കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ദുരന്തത്തിന് ഇരയായവരുടെ വായ്പക്കുടിശ്ശിക സഹായധനത്തില്‍നിന്ന് ഈടാക്കാനാകില്ലെന്ന് ഹൈക്കോടതി. ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായത്തില്‍നിന്ന് ബാങ്കുകള്‍ക്ക് വായ്പക്കുടിശ്ശിക ഈടാക്കാനാകില്ല. അത് ട്രസ്റ്റ് നല്‍കുന്നതുപോലുള്ള സഹായമാണെന്നും ഇത്തരം സാഹചര്യങ്ങളില്‍ സഹാനുഭൂതിയോടെയുള്ള നിലപാട് സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് ഭരണഘടനാപരമായ ചുമതലയുണ്ടെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് വി.എം. ശ്യാംകുമാറും അടങ്ങിയ ഡിവിഷന്‍ബെഞ്ച് അഭിപ്രായപ്പെട്ടു.

ഇക്കാര്യത്തില്‍ സഹകരണ ബാങ്കുകളടക്കമുള്ളവയ്ക്ക് നിര്‍ദേശം നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ദുരന്തബാധിതര്‍ക്ക് അനുവദിച്ച സഹായധനത്തില്‍നിന്ന് വായ്പക്കുടിശ്ശിക ഈടാക്കിയ സംഭവം ഉണ്ടായോയെന്ന് അന്വേഷിച്ച് അറിയിക്കാനും കോടതി നിര്‍ദേശിച്ചു. ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മനുഷ്യത്വപൂര്‍ണമായ സമീപനമാണ് ഉണ്ടാകേണ്ടത്. ആദ്യത്തെ അഞ്ചുദിവസം എല്ലാവരും കരയും. അതിനുശേഷം കാര്യങ്ങള്‍ മാറുകയാണ് ഉണ്ടാകുകയെന്നും കോടതി പറഞ്ഞു.

ഉരുള്‍പൊട്ടലിന് ഇരയായവര്‍ക്ക് കിട്ടിയ സഹായധനത്തില്‍നിന്ന് ബാങ്കുകള്‍ ഇ.എം.ഐ. ഈടാക്കിയെന്ന മാധ്യമവാര്‍ത്തകളടക്കം കണക്കിലെടുത്താണ് വിഷയത്തില്‍ കോടതി പ്രതികരിച്ചത്. വയനാട് ദുരന്തത്തെത്തുടര്‍ന്ന് സ്വമേധയായെടുത്ത കേസാണ് കോടതി പരിഗണിച്ചത്. സര്‍ക്കാരും അമിക്കസ് ക്യൂറിയായ സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത് തന്പാനും റിപ്പോര്‍ട്ടുകള്‍ ഫയല്‍ചെയ്തു.

ദുരന്തനിവാരണ അതോറിറ്റിയില്‍ വിദഗ്ധരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലെ തീരുമാനം, വിദഗ്ധര്‍ അടങ്ങിയ ഉപദേശകസമിതി രൂപവത്കരിച്ചിട്ടുണ്ടോ, ദുരന്തനിവാരണത്തിന് തയ്യാറാക്കിയ പ്ലാന്‍, ഇതിനായി അനുവദിച്ച ഫണ്ട് എന്നിവയുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ തിരുവനന്തപുരം സ്വദേശി സാബു സ്റ്റീഫന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. മറ്റുള്ള ഹര്‍ജികള്‍ അനുവദിക്കില്ലെന്നും വിഷയം അമിക്കസ് ക്യുറിയെ അറിയിക്കാമെന്നും കോടതി വ്യക്തമാക്കി.

കോഴിക്കോട് ജില്ലയിലെ ചില മേഖലയില്‍ അപകടസാധ്യതയുണ്ടെന്ന മാധ്യമവാര്‍ത്തയിലും കോടതി വിവരങ്ങള്‍ ആരാഞ്ഞു. വിഷയം സെപ്റ്റംബര്‍ ആറിന് വീണ്ടും പരിഗണിക്കും.