവസാന ആഴ്ച ഡി.പി.ആര്‍. റെയില്‍വേ ബോര്‍ഡിലേക്ക് സമര്‍പ്പിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ദക്ഷിണ റെയില്‍വേയുടെ അനുമതി ഡി.പി.ആറിന് ലഭിച്ചശേഷമായിരിക്കും ബോര്‍ഡിലേക്ക് സമര്‍പ്പിക്കുക. ഓരോ മലയാളമാസവും അഞ്ചുദിവസം ശബരിമല നട തുറക്കുമ്പോള്‍ തീവണ്ടി ഓടിക്കാനും സാധ്യത ഏറെയാണ്.

ചെങ്ങന്നൂര്‍ റെയില്‍വേസ്റ്റേഷന്‍ 360 കോടി രൂപ ചെലവില്‍ വികസിപ്പിക്കും. പമ്പയിലേക്ക് 60 കിലോമീറ്റര്‍ നീളമുള്ള പാതയാണ് ഉദ്ദേശിക്കുന്നത്. ചെങ്ങന്നൂര്‍, ആറന്‍മുള, വടശ്ശേരിക്കര, പമ്പ എന്നീ നാല് സ്റ്റേഷനുകളാണുള്ളത്. നിലയ്ക്കലില്‍ പാത ഭൂമിക്കടിയിലൂടെയാണ് നിര്‍ദേശിച്ചിരിക്കുന്നത്. 50 മിനിറ്റാണ് യാത്രാസമയം. 16 കോച്ചുകള്‍ വരെയുള്ള വന്ദേമെട്രോ ട്രെയിനുകള്‍ ഓടിക്കാനാണ് ഉദ്ദേശിക്കുന്നത്.

മെട്രോ സ്റ്റേഷനുകളുടെ മാതൃകയിലായിരിക്കും ആറന്‍മുളയിലും വടശ്ശേരിക്കരയിലും പമ്പയിലുമുള്ള സ്റ്റേഷനുകള്‍. ചെങ്ങന്നൂര്‍ സ്റ്റേഷന്‍ ജങ്ഷന്‍ സ്റ്റേഷനായി ഉയര്‍ത്തും. പമ്പയില്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനടുത്താണ് റെയില്‍വേ സ്റ്റേഷന്‍ വരിക എന്നാണ് സൂചന.