കോഴിക്കോട്: വിലങ്ങാട് ഇന്ന് പുലര്‍ച്ചെ മുതല്‍ അതിശക്തമായ മഴ. ഒരു മാസം മുന്‍പ് ഉരുള്‍പൊട്ടലുണ്ടായ മേഖലയാണിത്. പുഴയില്‍ ശക്തമായ മഴവെള്ളപ്പാച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ടൗണിലെ പാലം മുങ്ങി. പുഴയ്ക്കു സമീപമുള്ള കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. രാത്രി പെയ്ത മഴയിലാണ് ടൗണില്‍ വെള്ളം കയറിയത്.

20 കുടുംബങ്ങളെയാണ് ക്യാംപിലേക്ക് മാറ്റിയത്. നേരത്തെ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ ക്യാംപിലേക്ക് മാറ്റിയവരും കൂട്ടത്തിലുണ്ട്. ആളുകള്‍ സുരക്ഷിതരാണെന്ന് പഞ്ചായത്ത് അംഗം സെല്‍മ വട്ടക്കുന്നേല്‍ പറഞ്ഞു. പാലത്തിനടിയില്‍ കല്ലുകള്‍ കുടുങ്ങി ഒഴുക്ക് തടസ്സപ്പെട്ടതായി പഞ്ചായത്ത് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. പുലര്‍ച്ചെ മൂന്നു മണിവരെ ശക്തമായ മഴയായിരുന്നു. മഴയുടെ ശക്തി കുറഞ്ഞപ്പോഴാണ് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയത്.

പുഴയില്‍ വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞിട്ടുണ്ട്. പാലത്തിന്റെ ബലം പരിശോധിച്ചശേഷമേ വാഹനങ്ങള്‍ കടത്തിവിടൂ. നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നും പഞ്ചായത്ത് അംഗം പറഞ്ഞു. ജൂലൈ 29നു രാത്രിയിലാണ് വിലങ്ങാട് ഉരുള്‍പൊട്ടലുണ്ടായത്. 14 വീടുകള്‍ പൂര്‍ണമായും ഒഴുകിപ്പോയി. 112 വീടുകള്‍ വാസയോഗ്യമല്ലാതായി. 4 കടകളും നശിച്ചു.