കോട്ടയം: നിയന്ത്രണംവിട്ടെത്തിയ കാര്‍ വഴിയോരത്ത് പാര്‍ക്കുചെയ്ത മറ്റൊരു കാറിലിടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ ദമ്പതിമാര്‍ കാറില്‍നിന്ന് വലിച്ചിറക്കി മര്‍ദിച്ചു. കോട്ടയം തിരുനക്കര തെക്കുംഗോപുരം തടത്തുംകുഴിയില്‍ വിഷ്ണുവിന് (35) ആണ് ദമ്പതിമാരുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇയാള്‍ കോട്ടയം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. വിഷ്ണു കാറോടിച്ചുവരുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇതിനിടെ കാര്‍ നിയന്ത്രണംവിട്ട് വഴിയോരത്ത് പാര്‍ക്കുചെയ്തിരുന്ന മറ്റൊരു കാറിലിടിക്കുകയും ചെയ്തു. ഇതാണ് പ്രകോപനമുണ്ടാക്കിയത്.

പാര്‍ക്കുചെയ്ത കാറിലുണ്ടായിരുന്ന ദമ്പതിമാരും മകളും മറ്റൊരു യുവാവും ഓടിയെത്തി കാറിനുള്ളിലിട്ട് യുവാവിനെ അടിച്ചു. തുടര്‍ന്ന് വലിച്ചിറക്കിയശേഷം കാറില്‍ ചാരിനിര്‍ത്തി ക്രൂരമായി മര്‍ദിച്ചു. മരുന്ന് കഴിക്കുന്നയാളാണെന്നും മരുന്ന് കഴിച്ചതിനെതുടര്‍ന്ന് ദേഹാസ്വാസ്ഥ്യമുണ്ടായതാണ് അപകടകാരണമെന്നും കുറ്റം സമ്മതിക്കുന്നതായും യുവാവ് പറഞ്ഞെങ്കിലും ദമ്പതിമാരും ഒപ്പമുണ്ടായിരുന്നയാളും ചെവിക്കൊണ്ടില്ല. നീ കള്ളുകുടിച്ചതല്ലേയെന്ന് ചോദിച്ചായിരുന്നു മര്‍ദനമെന്നും യുവാവ് പറഞ്ഞു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആക്രമണത്തില്‍നിന്ന് യുവാവിനെ രക്ഷിച്ചത്.

കോട്ടയം കുടമാളൂര്‍ അമ്പാടിക്കവലയ്ക്കു സമീപം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി ദമ്പതിമാരെ പറഞ്ഞയച്ചു. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു.