തൃശൂര്‍: സിനിമകള്‍ക്കു സ്റ്റാര്‍ റേറ്റിങ് നല്‍കുന്നത് വഴി പണമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് 46 ലക്ഷം രൂപ തട്ടിയ കേസില്‍ നാലു പേരെ പോലിസ് അറസ്റ്റ് ചെയ്തു. കൊല്ലം കടയ്ക്കല്‍ സ്വദേശി അബ്ദുല്‍ അയൂബ് (25), മടത്തറ സ്വദേശികളായ ഷിനാജ് (25), അസ്‌ലം (21), തിരുവനന്തപുരം ആനാട് സ്വദേശി ഷഫീര്‍ (29) എന്നിവരെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.

മൊബൈല്‍ ആപ് വഴി സിനിമകള്‍ക്കു സ്റ്റാര്‍ റേറ്റിങ് നല്‍കി പണമുണ്ടാക്കാമെന്നു വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പലതവണയായാണ് യുവാവില്‍ നിന്നു 46 ലക്ഷം രൂപ തട്ടിയെടുത്തത്. സമൂഹമാധ്യമമായ ടെലിഗ്രാം വഴി കൈമാറ്റം ചെയ്യപ്പെടുന്ന പ്ലെക്‌സ് എന്ന സിനിമാ നിരൂപണ മൊബൈല്‍ ആപ്ലിക്കേഷന്റെ പേരിലാണു തട്ടിപ്പ്. ഓരോ റേറ്റിങ്ങിനും 500 മുതല്‍ 1000 രൂപവരെ പ്രതിഫലം നല്‍കി വിശ്വാസമാര്‍ജിച്ച ശേഷം ഷെയര്‍ ട്രേഡിങ്ങില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞാണ് കയ്പമംഗലം സ്വദേശിയായ മഹേഷില്‍ നിന്നു പണം തട്ടിയത്.

സിനിമകള്‍ക്കു ഫൈവ് സ്റ്റാര്‍ റേറ്റിങ് നല്‍കിയാല്‍ പ്രതിഫലമെന്നതായിരുന്നു വാഗ്ദാനം. ആദ്യം നല്‍കിയ റേറ്റിങ്ങുകള്‍ക്കു പണം നല്‍കുകയും പിന്നീട് ഷെയര്‍ ട്രേഡിങ്ങില്‍ പങ്കാളിയാക്കാമെന്നു വിശ്വസിപ്പിച്ചു കൂടുതല്‍ പണം നിക്ഷേപിപ്പിക്കുകയും ചെയ്തു. മഹേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.