തിരുവനന്തപുരം കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകന്‍ മനു ക്രിക്കറ്റ് മത്സരത്തിനെന്ന പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തെങ്കാശിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നു സമ്മതിച്ചു. കന്റോണ്‍മെന്റ് പൊലീസ് തെളിവെടുപ്പിനായി തെങ്കാശിയില്‍ എത്തിച്ചപ്പോഴാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. ഇയാള്‍ക്കെതിരേ ആറ് പെണ്‍കുട്ടികളാണ് കന്റോണ്‍മെന്റ് പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്.

തെങ്കാശിയിലെ ലോഡ്ജില്‍വച്ച് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് മനു പൊലീസിനോടു പറഞ്ഞത്. പെണ്‍കുട്ടികളെ സുരക്ഷിതമല്ലാത്ത ലോഡ്ജിലാണ് താമസിപ്പിച്ചതെന്ന് പോലീസ് പരിശോധനയില്‍ കണ്ടെത്തി. പെണ്‍കുട്ടിയെ ഇവിടെ വെച്ചാണ് പീഡിപ്പിച്ചതെന്ന് മനു സമ്മതിച്ചു. പെണ്‍കുട്ടിയുടെ സമ്മതത്തോടെയെന്നാണ് ഇയാളുടെ വാദം. മറ്റു പെണ്‍കുട്ടികളുടെ പരാതികള്‍ ചോദ്യംചെയ്യലില്‍ മനു നിഷേധിച്ചു. പരിശീലനത്തിന്റെ ഭാഗമായി പെണ്‍കുട്ടികളോട് അടുത്തിടപഴകുക മാത്രമാണുണ്ടായതെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍, പോലീസ് ഇതു കണക്കിലെടുത്തിട്ടില്ല.

പെണ്‍കുട്ടികളുടെ മൊഴികള്‍ സാധൂകരിക്കുന്ന തെളിവുകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. മനുവിന്റെ ഫോണുകളുടെ ഫൊറന്‍സിക് പരിശോധനാഫലങ്ങള്‍ ഉടന്‍ ലഭിക്കുമെന്ന് കന്റോണ്‍മെന്റ് പോലീസ് അറിയിച്ചു. ആറു വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍, ജൂണ്‍ 12 നാണ് ക്രിക്കറ്റ് പരിശീലകന്‍ ശ്രീവരാഹം സ്വദേശി മനുവിനെ അറസ്റ്റ് ചെയ്തത്. ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ പതിനൊന്നുകാരിയെ ശുചിമുറിയില്‍വച്ച് കയറിപ്പിടിച്ചു ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. ഇതിന് പിന്നാലെയാണ് 6 പെണ്‍കുട്ടികള്‍ കൂടി ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.

2018 ല്‍ നഗരത്തിലെ സ്റ്റേഡിയത്തില്‍ പരിശീലനത്തിന് എത്തിയപ്പോഴാണ് പെണ്‍കുട്ടിക്ക് ദുരനുഭവമുണ്ടായത്. ഭീഷണി കാരണം പെണ്‍കുട്ടി വിവരം പുറത്തു പറഞ്ഞില്ല. പിന്നീട് മറ്റൊരു സംസ്ഥാനത്തേക്കു താമസം മാറി. അടുത്തിടെ നഗരത്തിലെ സ്റ്റേഡിയത്തില്‍ മത്സരത്തിനെത്തിയ പെണ്‍കുട്ടി മനുവിനെ കാണുകയും പ്രതികരിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇയാളെ പൊലീസ് പിടികൂടിയ വാര്‍ത്ത കണ്ടാണ് കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതി നല്‍കിയത്. പെണ്‍കുട്ടികളെ ക്രൂരമായി ഉപദ്രവിക്കുകയും നഗ്‌നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് പരാതികളില്‍ പറയുന്നു.

ബിസിസിഐക്കും കെസിഎയ്ക്കും നല്‍കാനായി ശരീരഘടന മനസ്സിലാക്കാനെന്നു തെറ്റിദ്ധരിപ്പിച്ച് നഗ്‌നചിത്രങ്ങളെടുത്തെന്നും ഇതു കാട്ടി ഭീഷണിപ്പെടുത്തി ചൂഷണം ചെയ്‌തെന്നുമാണ് പരാതികളില്‍ പറയുന്നത്. ആറ്റിങ്ങലിലും തെങ്കാശിയിലും നടന്ന ടൂര്‍ണമെന്റുകള്‍ക്കിടയിലും പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചതായി പരാതിയുണ്ട്. അനുസരിക്കാത്ത പെണ്‍കുട്ടികളെ പരിശീലനത്തില്‍നിന്ന് ഒഴിവാക്കുകയും ടൂര്‍ണമെന്റുകളില്‍ പങ്കെടുപ്പിക്കില്ലെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. കെസിഎ ആസ്ഥാനത്തെ ജിമ്മിലും ശുചിമുറിയിലും വച്ചാണ് പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങളെടുക്കുകയും ഉപദ്രവിക്കുകയും ചെയ്തതെന്നാണ് പരാതി.

പരിശീലനത്തിനിടയിലും പെണ്‍കുട്ടികളോട് ലൈംഗിക കാര്യങ്ങള്‍ സംസാരിച്ചിരുന്നെന്നു പരാതികളില്‍ പറയുന്നു. മനുവിനെതിരെ കൂടുതല്‍ പേര്‍ രംഗത്തുവന്നതോടെ ഇയാള്‍ക്കു കീഴില്‍ പരിശീലനം നേടിയ പെണ്‍കുട്ടികളെ കൗണ്‍സിലിങ്ങിനു വിധേയമാക്കാന്‍ പൊലീസ് തീരുമാനിച്ചു.

അതിനിടെ പരാതിയില്‍ കേരളാ ക്രിക്കറ്റ് അസോസിയേഷന് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. ഇതോടെ വിവാദം പുതിയ തലത്തിലെത്തി. പരാതിക്കാരായ പെണ്‍കുട്ടികളുടെ മൊഴികളിലാണ് കെസിഎ ആസ്ഥാനത്തെ പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. കെസിഎയില്‍ നിന്ന് ഒരാളുപോലും വിവരം തിരക്കിയില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. അതിനിടെ പീഡനം സ്ഥിരീകരിച്ച് മുന്‍ കളിക്കാരനും രംഗത്തു വന്നു. ഇയാള്‍ക്കെതിരെ 2022-ല്‍ ഉണ്ടായ പോക്‌സോ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. അന്ന് പരാതിക്കാരിയായ പെണ്‍കുട്ടിക്കൊപ്പം നിന്ന ക്രിക്കറ്റ് താരം അഖിലാണ്.

'മനു വിമന്‍സ് ടീമിന്റെ കോച്ചാണ്. അയാളുടെ അടുത്തുനിന്ന് പെണ്‍കുട്ടികള്‍ കരഞ്ഞുകൊണ്ട് പോകുന്നത് കണ്ടിട്ടുണ്ട്. വഴക്ക് പറഞ്ഞതുകൊണ്ടോ പണിഷ്‌മെന്റ് കിട്ടിയതുകൊണ്ടോ ആണെന്നാണ് കരുതിയത്. കോച്ച് മോശമായി പെരുമാറുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞതായി ഒരുദിവസം എന്റെ സുഹൃത്താണ് വിളിച്ചുപറയുന്നത്', അഖില്‍ പറഞ്ഞു. 'ആ പെണ്‍കുട്ടിയും മറ്റൊരു പെണ്‍കുട്ടിയും എന്റെ അടുത്തുവന്ന് കാര്യം പറഞ്ഞു. പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളായിരുന്നു. അവര്‍ പറയുന്നത് വീഡിയോ എടുത്ത് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ കൊണ്ടുപോയി. കുട്ടിയുടെ അച്ഛനും അമ്മയും തമിഴരാണ്. അവര്‍ക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല. അതുകൊണ്ട് ഞാന്‍ തന്നെ പരാതി എഴുതി സ്റ്റേഷനിലും ചൈല്‍ഡ് വെല്‍ഫെയറിലും കൊടുത്തത്. ഞങ്ങള്‍ എട്ട് പേര്‍ പരാതിയില്‍ ഒപ്പിട്ടുകൊടുത്തു. ഒന്നുകൂടി ആലോചിക്ക്, ഇത് വലിയ പ്രശ്‌നമാകും, കൂടെനില്‍ക്കാന്‍ ആരെങ്കിലുമുണ്ടോ എന്നാണ് അവര്‍ ചോദിച്ചത്. അവര്‍ ഞങ്ങളെ ചൂണ്ടിക്കാണിച്ചു. കൂടെ നില്‍ക്കാമെന്ന് ഞങ്ങള്‍ പറഞ്ഞു. വളരെ പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു അത്.'

