മഞ്ചേരി: വയനാട്ടിലേത് ആരുടേയും മനസ്സു മരവിപ്പിക്കുന്ന ഭീതിതമായ കാഴ്ചകള്‍. ആശുപത്രികളില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിയിരിക്കുന്ന മൃതദേഹങ്ങള്‍ കണ്ട് ഡോക്ടര്‍മാര്‍ വരെ വിറങ്ങലിച്ച് നില്‍ക്കുന്ന അവസ്ഥയാണ്. പൊട്ടിത്തകര്‍ന്ന് അകം ശൂന്യമായ തലകള്‍. തലയില്ലാത്ത നാല്പതോളം ഉടലുകള്‍. പാറക്കെട്ടുകളിലും മറ്റും കുരുങ്ങി കൈകാലുകള്‍ വേര്‍പെട്ട ശരീരങ്ങള്‍. എല്ലുകളും പേശികളും വേറിട്ട് തോലുമാത്രമായി ഒഴുകിവന്നവര്‍… നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കണ്ട ഹൃദയംനുറുങ്ങുന്ന കാഴ്ചകളെ നടക്കത്തൊടെ ഓര്‍ക്കുകയാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കര്‍.

ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായി ചാലിയാറിന്റെ തീരങ്ങളില്‍ ഒഴുകിയെത്തിയ 144 മൃതദേഹങ്ങളാണ് ഡോ. ഹിതേഷും സംഘവും ഇതുവരെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. "പൂര്‍ണശരീരത്തോടെ ലഭിച്ചത് പത്തു മൃതദേഹങ്ങള്‍മാത്രമാണെന്നും അദ്ദേഹം പറയുന്നു. അധികവും തലയില്ലാത്ത ഉടലുകളും കൈകാലുകളുമായിരുന്നു. മിക്കവരുടെയും തല ശക്തമായ പൊട്ടിത്തെറിയില്‍ തകര്‍ന്ന രീതിയിലായിരുന്നു. വായിലും ശ്വാസകോശത്തിലും വയറ്റിലുമെല്ലാം മണ്ണ് കയറിയിട്ടുണ്ട്. പലതും ജീര്‍ണിച്ചിരുന്നു. ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവര്‍ അബോധാവസ്ഥയിലാകും മരിച്ചിട്ടുണ്ടാവുക. അതിനാല്‍, ഒരുപാട് വേദന സഹിച്ചിട്ടുണ്ടാവില്ല. അതുമാത്രമാണ് ഏക ആശ്വാസം" -അദ്ദേഹം പറഞ്ഞു.