പയ്യന്നൂര്‍: പഠിച്ചിടത്തെല്ലാം ഒന്നാമനായിരുന്നു യുവ ഡോക്ടര്‍ മിഥുന്‍ മധുസൂദനന്‍. സാധാരണക്കാരന്റെ വീട്ടില്‍ ജനിച്ചു വളര്‍ന്ന മിഥുന്‍ ഡോക്ടര്‍ക്ക് ഇഷ്ടം സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കുക എന്നതായിരുന്നു. അതിനു വേണ്ടിയാണ് അവന്‍ കഷ്ടപ്പെട്ട് പഠിച്ചതെല്ലാം. എന്നാല്‍ ആ സ്വപ്‌നം പൂര്‍ത്തിയാകും മുന്നേ മിഥുന്‍ യാത്രയായി. പഞ്ചാബിലെ ഭട്ടിന്‍ഡ എയിംസിലെ എംഎസ് സര്‍ജറി വിദ്യാര്‍ഥിയായ മഹാദേവ ഗ്രാമത്തിലെ ഡോ.മിഥുന്‍ മധുസൂദനന്‍ (28) ചണ്ഡിഗഡിലേക്കുള്ള യാത്രയ്ക്കിടയിലാണ് കാറപകടത്തില്‍ മരിച്ചത്.

തായിനേരി എസ്എബിടിഎം ഹൈസ്‌കൂളില്‍ എസ്എസ്എല്‍സിക്കും കണ്ടങ്കാളി ഷേണായി സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടുവിനും ഉന്നത വിജയം നേടിയാണ് മിഥുന്‍ എംബിബിഎസിനു പോയത്. വീട്ടകാര്‍ക്കും നാട്ടുകാര്‍ക്കും അഭിമാനമായിരുന്നു ഈ ചെറുപ്പക്കാരന്‍. ഓള്‍ ഇന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാമന്‍. 2020ല്‍ ഭൂവനേശ്വര്‍ എംയിസില്‍ ഉയര്‍ന്ന മാര്‍ക്കോടെ എംബിബിഎസ് പഠനം പൂര്‍ത്തീകരിച്ചു. കോവിഡ് കാലത്ത് കരിവെള്ളൂര്‍ ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ ഉള്‍പ്പെടെ സേവനം നടത്തി പ്രശംസ പിടിച്ചു പറ്റി. സര്‍ജറിയില്‍ ഉപരിപഠനം ലക്ഷ്യമിട്ട് എഴുതിയ അഖിലേന്ത്യാ പിജി എന്‍ട്രന്‍സില്‍ മികച്ച വിജയം നേടി ഭട്ടിന്‍ഡ എയിംസിലെ എംഎസ് സര്‍ജറി വിദ്യാര്‍ഥിയായി.

നാട്ടിലെത്തുമ്പോഴെല്ലാം പഴയ സഹപാഠികളെയും അധ്യാപകരെയും കണ്ട് കുശലം പറഞ്ഞേ മിഥുന്‍ മടങ്ങാറുണ്ടായിരുന്നുള്ളൂ. അവര്‍ക്ക് മുന്നിലേക്കാണ് ഇന്നലെ ചലനമറ്റ ശരീരമായി മിഥുനെ കൊണ്ടു വന്നത്. രാവിലെ 8 മണിക്ക് മഹാദേവ ഗ്രാമത്തിലെത്തിക്കുമെന്നാണ് പറഞ്ഞിരുന്നത്. മൂന്നര മണിക്കൂര്‍ വൈകിയെത്തിയ പ്രിയ മകനു വേണ്ടി മഹാദേവ ദേശായി വായനശാല പരിസരത്ത് ആയിരങ്ങളാണ് കാത്തുനിന്നത്.