'ഞങ്ങള്‍ 90 മണിക്കൂറോളം പോലീസ് സ്റ്റേഷനില്‍ നിന്നിട്ടുണ്ട്. എന്നാല്‍, പ്രതിയായ മനു ഒരുദിവസം പോലും അവിടെ വരുന്നതോ പോലീസ് ചോദ്യം ചെയ്യുന്നതോ ഞാന്‍ കണ്ടിട്ടില്ല. ആ കേസ് പോലും ഇന്നില്ല. അത് ഒത്തുതീര്‍പ്പാക്കിയെന്നാണ് പിന്നീട് അറിഞ്ഞത്. പോലീസുകാരുടെ പെരുമാറ്റം വളരെ മോശമായിരുന്നു. അതുകൊണ്ട് ഞാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും മെയില്‍ അയച്ചിരുന്നു. അത് ഫോര്‍വേഡ് ചെയ്തുവെന്ന മറുപടി എനിക്ക് കിട്ടി. 'നീ സി.എമ്മിനൊക്കെ മെയില്‍ അയക്കാറായോഡേ' എന്നാണ് അവരെന്നോട് ചോദിച്ചത്. പണത്തിന് മുകളില്‍ ഒന്നും പറക്കില്ല എന്ന് പറയുന്ന പോലെയായിരുന്നു കാര്യങ്ങള്‍', അഖില്‍ തുടര്‍ന്നു. ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത മനു റിമാന്‍ഡിലാണ്.

ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ക്കു പോകുമ്പോള്‍ മാത്രമല്ല കെസിഎ ആസ്ഥാനത്തും മനു കുട്ടികളെ ചൂഷണം ചെയ്തുവെന്ന് മൊഴികളിലൂടെ വെളിപ്പെടുന്നു. ജിംനേഷ്യത്തിലെ പരിശീലനത്തിനു ശേഷം ശുചിമുറിയില്‍ പോയ പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടത്തുകയായിരുന്നു. ഇതെല്ലാം മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കും. പരിശീലനത്തിനിടെ മകളോട് ലൈംഗിക കാര്യങ്ങള്‍ സംസാരിച്ചുവെന്ന് ഇരകളില്‍ ഒരാളുടെ പിതാവ് പരാതി ഉന്നയിച്ചു. കെസിഎയിലെ നെറ്റ്സ് പ്രാക്ടീസിനിടെ പരുക്കു പറ്റിയപ്പോഴും അതിക്രമം തുടര്‍ന്നു. മനുവിനെ പരിശീലക സ്ഥാനത്തു നിന്ന് നീക്കിയെങ്കിലും കെസിഎയില്‍ നിന്ന് ഒരാള്‍ പോലും കാര്യങ്ങള്‍ വിളിച്ചു തിരക്കിയിട്ടില്ലെന്നും ഇരകളുടെ കുടുംബം ആരോപിച്ചു.

മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് കേരള ക്രിക്കറ്റ് അസോസിയേഷന് നോട്ടീസയച്ചു. ഇത്തരം ഒരു സംഭവം ഉണ്ടാകാനിടയായ സാഹചര്യം കെ. സി എ വിശദീകരിക്കണം. പീഡന കേസില്‍ പ്രതിയായ കോച്ച് മനു കഴിഞ്ഞ 10 വര്‍ഷമായി കെ.സി എ യില്‍ കോച്ചാണ് . പ്രതീക്ഷയോടെ ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിക്കുന്നത്. കുട്ടികളും രക്ഷിതാക്കളും സംഭവത്തിന് ശേഷം മാനസിക സമ്മര്‍ദ്ദത്തിലാണ്.

എന്നാല്‍ ഇതൊന്നും കെ സി എ അറിഞ്ഞില്ലെന്നാണ് പറയുന്നത്. ഒരു പെണ്‍കുട്ടി പരാതിയുമായി വന്നതോടെ കൂടുതല്‍ കുട്ടികള്‍ പരാതി നല്‍കുകയായിരുന്നു. ദ്യശ്യ മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.