രാജാക്കാട്: ഉണ്ടമല സ്വദേശിയുടെ അടച്ചിട്ടിരുന്ന വീട്ടില്‍ നിന്നും ലക്ഷക്കണക്കിനു രൂപയുടെ കഞ്ചാവും ചാരായവും കണ്ടെത്തി. ഓണം സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി ഉടുമ്പന്‍ചോല എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. ഉണ്ടമല സ്വദേശി കൊല്ലപ്പള്ളി സൈബു തങ്കച്ചന്റെ അടച്ചിട്ടിരുന്ന വീട്ടില്‍ നിന്നാണ് 12 കിലോഗ്രാം കഞ്ചാവ്, 25 ലീറ്റര്‍ ചാരായം, 150 ലീറ്റര്‍ കോട, വാറ്റുപകരണങ്ങള്‍ എന്നിവ പിടികൂടിയത്. പ്രതി മുന്‍പും സമാന കേസില്‍ അറസ്റ്റിലായ ആളാണ്.

പരിശോധനയ്ക്കായി എക്‌സൈസ് സംഘം എത്തുമ്പോള്‍ പ്രതി വീട്ടില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് വില്ലേജ് ഓഫിസറെയും പഞ്ചായത്ത് അംഗത്തെയും വിളിച്ചുവരുത്തി എക്‌സൈസ് സംഘം വീടു തുറന്നു പരിശോധിക്കുകയായിരുന്നു. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി. ഇയാളെ മുന്‍പു പേരൂര്‍ക്കട പൊലീസ് 10.5 കിലോഗ്രാം കഞ്ചാവ് ഓയിലുമായി പിടികൂടിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇയാള്‍ വീണ്ടും മദ്യ വില്‍പ്‌ന തുടങ്ങിയത്.

തമിഴ്‌നാട് വഴി ഇടുക്കി ജില്ലയിലേക്കു കഞ്ചാവ് എത്തിച്ചതിനു ശേഷം മറ്റു ജില്ലകളില്‍ എത്തിച്ചു വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് സൈബു തങ്കച്ചന്‍ എന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. കഞ്ചാവു കടത്താന്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങളില്‍ പതിപ്പിച്ചിരുന്ന വ്യാജ നമ്പര്‍ പ്ലേറ്റുകളും വീട്ടില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.വിജയകുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്) ഡി.രാജകുമാര്‍, ഗ്രേഡ് പ്രിവന്റീവ് ഓഫിസര്‍മാരായ ടി.എ. അനീഷ്, കെ.എന്‍.സിജിമോന്‍, ലിജോ ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.