ആലപ്പുഴ: ആരോഗ്യവകുപ്പിന്റെ സാംക്രമികരോഗപ്പട്ടികയില്‍ പത്തു വര്‍ഷത്തിനിടെ 16 പുതിയ രോഗങ്ങള്‍. ഒരോ വര്‍ഷവും പുതിയ പുതിയ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതാണ് ഇതിനു കാരണം. 2011-ല്‍ 13 രോഗങ്ങളാണുണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 29 ആയി.

പകര്‍ച്ചപ്പനി, ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, കോളറ, വയറിളക്കരോഗങ്ങള്‍ തുടങ്ങിയവയാണ് പട്ടികയില്‍ സ്ഥിരമായുള്ളത്. ഇവ എല്ലാ വര്‍ഷവും റിപ്പോര്‍ട്ടുചെയ്യുന്നുണ്ട്. ഹെപ്പറ്റൈറ്റിസിന്റെ (മഞ്ഞപ്പിത്തം) നാലിനവും പട്ടികയിലുണ്ട്. ആദ്യകാലത്ത് ഹെപ്പറ്റൈറ്റിസ്-എ, ബി എന്നിവ മാത്രമായിരുന്നു. സി-യും ഇ-യും റിപ്പോര്‍ട്ടുചെയ്തതോടെ അവയും പട്ടികയിലുള്‍പ്പെട്ടു. സാംക്രമിക രോഗമല്ലാതിരുന്ന ഭക്ഷ്യവിഷബാധയും പട്ടികയിലുള്‍പ്പെടുത്തി.

കോവിഡ് ബാധിതരുടെ കണക്ക് അടുത്തകാലത്ത് നീക്കിയിരുന്നു. രോഗതീവ്രത കുറഞ്ഞതോടെയായിരുന്നു ഇത്. സാംക്രമികരോഗത്തിന്റെ കണക്ക് ദിവസവും ആശുപത്രികള്‍ വഴി ആരോഗ്യവകുപ്പു ശേഖരിക്കുന്നുണ്ട്. അവ സംസ്ഥാനതലത്തില്‍ ക്രോഡീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു നല്‍കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധ പ്രവര്‍ത്തനം.

2011- വരെ പട്ടികയിലുണ്ടായിരുന്ന രോഗങ്ങള്‍
ഡെങ്കിപ്പനി, മലമ്പനി, ചിക്കുന്‍ഗുനിയ, മസ്തിഷ്‌കജ്ജ്വരം, ജപ്പാന്‍ ജ്വരം, എലിപ്പനി, ഹെപ്പറ്റൈറ്റിസ്- എ., ബി., കോളറ, ടൈഫോയ്ഡ്, വയറിളക്കരോഗങ്ങള്‍, എച്ച്1 എന്‍1, പകര്‍ച്ചപ്പനി.

2011- നു ശേഷം ചേര്‍ക്കപ്പെട്ടവ
ഹെപ്പറ്റൈറ്റിസ്- സി, ഇ, ഡിഫ്തീരിയ, ഭക്ഷ്യവിഷബാധ, ഷിഗെല്ല, ചെള്ളുപനി, കരിമ്പനി, കൈസനൂര്‍ ഫോറസ്റ്റ് ഡിസീസ്, പേവിഷ ബാധ, സിക, വെസ്റ്റ്നൈല്‍, കുരങ്ങുപനി, ചിക്കന്‍പോക്‌സ്, നിപ, മുണ്ടിനീര്, അഞ്ചാംപനി.