ഇടുക്കി: മാനദണ്ഡം ലംഘിച്ച് ജില്ലയിലെ എക്സൈസ് വകുപ്പിലെ ചെക്ക് പോസ്റ്റ് സഥലമാറ്റം വൈകിപ്പിക്കുന്നതായി ആരോപണം. എക്സൈസ് ഉദ്യോഗസഥരുടെ സംഘടനയുടെ സംസ്ഥാന സമ്മേളനം ഓഗസ്റ്റ് 5,6 തിയതികളില്‍ തൊടുപുഴയില്‍ നടക്കുകയാണ്.

ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സമ്മേളനത്തിന് കൊഴുപ്പ് കൂട്ടാന്‍ പണപ്പിരിവിനായാണ് ചെക്ക് പോസ്റ്റ് സ്ഥലമാറ്റം ദീര്‍ഘിപ്പിക്കുന്നതെന്നാണ് ആരോപണം. സംഘടനയുടെ സംസ്ഥാന സമ്മേളനേത്തോട് അനുബന്ധിച്ചാണ് ഉന്നതരെ സ്വാധീനിച്ച് ചെക്ക് പോസ്റ്റിലെ സ്ഥലമാറ്റ നടപടികള്‍ മരവിപ്പിച്ചതെന്ന് ഒരു വിഭാഗം ജീവനക്കാര്‍ ആരോപിക്കുന്നു.

ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥരെ ആറുമാസം കൂടുമ്പോള്‍ മാറ്റി നിയമിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ കഴിഞ്ഞ ജനുവരി 11 ന് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്ക് മാതൃ ഓഫീസുകളിലേക്ക് തിരികെ സ്ഥലമാറ്റം നല്‍കുന്നതിനുള്ള നടപടികള്‍ വൈകുകയാണ്. ഇത് ചെക്ക് പോസ്റ്റില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കിടയില്‍ അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്.

പൊതുതെരഞ്ഞെടുപ്പ് മൂലം ജില്ലയില്‍ പൊതുസ്ഥലമാറ്റം നടത്തിയിട്ടില്ലാത്തതും സര്‍ക്കാര്‍ നിര്‍ദേശനുസരിച്ച് ഓണ്‍ലൈന്‍ സ്ഥലമാറ്റത്തിനുള്ള മാനദണ്ഡം പുതുക്കി നിശ്ചയിച്ച് ഉത്തരവ് ഇറങ്ങിയിട്ടും ഇതുനസരിച്ചുള്ള യാതൊരുവിധ നടപടി ക്രമങ്ങളും ആരംഭിക്കാത്തതും ജീവനക്കാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസത്തിന് കാരണമായിട്ടുണ്ട്. അതോടൊപ്പം ഭരണ കക്ഷി അനുകൂലികള്‍ അല്ലാത്ത ജീവനക്കാരെ തെരഞ്ഞ് പിടിച്ച് ശിക്ഷാനടപടി സ്വീകരിക്കുന്നതായും ആരോപണം ഉയരുന്നുണ്ട്.

കഴിഞ്ഞ മേയ് മാസം തൊടുപുഴ ഒളമറ്റത്തെ കെ.എസ്.ബി.സി ഗോഡൗണില്‍നിന്നും രണ്ട് ലോഡ് വിദേശമദ്യം നെടുങ്കണ്ടത്തിന് പെര്‍മിറ്റ് ഇല്ലാതെ കടത്തിയിത് വിജിലന്‍സ് പിടികൂടി എക്സൈസിന് കൈമാറിയിരുന്നു. കേസില്‍ ബന്ധപ്പെട്ട ഉദ്യോഗസഥരെ സംരക്ഷിക്കുന്നതായും ആരോപണമുണ്ട്. അതേസമയം, സ്ഥലംമാറ്റം സംബന്ധിച്ച് ഗൈഡ്ലൈന്‍ വന്നതായും നടപടി ക്രമങ്ങള്‍ തുടരുന്നതായും ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ ആര്‍. ജയചന്ദ്രന്‍ പറഞ്ഞു.

സംഘടന തെരെഞ്ഞെടുപ്പുമായി ഇതിന് യാതൊരു ബന്ധവുമില്ല. വിജിലന്‍സ് പിടികൂടിയ കേസില്‍ സംസ്ഥാന എക്സൈസ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.